വിശാഖപട്ടണത്ത് വിഷവാതകം ചോര്‍ന്ന് രണ്ടുമരണം

സെയിനര്‍ ലൈഫ് സയന്‍സ് എന്ന മരുന്ന് കമ്പനിയിലാണ് അപകടം നടന്നത്. ബെന്‍സിമിഡാസോള്‍ എന്ന വാതകമാണ് ചോര്‍ന്നത്.

Update: 2020-06-30 05:54 GMT

വിശാഖപട്ടണം: വിശാഖപട്ടണം വ്യവസായശാലയില്‍ വിഷവാതകം ചോര്‍ന്ന് രണ്ടുമരണം. ഫാക്ടറിയിലെ ജോലിക്കാരായ രണ്ടുപേരാണ് മരിച്ചത്. നാലുപേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.

സെയിനര്‍ ലൈഫ് സയന്‍സ് എന്ന മരുന്ന് കമ്പനിയിലാണ് അപകടം നടന്നത്. ബെന്‍സിമിഡാസോള്‍ എന്ന വാതകമാണ് ചോര്‍ന്നത്. ഇന്നലെ അര്‍ധരാത്രിയോടെയാണ് വാതക ചോര്‍ച്ച. കമ്പനി ഉടന്‍ അടച്ച് പൂട്ടി.

ആശുപത്രിയില്‍ ചികില്‍സയിലുള്ള നാല് പേരില്‍ ഒരാളുടെ നില ഗുരുതരമാണ്. ഗജുവാക്ക സ്വകാര്യ ആശുപത്രിയിലാണ് ഇവര്‍ ചികില്‍സയിലുള്ളത്. നരേന്ദ്ര, ഗൗരി ശങ്കര്‍ എന്നിവരാണ് മരിച്ചത്. ഇതില്‍ നരേന്ദ്രക്കായായിരുന്നു കമ്പനിയിലെ ഷിഫ്റ്റ് ഇന്‍ ചാര്‍ജ്.

വിഷ വാതകം പുറത്തേക്ക് വ്യാപിച്ചിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. സംഭവം നടക്കുമ്പോള്‍ 30 തൊഴിലാളികളാണ് ഫാക്ടറിയിലുണ്ടായിരുന്നത്. സ്ഥിതി നിയന്ത്രണ വിധേയമെന്നാണ് കമ്പനിയുടെ അറിയിപ്പ്. സംഭവത്തെക്കുറിച്ചു അന്വേഷിക്കാന്‍ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി ഉത്തരവിട്ടു.   

Tags: