മഞ്ചക്കണ്ടി ഏറ്റുമുട്ടല്‍ വ്യാജമെന്ന് സിപിഐ; മണിവാസകത്തെ കൊലപ്പെടുത്തിയത് പോലിസ് കസ്റ്റഡിയില്‍
തണ്ടര്‍ബോള്‍ട്ട് മാവോവാദികള്‍ക്കുനേരേ ഏകപക്ഷീയമായി വെടിവയ്ക്കുകയായിരുന്നു. ഇതുസംബന്ധിച്ച് പോലിസ് പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങള്‍ വ്യാജമാണ്. ആറുപേരില്‍ കൂടുതല്‍ മാവോവാദികള്‍ അവിടെയുണ്ടാവില്ല. അവര്‍ക്കുനേരേ പോലിസ് വെടിവയ്ക്കുകയാണുണ്ടായത്.
തിരുവനന്തപുരം: അട്ടപ്പാടിയിലെ മഞ്ചക്കണ്ടിയില്‍ മാവോവാദികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേരള പോലിസിനെതിരേ ഗുരുതര ആരോപണങ്ങളുമായി സിപിഐ രംഗത്ത്. മഞ്ചക്കണ്ടിയില്‍ നടന്നത് തണ്ടര്‍ബോള്‍ട്ടിന്റെ ഏകപക്ഷീയ ആക്രമണമാണെന്നും ഏറ്റുമുട്ടല്‍ വ്യാജമാണെന്നും സിപിഐ അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ് ബാബു ആരോപിച്ചു. അട്ടപ്പാടിയിവെ മാവോവാദി വേട്ട വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണങ്ങളെത്തുടര്‍ന്ന് സിപിഐ സംഘം സ്ഥലത്ത് സന്ദര്‍ശനം നടത്തിയിരുന്നു. ഇതിനുശേഷം തിരുവനന്തപുത്ത് മാധ്യമങ്ങളോട് കാര്യങ്ങള്‍ വിശദീകരിക്കുകയായിരുന്നു പ്രകാശ് ബാബു. ഏറ്റുമുട്ടല്‍ പോലിസിന്റെ സൃഷ്ടിയാണ്. മഞ്ചക്കണ്ടിയില്‍ ഏറ്റുമുട്ടല്‍ നടന്നുവെന്ന് പറഞ്ഞത് തെറ്റാണെന്ന് തങ്ങള്‍ അവിടെ പോയപ്പോള്‍ ബോധ്യമായി.
അവിടുത്തെ ഊര് മൂപ്പനുമായും ആദിവാസികളുമായും ഞങ്ങള്‍ സംസാരിച്ചു. അവിടെ കാണുന്ന ഷെഡ്ഡ് മൂന്നോ നാലോ ദിവസത്തിന് മുമ്പ് പോലിസ് നിര്‍മിച്ചതാണ്. മാവോവാദികള്‍ ഉപയോഗിച്ച് വരുന്ന ഷെഡ്ഡാണിതെന്നാണ് പോലിസ് പറഞ്ഞത്. ആഹാരം കഴിച്ചുകൊണ്ടിരിക്കെ മാവോവാദികളെ പോലിസ് വെടിവച്ചുകൊല്ലുകയായിരുന്നുവെന്നാണ് ഞങ്ങള്‍ക്കവിടെ സന്ദര്‍ശിച്ചപ്പോള്‍ ബോധ്യപ്പെട്ടത്. അത്തരമൊരു ഏറ്റുമുട്ടല്‍ നടന്നതിന്റെ യാതൊരു സാഹചര്യവുമില്ല. ആരും ഇത് വിശ്വസിക്കില്ല. തണ്ടര്‍ബോള്‍ട്ട് മാവോവാദികള്‍ക്കുനേരേ ഏകപക്ഷീയമായി വെടിവയ്ക്കുകയായിരുന്നു. ഏറ്റുമുട്ടല്‍ നടന്നതിന് തെളിവായി പോലിസ് പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങള്‍ വ്യാജമാണ്. വെടിവയ്പ്പ് നടക്കുന്ന സമയത്ത് എല്ലാവരും കമിഴ്ന്ന് കിടക്കുകയാണ് ചെയ്യാറുള്ളത്. ആ സമയത്ത് ആരാണ് നിന്ന് വീഡിയോ പകര്‍ത്തിയതെന്ന് വ്യക്തമാക്കണം.
