ലഡാക്കിലെ സംഘർഷത്തിൽ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു

ഇന്നലെ രാത്രി ഗാല്‍വന്‍ താഴ്‍വരയിലാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷം മൂന്നുമണിക്കൂറിലേറെ നീണ്ടെന്നാണ് റിപോര്‍ട്ട്.

Update: 2020-06-16 17:06 GMT

ലഡാക്ക്: ലഡാക്കിലെ ഗാല്‍വാന്‍ താഴ്‌വരയിലുണ്ടായ സംഘർഷത്തിൽ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്ത ഏജൻസിയായ എൻഎൻഐയാണ് റിപോര്‍ട്ട് ചെയ്തത്. 43 ചൈനീസ് സൈനികര്‍ കൊല്ലപ്പെടുകയോ ഗുരുതരമായി പരുക്കേല്‍ക്കുകയോ ചെയ്തതായും റിപോർട്ടുണ്ട്.

ഇന്നലെ രാത്രി ഗാല്‍വന്‍ താഴ്‍വരയിലാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷം മൂന്നുമണിക്കൂറിലേറെ നീണ്ടെന്നാണ് റിപോര്‍ട്ട്. കമാന്‍ഡിങ് ഓഫീസര്‍ കേണല്‍ സന്തോഷ് ബാബു, തമിഴ്നാട് സ്വദേശിയായ ഹവിൽദാർ പഴനി, ജാർഖണ്ഡ് സ്വ‌ദേശിയായ സിപോയ് ഓജ എന്നീ മൂന്ന് ഇന്ത്യന്‍ സൈനികർ കൊല്ലപ്പെട്ട വിവരം മാത്രമാണ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടുള്ളത്.

ഇന്നലെ രാത്രി നടന്ന സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. മരണ സംഖ്യ ഇനിയും കൂടാൻ സാധ്യതയുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ചൈനീസ് സർക്കാരിന്റെ മുഖപത്രമായ ഗ്ലോബൽ ടൈംസിന്റെ ഇംഗ്ലീഷ് പതിപ്പ് പത്രാധിപർ ഹു സിജിൻ ട്വീറ്റിൽ ചൈനീസ് സൈന്യത്തിന് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് അറിയിച്ചു.

അതേസമയം, ഇന്ത്യ അതിര്‍ത്തി കടന്ന് ഒരു പ്രവര്‍ത്തനവും നടത്തിയിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ചൈനയുടേത് അതിര്‍ത്തിയിലെ തല്‍സ്ഥിതി മാറ്റാനുളള ഏകപക്ഷീയ ശ്രമമാണ്. ഇതാണ് ഗാല്‍വാന്‍ താഴ്‌ വരയിലെ സംഘര്‍ഷത്തിന് കാരണം. ഉന്നതതല ധാരണ ചൈന പാലിച്ചിരുന്നെങ്കില്‍ ഏറ്റുമുട്ടല്‍ ഒഴിവാക്കാമായിരുന്നു. ഇരുഭാഗത്തും ആള്‍നാശം ഉണ്ടായെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.