'നമ്മള്‍ മുസ്‌ലിംകള്‍ ആയതുകൊണ്ടാണോ ഇങ്ങനെ വേട്ടയാടുന്നത്'; പോലിസ് വെടിവച്ചുകൊന്ന മൊയ്‌നുല്‍ ഹഖിന്റെ കുടുംബം ചോദിക്കുന്നു
പോലിസുകാരില്‍നിന്ന് 'തന്റെ ജീവന്‍ രക്ഷിക്കാനാണ്' അവന്‍ വടിയെടുത്തത്. പോലിസ് അവനെ എല്ലാ ഭാഗത്തുനിന്നും ആക്രമിച്ചു. ഒടുവില്‍ സ്വയരക്ഷയ്ക്ക് വേണ്ടി അവന്‍ ഒരു വടിയെടുത്തു- മുസ്‌ലിം മിററിനോട് സംസാരിച്ച ഹഖിന്റെ ഇളയ സഹോദരന്‍ ഐനുല്‍ ഹഖ് പറഞ്ഞു.
ദിസ്പൂര്‍: അസമില്‍ മുസ്‌ലിം കുടുംബങ്ങള്‍ക്ക് നേരേ പോലിസ് നരനായാട്ട് നടത്തിയിട്ട് പത്തുദിവസം പിന്നിടുകയാണ്. അസമിലെ ധോല്‍പൂരില്‍ മുസ്‌ലിം കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനെത്തിയ പോലിസ് 12 വയസ്സുകാരന്‍ ഉള്‍പ്പെടെ രണ്ടുപേരെയാണ് ക്രൂരമായി വെടിവച്ചുകൊന്നത്. നാല് മക്കളുടെ പിതാവായ മൊയ്‌നുല്‍ ഹഖ്, 12 വയസ്സുകാരന്‍ ശെയ്ഖ് ഫരീദ് എന്നിവരാണ് പോലിസിന്റെ അതിക്രമത്തിനിരയായത്. പോലിസ് നരനായാട്ടിനെതിരേ ലോകമെങ്ങും പ്രതിഷേധമുയരുമ്പോഴും കുറ്റവാളികള്‍ക്കെതിരേ ചെറുവിരലനക്കാന്‍ സംഘപരിവാര്‍ ഭരണകൂടവും പോലിസ് അധികാരികളും തയ്യാറാവുന്നില്ലെന്നാണ് വ്യക്തമാവുന്നത്. അക്രമത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിടുക മാത്രമാണ് അധികാരികള്‍ ചെയ്തിരിക്കുന്നത്.
പോലിസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ഇതുവരെയായി യാതൊരു നഷ്ടപരിഹാരവും പ്രഖ്യാപിക്കാത്തത് സംഘപരിവാര്‍ ഭരണകൂടത്തിന്റെ മുസ്‌ലിം വിരോധം എത്രമാത്രമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുകയാണ്. വെടിവയ്പ്പില്‍ കൊല്ലപ്പെട്ട ഇരകളുടെ കുടുംബങ്ങള്‍ ഇപ്പോഴും ദുരിതജീവിതം നയിക്കുകയാണ്. ' നമ്മള്‍ മുസ്‌ലിംകള്‍ ആയതുകൊണ്ടാണോ ഇങ്ങനെ വേട്ടയാടുന്നത്'.. പോലിസ് വെടിവച്ചുകൊന്ന മൊയ്‌നുല്‍ ഹഖിന്റെ കുടുംബത്തെ സന്ദര്‍ശിച്ച മുസ്‌ലിം മിറര്‍ പ്രതിനിധിയോട് പിതാവ് മഖ്ബൂല്‍ അലി ചോദിച്ച ചോദ്യമാണിത്. 'എനിക്ക് എല്ലാം നഷ്ടപ്പെട്ടു. ഞങ്ങളെപ്പോലുള്ള പാവങ്ങള്‍ എങ്ങനെ ഇത് അതിജീവിക്കും? നമ്മള്‍ മുസ്‌ലീംകള്‍ ആയതുകൊണ്ടാണോ ഇത് സംഭവിക്കുന്നത് ? ഞങ്ങളുടെ പള്ളികളും ഖുറാനും പോലും ഒഴിവാക്കിയിട്ടില്ല.
സപ്തംബര്‍ 23ന് നടന്ന വെടിവയ്പ്പിന് മുമ്പ് അധികൃതര്‍ 800 ഓളം കുടുംബങ്ങളുടെ വീടുകള്‍ പൊളിച്ചു. എല്ലാവരും കൂര നഷ്ടമായി ആകാശത്തിന് കീഴിലാണ് ജീവിക്കുന്നത്' കുടിയൊഴിപ്പിക്കല്‍ നീക്കത്തില്‍ തന്റെ രോഷം പ്രകടിപ്പിച്ചുകൊണ്ട് അലി പറഞ്ഞു. രാത്രി വൈകിയാണ് മകനെ മര്‍ദ്ദിക്കുന്നതിന്റെ വൈറല്‍ വീഡിയോ കണ്ടത്. 'അവന്റെ മൃതദേഹത്തില്‍ ചാടിച്ചവിട്ടിയ ഫോട്ടോഗ്രാഫര്‍ അറസ്റ്റിലായെന്ന് കേട്ടപ്പോള്‍ എനിക്ക് അല്‍പ്പം ആശ്വാസം തോന്നി. പക്ഷേ വേദന പോവില്ല. 26,000 രൂപയും 800 കിലോഗ്രാം ചണവും വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന മേശയ്ക്ക് പോലിസ് തീയിട്ടതായും അലി കൂട്ടിച്ചേര്‍ത്തു. പോലിസുകാരെ ആക്രമിക്കാന്‍ ശ്രമിച്ചതിന്റെ പേരിലാണ് മൊയ്‌നുല്‍ ഹഖിന് നേരേ വെടിയുതിര്‍ത്തതെന്ന് ആരോപണത്തോടും കുടുംബം പ്രതികരിച്ചു.
പോലിസുകാരില്‍നിന്ന് 'തന്റെ ജീവന്‍ രക്ഷിക്കാനാണ്' അവന്‍ വടിയെടുത്തത്. പോലിസ് അവനെ എല്ലാ ഭാഗത്തുനിന്നും ആക്രമിച്ചു. ഒടുവില്‍ സ്വയരക്ഷയ്ക്ക് വേണ്ടി അവന്‍ ഒരു വടിയെടുത്തു- മുസ്‌ലിം മിററിനോട് സംസാരിച്ച ഹഖിന്റെ ഇളയ സഹോദരന്‍ ഐനുല്‍ ഹഖ് പറഞ്ഞു. പോലിസ് അതിക്രമത്തിനുശേഷം അസം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇരകള്‍ക്ക് യാതൊരു സഹായവും ലഭിച്ചിട്ടില്ലെന്ന് ഗ്രാമവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. പോലിസ് വെടിവയ്പ്പില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് യാതൊരു നഷ്ടപരിഹാരവും വാഗ്ദാനം ചെയ്തിട്ടില്ല.
പുനരധിവാസ പദ്ധതികളോ പ്രഖ്യാപിച്ചിട്ടില്ല. കുടിയൊഴിപ്പിക്കലിനെത്തുടര്‍ന്ന് വീട് നഷ്ടപ്പെട്ട കുടുംബങ്ങള്‍ ഇപ്പോള്‍ ടെന്റുകളിലാണ് താമസിക്കുന്നതെന്നും സന്നദ്ധസംഘടനകളാണ് ഭക്ഷണവും മറ്റും നല്‍കുന്നതെന്നും മോയ്‌നുല്‍ ഹഖിന്റെ സുഹൃത്ത് മൊയ്‌നുല്‍ ഹഖും പ്രതികരിച്ചു. അവരെല്ലാം ഇന്ത്യന്‍ പൗരന്‍മാരാണ്. 2019 ല്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ദേശീയ പൗരത്വ രജിസ്റ്ററിന്റെ (എന്‍ആര്‍സി) ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സപ്തംബര്‍ 23നാണ് പ്രദേശത്തെ 800ഓളം മുസ്‌ലിം കുടുംബങ്ങളെ അനധികൃത ഭൂമി കൈയേറ്റം ആരോപിച്ച് കുടിയൊഴിപ്പിക്കാനുള്ള നീക്കം സംഘര്‍ഷത്തില്‍ കലാശിച്ചത്. പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളില്‍ നിരായുധരായ ഗ്രാമവാസികള്‍ക്കുനേരേ പോലിസ് വെടിയുതിര്‍ക്കുന്നത് കാണാം. ഈ നിനായാട്ടിലാണ് രണ്ടുപേര്‍ കൊല്ലപ്പെടുകയും 20 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്.

