നാഗാലാന്‍ഡ് വെടിവയ്പ്പ്: 21 സൈനികര്‍ക്കെതിരേ കേസ്; വെടിവച്ചത് കൊല്ലാന്‍ തന്നെയെന്ന് പോലിസ്, നാഗാലാന്‍ഡില്‍ ഇന്ന് ബന്ദ്

വെടിയുതിര്‍ത്തത് യാതൊരു പ്രകോപനവുമില്ലാതെയാണെന്നും കൊലപ്പെടുത്തുകയും പരിക്കേല്‍പ്പിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെ തന്നെയാണ് വെടിയുതിര്‍ത്തതെന്നും പോലിസിന്റെ എഫ്‌ഐആറില്‍ പറയുന്നു. മ്യാന്‍മര്‍ അതിര്‍ത്തിയോട് ചേര്‍ന്ന മോണ്‍ ജില്ലയില്‍ ശനിയാഴ്ച വൈകീട്ടാണ് ഗ്രാമീണര്‍ കൊല്ലപ്പെട്ടത്.

Update: 2021-12-06 06:13 GMT

കൊഹിമ: നാഗാലാന്‍ഡില്‍ സുരക്ഷാസേനയുടെ വെടിയേറ്റ് ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നാഗാലാന്‍ഡ് പോലിസ് കേസെടുത്തു. 21 പാരാ സ്‌പെഷ്യല്‍ ഫോഴ്‌സ് ഓഫ് ആര്‍മി ഉദ്യോഗസ്ഥരെയാണ് കേസില്‍ പ്രതിചേര്‍ത്തിരിക്കുന്നത്. വെടിയുതിര്‍ത്തത് യാതൊരു പ്രകോപനവുമില്ലാതെയാണെന്നും കൊലപ്പെടുത്തുകയും പരിക്കേല്‍പ്പിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെ തന്നെയാണ് വെടിയുതിര്‍ത്തതെന്നും പോലിസിന്റെ എഫ്‌ഐആറില്‍ പറയുന്നു. മ്യാന്‍മര്‍ അതിര്‍ത്തിയോട് ചേര്‍ന്ന മോണ്‍ ജില്ലയില്‍ ശനിയാഴ്ച വൈകീട്ടാണ് ഗ്രാമീണര്‍ കൊല്ലപ്പെട്ടത്.

ജനങ്ങള്‍ ക്ഷുഭിരായതോടെ സംഘഷത്തില്‍ ഒരു സൈനികനും കൊല്ലപ്പെട്ടിരുന്നു. സായുധ സംഘങ്ങളെക്കുറിച്ച് വിവരം ലഭിച്ചിരുന്നു എന്നാണ് സൈന്യം പറയുന്നത്. എന്നാല്‍, സൈനികര്‍ പോലിസിന്റെ സഹായം ചോദിച്ചിരുന്നില്ലെന്ന് എഫ്‌ഐആര്‍ ഉദ്ധരിച്ച് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം 3.30നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഒട്ടിങ് ഗ്രാമത്തിലുള്ളവര്‍ കല്‍ക്കരി ഖനിയിലെ ജോലി കഴിഞ്ഞ് പിക്ക് അപ്പ് വാനില്‍ മടങ്ങിവരികയായിരുന്നു. ലോങ്കാവോയിലെത്തിയപ്പോഴാണ് സൈനികര്‍ വാഹനത്തിന് നേരെ വെടിവച്ചത്.

യാതൊരു പ്രകോപനവുമില്ലാതെയാണ് വെടിയുതിര്‍ത്തതെന്ന് എഫ്‌ഐആറില്‍ പറയുന്നു. പലരും കൊല്ലപ്പെട്ടു. പലര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തുവെന്നും എഫ്‌ഐആറില്‍ പറയുന്നു. മോണ്‍ ജില്ലയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ചില്‍ കൂടുതല്‍ പേര്‍ കൂട്ടം ചേരരുതെന്നാണ് നിര്‍ദേശം. അവശ്യകാര്യങ്ങള്‍ക്കല്ലാതെ വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ പാടില്ലെന്നും പോലിസ് അറിയിച്ചു. അതേസമയം, വെടിയേറ്റ് പരിക്കേറ്റിരുന്ന ഒരാള്‍കൂടി ഇന്ന് മരിച്ചു. ഇതോടെ കൊല്ലപ്പെട്ട ഗ്രാമീണരുടെ എണ്ണം 14 ആയി.

സംസ്ഥാനത്ത് സൈനികര്‍ക്ക് പ്രത്യേക അധികാരം നല്‍കുന്ന അഫ്‌സ്പ നിയമം റദ്ദാക്കണമെന്ന് വിദ്യാര്‍ഥി സംഘടനകള്‍ ആവശ്യപ്പെട്ടു. നാഗാലാന്‍ഡിലെ ഗോത്ര സമൂഹങ്ങള്‍ എല്ലാ ആഘോഷങ്ങളും നിര്‍ത്തിവച്ചിരിക്കുകയാണ്. ഹോണ്‍ബെല്‍ ഉല്‍സവത്തില്‍നിന്ന് അവര്‍ പിന്‍മാറിയതോടെ ഉല്‍സവം നിര്‍ത്തിവച്ചു. വിദേശ വിനോദ സഞ്ചാരികള്‍വരെ എത്തുന്ന ഉല്‍സവമായിരുന്നു ഇത്.

നാഗാ സംഘടനയായ നാഗാ സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ (എന്‍എസ്എഫ്) ആറ് മണിക്കൂര്‍ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 6 മുതല്‍ ഉച്ചയ്ക്ക് 12 വരെ സംസ്ഥാനത്തുടനീളമാണ് സമ്പൂര്‍ണ ബന്ദിന് ആഹ്വാനം ചെയ്തത്. ഈസ്‌റ്റേണ്‍ നാഗാലാന്‍ഡ് പീപ്പിള്‍സ് ഓര്‍ഗനൈസേഷന്‍ (ENPO)യും ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ആറുദിവസത്തെ ദു:ഖാചരണവും അവര്‍ ആഹ്വാനം ചെയ്തു. കൊല്ലപ്പെട്ടവരുടെ സംസ്‌കാരം ഇന്ന് നടക്കും. മുഖ്യമന്ത്രി നിഫിയു റിയോ പങ്കെടുക്കും. പാര്‍ലമെന്റില്‍ ഇന്ന് നാഗാലാന്റ് വെടിവയ്പ്പ് ചര്‍ച്ചയാക്കുമെന്ന് എംപിമാര്‍ പറഞ്ഞു.

ആഭ്യന്തര മന്ത്രി അമിത് ഷാ നാഗാലാന്റ് വെടിവയ്പ്പ് സംബന്ധിച്ച് പാര്‍ലമെന്റില്‍ പ്രസ്താവന നടത്തും. സംഭവത്തെ അപലപിച്ച് രാഹുല്‍ ഗാന്ധി രംഗത്തുവന്നിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം എന്തു ചെയ്യുന്നു എന്നാണ് രാഹുല്‍ ഗാന്ധി ചോദിച്ചത്. നാഗാലാന്‍ഡ് സര്‍ക്കാരും സൈന്യവും വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തെ മുഖ്യമന്ത്രിയും ഗവര്‍ണറും അപലപിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ദു:ഖം രേഖപ്പെടുത്തി.

Tags: