'ഐഎസ് ആരാച്ചാര്‍' പരമ്പര കെട്ടുകഥ; പിഴവ് പറ്റിയതെന്ന് ന്യൂയോര്‍ക്ക് ടൈംസ്

പോഡ്കാസ്റ്റ് പരമ്പരയ്ക്കു ലഭിച്ച പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കും

Update: 2020-12-19 13:01 GMT

ന്യൂയോര്‍ക്ക്: ലോകത്തെ ഞെട്ടിച്ചുകൊണ്ട് ഇസ് ലാമിക് സ്‌റ്റേറ്റ്‌സിന്റെ ക്രൂരതകള്‍ അവരുടെ തന്നെ ആരാച്ചാരെന്നു വിശേഷിപ്പിക്കപ്പെട്ടയാള്‍ വിവരിക്കുന്നുവെന്നു പറഞ്ഞ് 'ന്യൂയോര്‍ക്ക് ടൈംസ്' പ്രസിദ്ധീകരിച്ച പരമ്പര കെട്ടുകഥയെന്ന് തെളിഞ്ഞു. ന്യൂയോര്‍ക്ക് ടൈംസിന്റെ അല്‍ഖാഇദ, ഐ എസ് ബീറ്റ് കൈകാര്യം ചെയ്യുന്ന രുക്മിണി കല്ലിമാചി തയ്യാറാക്കിയ പോഡ്കാസ്റ്റ് പരമ്പരയാണ് കെട്ടുകഥയാണെന്നു തെളിഞ്ഞത്. ഇതോടെ പരമ്പരയ്ക്കു ലഭിച്ച പുരസ്‌കാരങ്ങള്‍ ന്യൂയോര്‍ക്ക് ടൈംസ് തിരിച്ചുനല്‍കി. പരാതികളെ തുടര്‍ന്ന് രണ്ടുമാസം നടത്തിയ ആഭ്യന്തര അന്വേഷണത്തിനൊടുവിലാണ് 'കാലിഫേറ്റ്' എന്ന ലേഖനങ്ങള്‍ എഡിറ്റോറിയല്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതായി കണ്ടെത്തിയതെന്ന് ന്യൂയോര്‍ക്ക് ടൈംസ് അറിയിച്ചു. 'ഇതൊരു റിപോര്‍ട്ടറുടെയും പരാജയമല്ലെന്നും ഒരു സ്ഥാപനത്തിന്റെ പരാജയമാണെന്നാണ് ഞാന്‍ കരുതുന്നതെന്നും ന്യൂയോര്‍ക്ക് ടൈംസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ഡീന്‍ ബാസ്‌ക്വെറ്റ് വെള്ളിയാഴ്ച വ്യക്തമാക്കി.

    ഇസ് ലാമിക് സ്‌റ്റേറ്റ് ഗ്രൂപ്പിനെക്കുറിച്ചും അതിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും 'കാലിഫേറ്റ്' എന്ന പേരില്‍ 12 ഭാഗങ്ങളുള്ള വിവരണ പോഡ്കാസ്റ്റ് സീരീസ് 2018ല്‍ ടൈംസ് പുറത്തിറക്കിയിരുന്നു. ഗ്രൂപ്പിന്റെ തന്ത്രങ്ങളെയും സ്വാധീനത്തെയും കുറിച്ച് വിശാലമായ പരിശോധനയില്‍ ഈ പരമ്പരയുടെ ചില ഭാഗങ്ങള്‍ ഉള്‍പ്പെട്ടിരുന്നുവെങ്കിലും, ഒന്നിലധികം എപ്പിസോഡുകള്‍ പ്രധാനമായും പാകിസ്താന്‍ വംശജനായ കനേഡിയന്‍ പൗരന്റെ കുറ്റസമ്മത കഥയാണ്. അബു ഹുസൈഫ എന്ന് സ്വയം വിശേഷിപ്പിക്കുന്ന അദ്ദേഹം ഇസ് ലാമിക് സ്‌റ്റേറ്റ് അംഗമാണെന്ന് അവകാശപ്പെടുകയും സിറിയയില്‍ നടന്ന കൊലപാതകങ്ങളില്‍ പങ്കെടുത്തതായും പറഞ്ഞു. സപ്തംബറില്‍ പോഡ്കാസ്റ്റ് പുറത്തിറങ്ങി രണ്ടര വര്‍ഷത്തിനുശേഷം കനേഡിയന്‍ പോലിസ് ഹുസൈഫയെ അറസ്റ്റ് ചെയ്തു. ഇയാളുടെ യഥാര്‍ഥ പേര് ഷെഹ്‌റോസ് ചൗധരി എന്നാണെന്നു കണ്ടെത്തുകയും ഐഎസില്‍ ചെയ്‌തെന്നു പറഞ്ഞതെല്ലാം കെട്ടിച്ചമച്ചതാണെന്ന് കനേഡിയന്‍ പോലിസ് വ്യക്തമാക്കുന്നു. തുടര്‍ന്ന് അന്വേഷണം നടത്തിയതില്‍ ചൗധരിയുടെ വിശ്വാസ്യതയും തട്ടിപ്പ് സംബന്ധിച്ചും പരിശോധിച്ചപ്പോള്‍ അവകാശവാദങ്ങളെല്ലാം വ്യാജമാണെന്നു കണ്ടെത്തി.