ആ ദൃശ്യങ്ങള്‍ കണ്ടാല്‍ തന്നെ അസ്വാഭാവികത മനസ്സിലാവും. അന്വേഷണത്തിലൂടെ ഇത് കണ്ടെത്തണം. തണ്ടര്‍ബോള്‍ട്ടിന്റെ വന്‍സംഘം നില്‍ക്കുന്ന സന്ദര്‍ഭത്തില്‍ മണിവാസകന്‍ വെടിയുതിര്‍ത്തുവെന്ന് പറയുന്നത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണ്. മൂന്നോ നാലോ മാവോവാദികളില്‍ കൂടുതല്‍ അവിടെയുണ്ടാവില്ല. അവര്‍ക്കുനേരേ പോലിസ് വെടിവയ്ക്കുകയാണുണ്ടായത്. ഇതില്‍നിന്ന് രക്ഷപ്പെട്ട മണിവാസകത്തെ പോലിസ് കസ്റ്റഡിയിലെടുത്തു. ഒരുദിവസം മുഴുവന്‍ ഇയാളെ ക്രൂരമായി ഉപദ്രവിച്ചശേഷം വെടിവച്ചുകൊലപ്പെടുത്തുകയായിരുന്നു. സര്‍ക്കാരിനെയടക്കം പോലിസ് തെറ്റിദ്ധരിപ്പിക്കുകയാണ്. പോലിസ് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഏറ്റുമുട്ടലാണെന്ന് മുഖ്യമന്ത്രി പറയാനാടിയായത്.
ആദിവാസി സ്ത്രീകളെ തണ്ടര്‍ബോള്‍ട്ടാണ് അപമാനിക്കുന്നത്. പുറത്ത് കടകളില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോവുന്ന ആദിവാസി സ്ത്രീകളെ തണ്ടര്‍ബോള്‍ട്ട് ദേഹപരിശോധനയ്ക്ക് വിധേയമാക്കുന്നു. മാവോവാദികളില്‍നിന്നല്ല, തണ്ടര്‍ബോള്‍ട്ടില്‍നിന്നാണ് ആദിവാസി സ്ത്രീകള്‍ക്ക് ഉപദ്രവം ഏല്‍ക്കേണ്ടിവരുന്നത്. മഞ്ചക്കണ്ടി വിഷയത്തില്‍ മുഖ്യമന്ത്രിക്ക് റിപോര്‍ട്ട് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി പ്രസാദ്, എംഎല്‍എമാരായ ഇ കെ വിജയന്‍, മുഹമ്മദ് മുഹ്‌സിന്‍ പാലക്കാട് ജില്ലാ സെക്രട്ടറി സുരേഷ് രാജ് എന്നിവരുള്‍പ്പെട്ട സംഘമാണ് അട്ടപ്പാടിയില്‍ സന്ദര്‍ശനം നടത്തിയത്.
മാവോവാദി ബന്ധമാരോപിച്ച് കോഴിക്കോട് രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ യുഎപിഎ ചുമത്തിയ നടപടി ശരിയല്ല. പോസ്റ്റര്‍ വിതരണം ചെയ്യുന്നതും ആശയപ്രചാരണം നടത്തുന്നതും എങ്ങനെ കുറ്റകരമായി കാണാന്‍ സാധിക്കും. ആശയപ്രചാരണത്തിന്റെ പേരില്‍ ഇന്ത്യയില്‍ ആരെയും അറസ്റ്റുചെയ്യാന്‍ സാധിക്കില്ല. ഭരണഘടനാ വിരുദ്ധമാണത്. അത് നീതികരിക്കാന്‍ സാധിക്കില്ല. പോലിസ് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കേണ്ടിവരും. സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടുകളില്‍നിന്ന് ചില ഉദ്യോഗസ്ഥരാണ് വ്യതിചലിച്ച് പോവുന്നത്. യുഎപിഎയ്‌ക്കെതിരേ ഏറ്റവും കൂടുതല്‍ സമരം ചെയ്തവരാണ് ഇടതുപക്ഷം. കേരള പോലിസ് യുഎപിഎ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

