പ്രവാചക നിന്ദക്കെതിരേ വ്യാപക പ്രതിഷേധം; ദേശീയ വക്താവ് നുപൂര്‍ ശര്‍മയെ ബിജെപി സസ്‌പെന്‍ഡ് ചെയ്തു

Update: 2022-06-05 11:12 GMT

ന്യൂഡല്‍ഹി: ബിജെപി ദേശീയ വക്താവ് നുപൂര്‍ ശര്‍മ പ്രവാചക നിന്ദ നടത്തിയതിനെതിരേ വ്യാപക പ്രതിഷേധം. അറബ് ലോകത്ത് ഇന്ത്യന്‍ ഉള്‍പന്നങ്ങള്‍ ബഹിഷികരിക്കണമെന്ന ആഹ്വാനം ഉയര്‍ന്നു കഴിഞ്ഞു. സംഭവം വിവാദമായതോടെ മുഹമ്മദ് നബിക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയ ബിജെപി ദേശീയ വക്താവ് നുപൂര്‍ ശര്‍മയെ സസ്‌പെന്‍ഡ് ചെയ്തു. ഡല്‍ഹി മീഡിയ വിഭാഗം തലവന്‍ നവീന്‍ കുമാര്‍ ജിന്‍ഡാലിനെതിരെയും നടപടിയെടുത്തിട്ടുണ്ട്. പ്രാഥമികാംഗത്വത്തില്‍നിന്നാണ് ഇരുവരെയും നീക്കിയത്.

നേരത്തെ, പ്രവാചകനെതിരായ അപകീര്‍ത്തി പരാമര്‍ശത്തെ തള്ളി ബിജെപി വാര്‍ത്താകുറിപ്പ് പുറത്തിറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് നടപടി. എല്ലാ മതങ്ങളെയും പാര്‍ട്ടി ബഹുമാനിക്കുന്നുണ്ടെന്നും ഏതു മതനേതാക്കള്‍ക്കെതിരായ അവഹേളനങ്ങളെയും ശക്തമായി തള്ളിപ്പറയുന്നുവെന്നുമായിരുന്നു ബിജെപി വിശദീകരണക്കുറിപ്പില്‍ വ്യക്തമാക്കിയത്. നുപൂര്‍ ശര്‍മയുടെ വിവാദ പ്രസ്താവന അറബ് ലോകത്തടക്കം കോളിളക്കം സൃഷ്ടിച്ചതോടെയായിരുന്നു ബിജെപിയുടെ പ്രതികരണവും നടപടിയും.

ദിവസങ്ങള്‍ക്കുമുന്‍പാണ് ദേശീയ മാധ്യമമായ 'ടൈംസ് നൗ'വില്‍ ഗ്യാന്‍വാപി മസ്ജിദ് വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ നുപൂര്‍ ശര്‍മ വിവാദ പ്രസ്താവന നടത്തിയത്. ചര്‍ച്ചയ്ക്കിടെ പ്രവാചകന്‍ മുഹമ്മദ് നബിയെയും അദ്ദേഹത്തിന്റെ ഭാര്യയെയും സംബന്ധിച്ചായിരുന്നു അപകീര്‍ത്തി പരാമര്‍ശം. സംഭവത്തില്‍ നുപൂറിനെതിരെ മുംബൈ പോലിസ് കേസെടുത്തിരുന്നു. പരാമര്‍ശം മതവികാരം വ്രണപ്പെടുത്തുന്നതും മതസ്പര്‍ധയുണ്ടാക്കുന്നതുമാണെന്ന് ആരോപിച്ച് റസാ അക്കാദമി മുംബൈ ഘടകം ജോയിന്റ് സെക്രട്ടറി ഇര്‍ഫാന്‍ ശൈഖ് പൈദോനി പോലിസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയിലായിരുന്നു നടപടി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 295എ(ഏതെങ്കിലും വിഭാഗത്തിന്റെ മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള നടപടി), 153എ(വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍) തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് നുപൂര്‍ ശര്‍മയ്‌ക്കെതിരെ കേസെടുത്തത്.

ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) വക്താവ് നൂപൂര്‍ ശര്‍മ പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തിയതിന് പിന്നാലെ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ഹാഷ്ടാഗുകള്‍ അറബ് രാജ്യങ്ങളില്‍ ട്വിറ്ററില്‍ ട്രെന്‍ഡിങ് ആയി. ഒമാനിലെ ഗ്രാന്‍ഡ് മുഫ്തിയും പ്രമുഖ പണ്ഡിതനും ട്വിറ്റര്‍ ഉള്‍പ്പടെ സാമൂഹിക മാധ്യമങ്ങളില്‍ ആയിരക്കണക്കിന് ഫോളോവേഴ്‌സ് ഉള്ള ഷെയ്ഖ് അല്‍ ഖലീലിയും ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

ബഹിഷ്‌കരണ ട്വീറ്റുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കും എതിരേ രൂക്ഷമായ വിമര്‍ശനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രവാചക നിന്ദക്കെതിരേ സൗദി, കുവൈത്ത്, യുഎഇ, ഒമാന്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ പൗര പ്രമുഖരുടെ സാമൂഹിക മാധ്യമങ്ങളില്‍ വലിയ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു. കുവൈത്ത് എംപിമാര്‍ ഉള്‍പ്പടെ രൂക്ഷമായ ഭാഷയില്‍ ബിജെപിക്കെതിരേ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്.

വിഷയം വലിയ വിവാദമായതോടെ ബിജെപി വിശദീകരണവുമായി രംഗത്തെത്തി. ഒരു മതത്തെയും അവഹേളിക്കുകയോ, ഒരു മതനേതാവിനെയോ വിശ്വാസിസമൂഹം ആരാധിക്കുന്ന വ്യക്തികളെയോ അപകീര്‍ത്തിപ്പെടുത്തുകയോ ചെയ്യുന്ന പ്രസ്താവനകളെ അംഗീകരിക്കുന്നില്ലെന്ന് ബിജെപി പ്രസ്താവനയില്‍ പറഞ്ഞു.ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് നിന്ന് വക്താവ് അരുണ്‍ സിംഗ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഈ പ്രസ്താവന. യുപി ബിജെപി വക്താവ് ഒരു ചാനല്‍ ചര്‍ച്ചയില്‍ പ്രവാചകനായ നബിക്കെതിരെ നടത്തിയ പ്രസ്താവന ഏറെ വിവാദമായ സാഹചര്യത്തിലാണ് ബിജെപി വാര്‍ത്താക്കുറിപ്പിറക്കിയിരിക്കുന്നത്. എന്നാല്‍, ബിജെപി വക്താവ് നൂപുര്‍ ശര്‍മയുടെ വിവാദപ്രസ്താവനയെക്കുറിച്ച് ബിജെപി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ഒന്നും പറയുന്നില്ല എന്നതാണ് ശ്രദ്ധേയം.

'ഇന്ത്യയുടെ ആയിരക്കണക്കിന് വര്‍ഷത്തെ ചരിത്രത്തില്‍ നിരവധി മതങ്ങള്‍ പുലരുകയും വളരുകയും ചെയ്തിട്ടുണ്ട്. ഭാരതീയ ജനതാ പാര്‍ട്ടി എല്ലാ മതങ്ങളെയും മാനിക്കുന്നു. ഏതെങ്കിലും മതവ്യക്തികളെയോ ആരാധിക്കപ്പെടുന്നവരെയോ മതത്തെയോ അപകീര്‍ത്തിപ്പെടുത്തുന്ന ഒരു പ്രസ്താവനകളും ബിജെപി അംഗീകരിക്കുന്നില്ല'', ബിജെപി പ്രസ്താവന പറയുന്നു.

'ഇന്ത്യയുടെ ഭരണഘടന ഓരോ പൗരനും ഇഷ്ടമുള്ള ഏത് മതവും ആചരിക്കാനും എല്ലാ മതങ്ങളെയും ബഹുമാനിക്കാനും ബഹുമാനിക്കാനും അവകാശം നല്‍കുന്നു,' അദ്ദേഹം പറഞ്ഞു.

'ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75ാം വര്‍ഷം ആഘോഷിക്കുമ്പോള്‍, എല്ലാവരും തുല്യരും എല്ലാവരും അന്തസ്സോടെ ജീവിക്കുന്നവരുമായ, ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും പ്രതിജ്ഞാബദ്ധരായ, വളര്‍ച്ചയുടെയും വികസനത്തിന്റെയും ഫലങ്ങള്‍ എല്ലാവരും ആസ്വദിക്കുന്ന മഹത്തായ രാജ്യമായി ഇന്ത്യയെ മാറ്റാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്,' ബിജെപി നേതാവ് പറഞ്ഞു.