    ഇസ് ലാമിക് സ്‌റ്റേറ്റില്‍ ചേരാനായി സിറിയയിലേക്ക് പോയെന്നതിന്റെ തെളിവുകള്‍ക്കു വേണ്ടി ചൗധരി നല്‍കിയ വിവരങ്ങള്‍ റിപോര്‍ട്ടര്‍മാര്‍ക്കും എഡിറ്റര്‍മാര്‍ക്കും പരിശോധിക്കാമായിരുന്നുവെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി. പാകിസ്താന്‍ വംശജനായ കനേഡിയന്‍ പൗരന്‍ ഷെഹ്‌റോസ് ചൗധരിയാണ് താന്‍ ദീര്‍ഘകാലം സിറിയയില്‍ ഇസ്‌ലാമിക് സ്‌റ്റേറ്റില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും അവരുടെ പ്രധാന 'ആരാച്ചാരാ'യിരുന്നുവെന്നും അവകാശപ്പെട്ടത്. സിറിയയിലെ തന്റെ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം കാനഡയില്‍ മടങ്ങിയെത്തിയ ഷെഹ്‌റോസിനെ രുക്മിണി സാഹസികമായി കണ്ടെത്തിയെന്നായിരുന്നു വാദിച്ചിരുന്നത്. ഐഎസിനു വേണ്ടി താന്‍ ചെയ്ത കൂട്ടക്കൊലകളുടെയും രക്തം മരവിപ്പിക്കുന്ന പീഡനങ്ങളുടെയും 'ദൃക്‌സാക്ഷി' വിവരണം എന്ന നിലയിലാണ് 'കാലിഫേറ്റ്' പ്രസിദ്ധീകരിച്ചത്. താന്‍ വധിച്ച പലരുടെയും അന്ത്യ നിമിഷങ്ങളെന്നു പറഞ്ഞ് അപസര്‍പ്പക കഥകള്‍ ചൗധരി വിവരിക്കുകയും ചെയ്തു. പേടിച്ചു കരയുന്ന ഇരയുടെ കഴുത്തറുക്കുന്നതിന്റെയും നെഞ്ചില്‍ കഠാര കുത്തിയിറക്കുന്നതിന്റെയും വിവരണങ്ങള്‍ കേട്ട് വായനക്കാര്‍ പോലും ഞെട്ടിത്തരിച്ചിരുന്നു.

    ന്യൂയോര്‍ക് ടൈംസിന്റെ ചരിത്രത്തിലെ വലിയ ഹിറ്റ് സ്‌റ്റോറികളിലൊന്നായി 'കാലിഫേറ്റ്' അതിവേഗം മാറി. അന്താരാഷ്ട്ര മാധ്യമങ്ങളാവട്ടെ ഇതുപയോഗിച്ച് വ്യത്യസ്ത വാര്‍ത്തകള്‍ നല്‍കി. ടൈംസിന്റെ ലേഖകരെ തേടി നിരവധി പുരസ്‌കാരങ്ങളെത്തി. 2019 ലെ പുലിറ്റ്‌സര്‍ പുരസ്‌കാര പട്ടികയില്‍ ഫൈനലിസ്റ്റുകളില്‍ ഒരാളായി രുക്മിണി മാറി. ഓണ്‍ലൈന്‍ മാധ്യമത്തിനുള്ള 2019 ലെ പീബോഡി പുരസ്‌കാരം രുക്മിണിക്കും പോഡ്കാസ്റ്റ് പ്രൊഡ്യൂസര്‍ ആന്‍ഡി മില്‍സിനും ലഭിച്ചു. ന്യൂയോര്‍ക്ക് ടൈംസിന്റെ ആധുനികവല്‍ക്കണത്തിന്റെ നൂതനപാതകള്‍ എന്നുപറഞ്ഞ് 2018ല്‍ വന്‍ പ്രചാരണവുമായാണ് 'കാലിഫേറ്റ്' പരമ്പര പ്രസിദ്ധീകരിച്ചത്. പ്രകാശന ചടങ്ങില്‍ അസി. മാനേജിങ് എഡിറ്റര്‍ സാം ഡോല്‍നിക് ലേഖകരുടെ ശ്രമങ്ങളെ വിപ്ലവകരമെന്ന് പുകഴ്ത്തുകയും ചെയ്തു.

