ബംഗാളിൽ മമതയ്ക്ക് മിന്നും ജയം, ഭവാനിപ്പൂരിന്റെ ചരിത്രത്തിലെ ഉയർന്ന ഭൂരിപക്ഷം
തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത മമതയ്ക്ക് ഉപതിരഞ്ഞെടുപ്പിൽ വിജയിക്കാൻ കഴിഞ്ഞില്ലെങ്കിൽ സ്ഥാനം ഒഴിയേണ്ടിവരുമായിരുന്നു.
കൊൽക്കത്ത: ഭവാനിപ്പൂർ ഉപതിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി മമത ബാനർജിക്ക് മിന്നും ജയം. 58389 വോട്ടിനാണ് ബിജെപി നേതാവ് പ്രിയങ്ക തിബ്രവാളിനെ മമത പരാജയപ്പെടുത്തിയത്. സിപിഎം സ്ഥാനാർത്ഥി ചിത്രത്തിലേ ഇല്ലാത്ത അവസ്ഥയിലാണെന്നാണ് റിപോർട്ട്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ നിന്നും മത്സരിച്ച മമതാ ബാനർജി ബിജെപി നേതാവും മുൻ തൃണമൂൽ കോൺഗ്രസ് നേതാവുമായിരുന്ന സുവേന്ദു അധികാരിയോട് പരാജയപ്പെട്ടിരുന്നു.
തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത മമതയ്ക്ക് ഉപതിരഞ്ഞെടുപ്പിൽ വിജയിക്കാൻ കഴിഞ്ഞില്ലെങ്കിൽ സ്ഥാനം ഒഴിയേണ്ടിവരുമായിരുന്നു. മമതയെ തോൽപ്പിക്കാൻ ബിജെപി ശക്തമായ പ്രചരണമാണ് നടത്തിയത്. അതൊന്നും ഫലിച്ചില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്.
ഭവാനിപൂർ, സംസർഗാനി, ജംഗിപൂർ എന്നവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. നേരത്തെ നടത്തേണ്ടിയിരുന്ന ഉപതിരഞ്ഞെടുപ്പ് ബംഗാളിൽ കൊവിഡ് രൂക്ഷമായതിനാൽ നീണ്ടുപോകുകയായിരുന്നു.
അതേസമയംബംഗാളില്‍ വിജയാഘോഷം തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കി. ആഹ്ലാദപ്രകടനങ്ങള്‍ അനുവദിക്കരുതെന്ന് സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നത് ഉറപ്പു വരുത്തണം. അക്രമങ്ങള്‍ ഉണ്ടാകാതെ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചു.