ആധാറും വോട്ടര്‍ കാര്‍ഡും ബന്ധിപ്പിക്കും; പ്രതിപക്ഷ ബഹളത്തിനിടെ തിരഞ്ഞെടുപ്പ് പരിഷ്‌കരണ ബില്‍ ലോക്‌സഭ പാസാക്കി

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് പരിഹാരം കാണുന്ന ബില്‍ രാജ്യസഭയിലും അവതരിപ്പിച്ചു. മധ്യസ്ഥതാബില്‍ സ്റ്റാന്റിംഗ് കമ്മിറ്റിക്ക് വിടുന്നതായി കേന്ദ്ര നിയമ സഹമന്ത്രി എസ്എസ് ഭഘേല്‍ അറിയിച്ചു

Update: 2021-12-20 11:02 GMT

ന്യൂഡല്‍ഹി: പ്രതിപക്ഷ ബഹളത്തിനിടെ തിരഞ്ഞെടുപ്പ് പരിഷ്‌കരണ ബില്‍ ലോക്‌സഭ പാസാക്കി. ആധാര്‍ കാര്‍ഡും തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡും പരസ്പരം ബന്ധിപ്പിക്കുന്ന ബില്ലാണ് ലോക്‌സഭയില്‍ പാസായത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് പരിഹാരം കാണുന്ന ബില്‍ രാജ്യസഭയിലും അവതരിപ്പിച്ചു. മധ്യസ്ഥതാബില്‍ സ്റ്റാന്റിംഗ് കമ്മിറ്റിക്ക് വിടുന്നതായി കേന്ദ്ര നിയമ സഹമന്ത്രി എസ്എസ് ഭഘേല്‍ അറിയിച്ചു. പ്രതിപക്ഷ ബഹളത്തിനിടയിലാണ് സുപ്രധാന രണ്ട് ബില്ലുകള്‍ ഇരുസഭകളിലും അവതരിപ്പിച്ചത്. ആധാറും വോട്ടര്‍ പട്ടികയും കൂട്ടിയിണക്കുന്നതിലെ അപാകത ചൂണ്ടിക്കാട്ടി ലോക്‌സഭയില്‍ കടുത്ത വാദപ്രതിവാദം നടന്നു.

 സര്‍ക്കാരിന്റെ സബ്‌സിഡികള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനാണ് ആധാര്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കിയതെന്നും, വോട്ടര്‍ കാര്‍ഡുമായി ബന്ധപ്പെടുത്തുന്നതോടെ സ്വകാര്യത കൂടി ലംഘിക്കപ്പെടുകയാണെന്നും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. നിയമം അടിച്ചേല്‍പ്പിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ആധാര്‍ നിര്‍ബന്ധമാക്കരുതെന്നു ചൂണ്ടിക്കാട്ടി ജസ്റ്റിസ് പുട്ടുസ്വാമി കേസിലെ സുപ്രീം കോടതി വിധി ഉയര്‍ത്തിക്കാട്ടിയാണ് കോണ്‍ഗ്രസ്, തൃണമൂല്‍, ബിഎസ്പി, ആര്‍എസ്പി അംഗങ്ങള്‍ എതിര്‍ത്തത്. തിരഞ്ഞെടുപ്പിനു വിശ്വാസ്യത വര്‍ധിപ്പിക്കാനുള്ള നടപടിയാണ് ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജ്ജു പറഞ്ഞു.

ഇരട്ട വോട്ട് തടയാന്‍ ഭേദഗതി മൂലം കഴിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു. രാജ്യസഭ മൂന്നു മണിക്ക് ചേര്‍ന്നപ്പോഴാണ് മധ്യസ്ഥതാ ബില്‍ അവതരിപ്പിച്ചത്. കോടതിയില്‍ കേസ് കെട്ടിക്കിടന്ന് കാലതാമസം നേരിടുന്നത് ഒഴിവാക്കാന്‍ സഹായിക്കുന്ന ബില്‍ വിശദമായ ചര്‍ച്ചയ്ക്കും പഠനത്തിനുമാണ് സ്റ്റാന്റിംഗ് കമ്മറ്റിക്ക് അയച്ചത്. മധ്യസ്ഥതയുമായി ബന്ധപ്പെട്ടു ദേശീയതലത്തില്‍ മീഡിയേഷന്‍ കൗണ്‍സില്‍ രൂപീകരിക്കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്. തിരഞ്ഞെടുപ്പ് ഭേദഗതി ബില്‍ ലോക്‌സഭയില്‍ രാവിലെ അവതരിപ്പിച്ചപ്പോള്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന സഭ രണ്ടുമണിവരേ പിരിഞ്ഞിരുന്നു.

Tags:    

Similar News