    എന്നാല്‍, ഇത്രയും ക്രൂരനായ ഒരാള്‍ നാട്ടിലേക്ക് മടങ്ങിയെത്തി സുഖമായി ജീവിക്കുന്നുവെന്ന കാര്യം കാനഡയില്‍ ചര്‍ച്ചയാവുകയും പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയും ചെയ്തു. പൊതുജനങ്ങള്‍ ഇളകിയതോടെയാണ് കാനഡ അന്വേഷണം പ്രഖ്യാപിച്ചത്. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് ചൗധരിയുടേത് കെട്ടുകഥയാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് കാനഡയിലെ 'ഭീകരവാദ വ്യാജസന്ദേശ' നിയമപ്രകാരം കേസെടുത്തു. അഞ്ചുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കേസാണ് ചൗധരിക്കെതിരേ ചുമത്തിയത്. ഇതോടെയാണ് ന്യൂയോര്‍ക്ക് ടൈംസ് ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചത്. തങ്ങളുടെ സ്‌റ്റോറിക്കും ഡെസ്‌കിനും അതിമാരകമായ പിഴവുകള്‍ സംഭവിച്ചെന്നു എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ഡീന്‍ ബാക്വേ സമ്മതിച്ചു. തുടര്‍ന്നാണ് കാലിഫേറ്റിന് ലഭിച്ച പീബോഡി ഉള്‍പ്പെടെയുള്ള പുരസ്‌കാരങ്ങള്‍ മടക്കിനല്‍കാന്‍ തീരുമാനിച്ചത്. അവാര്‍ഡ് തിരികെ സ്വീകരിക്കുമെന്ന് പീബോഡി സമിതിയും അറിയിച്ചു.

2019 ലെ പീബോഡി പുരസ്‌കാരവുമായി രുക്മിണിയും പോഡ്കാസ്റ്റ് പ്രൊഡ്യൂസര്‍ ആന്‍ഡി മില്‍സും

    രുക്മിണിയെ ചുമതലയില്‍ നിന്നു മാറ്റിനിര്‍ത്തിയിട്ടുണ്ട്. അതേസമയം, രുക്മിണിയുടെ സ്‌റ്റോറികളില്‍ നേരത്തേ തന്നെ സംശയമുണ്ടായിരുന്നതായും എന്നാല്‍, എഡിറ്റോറിയല്‍ തലത്തിലെ ഉന്നതരുമായുള്ള രുക്മിണിയുടെ അടുപ്പം കാരണം അവരുടെ സ്‌റ്റോറികളെ വിമര്‍ശനാത്മകമായി സമീപിക്കുന്നതില്‍ നിന്ന് തങ്ങളെ തടഞ്ഞതായും ന്യൂയോര്‍ക്ക് ടൈംസിനെ ചിലര്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. റുമാനിയന്‍ വംശജയായ രുക്മിണി മരിയ കല്ലിമാചി ടൈം, അസോഷ്യേറ്റ് പ്രസ് തുടങ്ങിയ വന്‍ മാധ്യമസ്ഥാപനങ്ങളിലാണ് ആദ്യം പ്രവര്‍ത്തിച്ചിരുന്നത്. 'ഇസ്‌ലാമിക തീവ്രവാദ'മാണ് ഇവരുടെ പ്രധാന വാര്‍ത്താമേഖല. ഇതേത്തുടര്‍ന്നാണ് 2014 ല്‍ ന്യൂയോര്‍ക് ടൈംസ് അവരെ ജോലിക്കെടുത്തത്.

Caliphate: NY Times loses awards for Islamic State podcast over false reporting

Tags:    

Similar News