കാവിവല്‍കരണം ശക്തമാക്കി സിബിഎസ്ഇ; ചേരിചേരാ നയവും ഇസ്‌ലാമിക സാമ്രാജ്യങ്ങളും സിലബസിന് പുറത്ത്

പത്താക്ലാസിലെ, 'കാര്‍ഷിക മേഖലയില്‍ ആഗോളവല്‍ക്കരണത്തിന്റെ ആഘാതം' എന്ന പാഠഭാഗവും മാറ്റിയിട്ടുണ്ട്. ഉറുദു കവിയായ ഫായിസ് അഹമ്മദ് ഫായിസിന്റെ രണ്ട് കവിതകളും ഒഴിവാക്കിയവയുടെ കൂട്ടത്തിലുണ്ട്.

Update: 2022-04-23 10:55 GMT

ന്യൂഡല്‍ഹി: ഇസ്‌ലാമിക സാമ്രാജ്യങ്ങളെ കുറിച്ചും ശീതയുദ്ധ കാലത്തെ ഇന്ത്യയുടെ ചേരിചേരാ നയത്തെ കുറിച്ചുമുള്ള പാഠഭാഗങ്ങള്‍ ഒഴിവാക്കി സിബിഎസ്ഇ. പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ സിലബസില്‍ നിന്നാണ് ചരിത്രത്തിലെ പ്രധാന വിഷയങ്ങള്‍ ഒഴിവാക്കിയിരിക്കന്നത്. വിദ്യാഭ്യാസത്തെ കാവിവല്‍കരണം ശക്തമാക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി.

ചേരി ചേരാ നയം, ഏഷ്യ-ആഫ്രിക്കന്‍ മേഖലയിലെ ഇസ്‌ലാമിക സാമ്രാജ്യങ്ങളുടെ വളര്‍ച്ച, മുഗള്‍ ഭരണകാലത്തെ കോടതികളെ കുറിച്ചുള്ള ചരിത്രം, വ്യാവസായിക വിപ്ലവം എന്നിവയാണ് പതിനൊന്ന്, പന്ത്രണ്ട് ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സ്,ഹിസ്റ്ററി സിലബസുകളില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്.

പത്താക്ലാസിലെ, 'കാര്‍ഷിക മേഖലയില്‍ ആഗോളവല്‍ക്കരണത്തിന്റെ ആഘാതം' എന്ന പാഠഭാഗവും മാറ്റിയിട്ടുണ്ട്. ഉറുദു കവിയായ ഫായിസ് അഹമ്മദ് ഫായിസിന്റെ രണ്ട് കവിതകളും ഒഴിവാക്കിയവയുടെ കൂട്ടത്തിലുണ്ട്. ജനാധിപത്യവും വൈവിധ്യവും എന്ന ചാപ്റ്ററും ഒഴിവാക്കിയിട്ടുണ്ട്. എന്‍സിഇആര്‍ടി ശുപാര്‍ശകള്‍ക്ക് അനുസൃതമായ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത് എന്നാണ് സിബിഎസ്ഇയുടെ വിശദീകരണം.

പതിനൊന്നാം ക്ലാസിലെ ചരിത്ര പാഠഭാഗത്തില്‍ നിന്നും മാറ്റിയ 'സെന്‍ട്രല്‍ ഇസ്‌ലാമിക് ലാന്‍ഡ്‌സ്' ആഫ്രോ-ഏഷ്യന്‍ പ്രദേശങ്ങളിലെ ഇസ്‌ലാമിക സാമ്രാജ്യങ്ങളുടെ ഉദയത്തെക്കുറിച്ചും സമ്പദ്‌വ്യവസ്ഥയിലും സമൂഹത്തിലും ഉണ്ടാക്കിയ മാറ്റങ്ങളെ കുറിച്ചുമുള്ളത് ആയിരുന്നു.

മുഗള്‍ ഭരണകാലത്തെ സാമൂഹിക, മത, സാസ്‌കാരിക ചരിത്രത്തെ കുറിച്ച് വ്യക്തമാക്കുന്നതായിരുന്നു പന്ത്രണ്ടാം ക്ലാസിലെ ഹിസ്റ്ററി സിലബസില്‍ ഉള്‍പ്പെടുത്തിയിരുന്ന മുഗള്‍ കാലത്തെ കോടതികളെ കുറിച്ചുള്ള പാഠഭാഗം.

രണ്ടു ടേം ആയിട്ട് നടത്തുന്ന ബോര്‍ഡ് പരീക്ഷകള്‍ ഒറ്റ ടേം ആയി തന്നെ നടത്താന്‍ സിബിഎസ്ഇ ആലോചിക്കുന്നതായും സൂചനയുണ്ട്. കൊവിഡ് കാലത്താണ് രണ്ട് ടേം പരീക്ഷകള്‍ സിബിഎസ്ഇ നടപ്പാക്കിയത്.