ഹിന്ദുത്വര്‍ മുസ്ലിം യുവാവിനെ രണ്ട് മണിക്കൂര്‍ കെട്ടിയിട്ട് മര്‍ദിച്ചു; ആശുപത്രിയില്‍ എത്തിക്കുന്നതിന് പകരം പോലിസ് യുവാവിനെ ചങ്ങലക്കിട്ടു

. ഹരിയാനയിലെ ചര്‍ക്കി ദാദ്രി ഗ്രാമത്തിലെ പാലുല്‍പാദന കേന്ദ്രത്തില്‍ കഴിഞ്ഞ 10 വര്‍ഷമായി ജോലിചെയ്തു വരികയാണ് നൗഷാദ്. കാളകളെ വില്‍ക്കാന്‍ നൗഷാദിനെ ഏല്‍പിച്ചത് സ്ഥാപന ഉടമ സുനില്‍ കുമാറായിരുന്നു.

Update: 2019-01-23 12:36 GMT


ലഖ്‌നോ: ഹരിയാനയില്‍ ഗോരക്ഷാ ഗുണ്ടകള്‍ യുവാവിനെ കെട്ടിയിട്ട് അക്രമിച്ചു. കാളകളെ വില്‍ക്കാനായി പുറപ്പെട്ട നൗഷാദ് എന്ന യുവാവിനെയാണ് ഹിന്ദുത്വര്‍ ആക്രമിച്ചത്. മര്‍ദ്ദിച്ച് അവശനാക്കി കെട്ടിയിട്ട യുവാവിനെ ആശുപത്രിയില്‍ എത്തിക്കുന്നതിന് പകരം പോലിസ് ചങ്ങലയില്‍ ബന്ധിച്ചു. ഹരിയാനയിലെ ചര്‍ക്കി ദാദ്രി ഗ്രാമത്തിലെ പാലുല്‍പാദന കേന്ദ്രത്തില്‍ കഴിഞ്ഞ 10 വര്‍ഷമായി ജോലിചെയ്തു വരികയാണ് നൗഷാദ്. കാളകളെ വില്‍ക്കാന്‍ നൗഷാദിനെ ഏല്‍പിച്ചത് സ്ഥാപന ഉടമ സുനില്‍ കുമാറായിരുന്നു.


കാളകളുമായി രാത്രി വാനില്‍ പുറപ്പെട്ട നൗഷാദ് ഏകദേശം 8 മണിയോടെ റോഹ്തക്കിലെ ബാലൌട്ട് ഗ്രാമത്തില്‍ എത്തിയപ്പോള്‍ സ്‌കൂട്ടറില്‍ ഒരാള്‍ പിന്തുടരുകയായിരുന്നു. തുടര്‍ന്ന് പിക്കപ് വാന്‍ തടഞ്ഞു നിര്‍ത്തി. നൗഷാദ് പശുക്കടത്തുകാരനെന്ന് ഓരാള്‍ ഉറക്കെ വിളിച്ചുകൂവി. ഇതോടെ പെട്ടെന്ന് ഒരു കൂട്ടം ആളുകള്‍ വടികളും മറ്റുമായി ഓടിയെത്തി നൗഷാദിനെ ആക്രമിച്ചു. മൂക്കില്‍ നിന്നും ചെവിയില്‍ നിന്നുമെല്ലാം ചോര ഒഴുകാന്‍ തുടങ്ങി. കൂട്ടത്തില്‍ ഒരാള്‍ ബിഡി കത്തിച്ച്, അതുകൊണ്ട് പൊള്ളലേല്‍പ്പിക്കുകയും ചെയ്തു. ആക്രമണത്തിന് ശേഷം പൊലിസുകാര്‍ എത്തി നൗഷാദിനെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. എന്നാല്‍, ആശുപത്രിയില്‍ എത്തിക്കുന്നതിന് പകരം പോലിസ് തന്നെ വിലങ്ങണിയിച്ച് ചങ്ങലയില്‍ ബന്ധിച്ച് തറയില്‍ ഇരുത്തുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടു പോവാന്‍ ആവശ്യപ്പെട്ടപ്പോള്‍ ചങ്ങല ഒരു കട്ടിലില്‍ ബന്ധിച്ചു.

റോഹ്തകിലെ സാമൂഹിക പ്രവര്‍ത്തകര്‍ പിറ്റേന്ന് പോലിസ് സ്‌റ്റേഷനില്‍ എത്തിയതോടെയാണ് നൗഷാദിന്റെ ദുരിതം അവസാനിച്ചത്. തങ്ങള്‍ പോലിസ് സ്‌റ്റേഷനില്‍ എത്തുമ്പോള്‍ നൗഷാദ് അര്‍ധബോധാവസ്ഥിയിലായിരുന്നുവെന്ന് അഡ്വക്കറ്റ് രാജ്കുമാരി ദാഹിയ പറഞ്ഞു. നൗഷാദിനെ അക്രമിക്കാന്‍ നേതൃത്വം നല്‍കിയ ജഷ്പാല്‍ ഗുമാന ആ സമയത്ത് പോലിസുകാരോടൊപ്പം ചായ കുടിക്കുകയായിരുന്നു. സാമൂഹികപ്രവര്‍ത്തകരാണ് തുടര്‍ന്ന് നൗഷാദിനെ പോലിസ് സ്‌റ്റേഷിലെത്തിച്ചത്. അതിന് ശേഷം മാത്രമാണ് കേസെടുക്കാന്‍ പോലിസ് തയ്യാറായത്. മാത്രമല്ല, മൃഗസംരക്ഷണ, ഗോസംരക്ഷണ നിയമപ്രകാരം നൗഷാദിനെതിരേയും പോലിസ് കേസെടുത്തിട്ടുണ്ട്.



വാഹനത്തില്‍ ഉണ്ടായിരുന്നത് പശുക്കളല്ല, കാളകളായിരുന്നുവെന്ന് സുനില്‍ കുമാര്‍ പറഞ്ഞു. ഹരിയാന-യുപി അതിര്‍ത്തിയില്‍ പോലിസ് വാഹനം പരിശോധിച്ച് ഇതു ബോധ്യപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.