ഡല്‍ഹിയിലെ വായുമലിനീകരണം അതീവ ഗുരുതരം; ഡല്‍ഹി നിവാസികളോട് പുറത്തിറങ്ങരുതെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ്

Update: 2021-11-13 05:34 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വായുമലിനീകരണം അതീവഗുരുതരാവസ്ഥയിലേക്ക്. ജനങ്ങളോട് പുറത്തിറങ്ങിയുള്ള ജോലികളില്‍ നിന്ന് വിട്ടുനില്‍ക്കാനും സ്വകാര്യ ഓഫിസുകളോട് വാഹനങ്ങളുടെ ഉപയോഗം 30 ശതമാനം കുറയ്ക്കാനും മലിനീകരണ നിയന്ത്രണബോര്‍ഡ് നിര്‍ദേശിച്ചു. ഇന്നലെ വൈകീട്ടത്തെ കണക്കനുസരിച്ച് ന്യൂഡല്‍ഹിയിലെ ശരാശരി എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് 471 ആയിട്ടുണ്ട്. വ്യാഴാഴ്ച അത് 411 ആയിരുന്നു. 

പഞ്ചാബ്, യുപി, ഹരിയാന തുടങ്ങി ഡല്‍ഹിയിലെ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ കൃഷിക്ക് നിലമൊരുക്കുന്നതിന്റെ ഭാഗമായി നടത്തുന്ന വയല്‍കത്തിക്കലാണ് ഡല്‍ഹിയിലെ ഗുരുതരാവസ്ഥയ്ക്ക് ഒരു കാരണം. അതേസമയം ഡല്‍ഹിയിലെ അധികരിച്ച വാഹന ഗതാഗതം മറ്റൊരു കാരണമാണ്. 

നവംബര്‍ 18വരെ ഇതേ സാഹചര്യം തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഡല്‍ഹിയിലെ കുറഞ്ഞ താപനിലയും കാറ്റിന്റെ കുറഞ്ഞ ഗതിവേഗവും മലിനീകരണത്തിന്റെ തോത് വര്‍ധിപ്പിച്ചിട്ടുണ്ട്.

മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മുന്നറിയിപ്പിനെത്തുടര്‍ന്ന് കുട്ടികളെ രക്ഷിതാക്കള്‍ പുറത്തുവിടുന്നില്ല. ഗുരുതര രോഗബാധയുള്ളവരെയും ഇത് ഗുരുതരമായി ബാധിച്ചേക്കും.

''മലിനീകരണത്തിലുണ്ടായ ഈ വര്‍ധനക്ക് പല കാരണങ്ങളുണ്ട്. ദീപാവലിക്ക് ശേഷം ഡല്‍ഹിയില്‍ മലിനീകരണത്തോത് ഉയര്‍ന്നു. മന്ദഗതിയിലുള്ള കാറ്റ് പുകമാലിന്യം കെട്ടിക്കെടുക്കാന്‍ കാരണമാവുന്നു. മാത്രമല്ല, മലിനീകരണം വര്‍ധിക്കുന്നതിനും കാരണമാവുന്നു''- കാലാവസ്ഥാ വകുപ്പ് മേധാവി വി കെ സോണി പറഞ്ഞു.

നവംബര്‍ 8നു ശേഷം 24,694 ഇടങ്ങളില്‍  തീ കണ്ടതായി ഹിന്ദുസ്ഥാന്‍ ടൈംസ് സാറ്റലൈറ്റ് ഹീറ്റ് സെന്‍സിങ് ഡാറ്റ പരിശോധിച്ച് കണ്ടത്തിയിട്ടുണ്ട്. 2012നു ശേഷം ഏറ്റവും കൂടുതലാണ് ഇത്.

ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കുന്ന തരികള്‍ വായുവില്‍ തങ്ങിനില്‍ക്കുന്നുണ്ട്. സുരക്ഷിതമായ അളവ് ക്യുബിക് മീറ്ററിന് 60 ഗ്രാം ആണെങ്കില്‍ നിലവില്‍ ഡല്‍ഹിയില്‍ അത് 381 മൈക്രോഗ്രാം ആണ്.

പുകയുടെ അളവ് വര്‍ധിച്ചതിനാല്‍ ഡല്‍ഹി എന്‍സിആറില്‍ ദൃശ്യത കുറഞ്ഞിട്ടുണ്ട്. 200 മീറ്റര്‍ വരെയാണ് ഇപ്പോള്‍ ദൃശ്യത ലഭിക്കുന്നത്.