സ്‌കൂളില്‍ സിഎഎ വിരുദ്ധ നാടകം; അധ്യാപികയെ അറസ്റ്റ് ചെയ്തു

സംഭവത്തെ തുടര്‍ന്ന് കര്‍ണാടക പോലിസ് വിദ്യാര്‍ഥികളെക്കൊണ്ട് നാടകം കളിപ്പിച്ച് പ്രധാനമന്ത്രിയെ അവഹേളിച്ചെന്നാരോപിച്ച് കേസെടുക്കുകയും സ്‌കൂള്‍ അടച്ചുപൂട്ടുകയും ചെയ്തിരുന്നു

Update: 2020-01-30 15:36 GMT

ബംഗളൂരു: പൗരത്വ ഭേദഗതി നിയമത്തെയും ദേശീയ പൗരത്വ പട്ടികയെയും വിമര്‍ശിച്ചു നാടകം അവതരിപ്പിച്ചതിനു സ്‌കൂള്‍ അധ്യാപികയെയും നാടകത്തില്‍ അഭിനയിച്ച വിദ്യാര്‍ഥിയുടെ മാതാവിനെയും പോലിസ് അറസ്റ്റ് ചെയ്തു. ഷഹീന്‍ എജ്യൂക്കേഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ അധ്യാപിക ഫരീദയെയും ഒരു വിദ്യാര്‍ഥിയുടെ മാതാവിനെയുമാണ് കര്‍ണാടക പോലിസ് അറസ്റ്റ് ചെയ്തത്. കര്‍ണാടകയിലെ ബിദാറില്‍ സ്‌കൂള്‍ വാര്‍ഷികാഘോഷത്തിനിടെയാണ് എന്‍ആര്‍സിയെയും സിഎഎയെയും വിമര്‍ശിക്കുന്ന വിധത്തില്‍ ആക്ഷേപഹാസ്യ നാടകം അവതരിപ്പിച്ചത്. സംഭവത്തെ തുടര്‍ന്ന് കര്‍ണാടക പോലിസ് വിദ്യാര്‍ഥികളെക്കൊണ്ട് നാടകം കളിപ്പിച്ച് പ്രധാനമന്ത്രിയെ അവഹേളിച്ചെന്നാരോപിച്ച് കേസെടുക്കുകയും സ്‌കൂള്‍ അടച്ചുപൂട്ടുകയും ചെയ്തിരുന്നു.

    ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. സംഘപരിവാര പ്രവര്‍ത്തകനായ നിലേഷ് രക്ഷ്യാല്‍ നല്‍കിയ പരാതിയിലാണ് നടപടി. നാടകത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് വീഡിയോ അപ്‌ലോഡ് ചെയ്ത മുഹമ്മദ് യൂസുഫ് റഹീം, സ്‌കൂള്‍ മാനേജ്‌മെന്റ് എന്നിവര്‍ക്കെതിരേ എബിവിപിയും പരാതി നല്‍കിയിരുന്നു. പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥികളെ പോലിസ് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കുട്ടികള്‍ അവതരിപ്പിച്ച നാടകത്തിലാണ് സിഎഎ, എന്‍ആര്‍സി എന്നിവക്കെതിരെ പരാമര്‍ശമുണ്ടായത്. പരാതിയെ തുടര്‍ന്ന് മത വിദ്വേഷം വളര്‍ത്തല്‍, രാജ്യദ്രോഹം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരുന്നത്. പൗരത്വം തെളിയിക്കാനുള്ള രേഖകള്‍ ആരെങ്കിലും ചോദിച്ചാല്‍ അവരെ ചെരുപ്പുകൊണ്ട് അടിക്കണമെന്ന പരാമര്‍ശം നാടകത്തിലുണ്ടെന്നാണ് പരാതിയില്‍ ഉന്നയിച്ചിരുന്നത്.


Full View


Tags:    

Similar News