പോപുലർ ഫ്രണ്ടിനും അനുബന്ധ സംഘടനകൾക്കുമേർപ്പെടുത്തിയ നിരോധനം, ബിജെപി സർക്കാർ തുടരുന്ന അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ ഭാഗം: എസ്ഡിപിഐ

ബിജെപിയുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സംസാരിക്കുന്നവരെ റെയ്ഡും അറസ്റ്റും കൊണ്ട് ഭയപ്പെടുത്താൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.

Update: 2022-09-28 04:52 GMT

ന്യൂഡൽഹി: പോപുലർ ഫ്രണ്ടിനും അനുബന്ധ സംഘടനകൾക്കും ബിജെപി സർക്കാർ ഏർപ്പെടുത്തിയ നിരോധനം ഇന്ത്യൻ ജനാധിപത്യത്തിനും ജനങ്ങൾക്ക് ഭരണഘടന നൽകുന്ന അവകാശങ്ങൾക്കും നേരെയുള്ള വെല്ലുവിളിയാണെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ്‌ എംകെ ഫൈസി.

ബിജെപിയുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സംസാരിക്കുന്നവരെ റെയ്ഡും അറസ്റ്റും കൊണ്ട് ഭയപ്പെടുത്താൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ പോലും കാറ്റിൽ പറത്തി അഭിപ്രായ സ്വാതന്ത്ര്യത്തെയും ജനകീയ പ്രതിഷേധങ്ങളേയും സംഘടനകളെയും തന്നെ അടിച്ചമർത്തുകയാണ് ബിജെപി സർക്കാർ. സർക്കാർ ഏജൻസികളെ ദുരുപയോഗപ്പെടുത്തിയും നിയമങ്ങൾ കൊണ്ടു വന്ന് പ്രതിപക്ഷത്തെ നിശബ്ദമാക്കിയും ജനങ്ങൾ ഉയർത്തുന്ന വിയോജിപ്പിന്റെ ശബ്ദങ്ങളേയും അടിച്ചമർത്തിക്കൊണ്ട് തുടരുന്ന അപ്രഖ്യാപിത അടിയന്തിരാവസ്ഥ രാജ്യത്ത് വ്യക്തമായിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തിന്റെ ഭരണഘടന മൂല്യങ്ങളും ജനാധിപത്യവും സംരക്ഷിക്കാൻ മതേതര പാർട്ടികളും ജനങ്ങളും ഒറ്റക്കെട്ടായി ബിജെപി നേതൃത്വം കൊടുക്കുന്ന ഏകാധിപത്യ ഭരണകൂടത്തെ എതിർക്കേണ്ട സാഹചര്യമാണിതെന്നും എംകെ ഫൈസി പറഞ്ഞു.

Similar News