നൈജീരിയയില്‍ 110 കര്‍ഷകരെ കൂട്ടക്കൊല ചെയ്തു

ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല

Update: 2020-11-30 05:54 GMT
ബോര്‍നോ: നൈജീരിയയിലെ ബോര്‍നോ സംസ്ഥാനത്ത് വയലില്‍ ജോലി ചെയ്യുകയായിരുന്ന കര്‍ഷകരെ കൂട്ടക്കൊല ചെയ്തു. കര്‍ഷകത്തൊഴിലാളികളും കര്‍ഷകരും ഉള്‍പ്പടെ 110 പേരെയാണ് വെടിവെച്ചു കൊലപ്പെടുത്തിയത്. വയലില്‍ വിളവെടുക്കുകയായിരുന്ന സ്ത്രീകളുള്‍പ്പെട്ടവര്‍ക്കു നേരെ മോട്ടോര്‍ സൈക്കിളുകളിലെത്തിയ സായുധര്‍ ആക്രമണമഴിച്ചുവിടുകയായിരുന്നു. സ്ത്രീകളെ തട്ടിക്കൊണ്ടുപോയതായി കരുതപ്പെടുന്നു. നിരവധിപേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്.


ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല, എന്നാല്‍ സായുധ സംഘമായ ബോക്കോ ഹറാമും അതിന്റെ വിമത വിഭാഗമായ പശ്ചിമാഫ്രിക്ക പ്രവിശ്യയിലെ ഐഎസ്ഡബ്ല്യുഎപിയും മുന്‍പും പ്രദേശത്ത് നിരവധി മാരക ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. കഴിഞ്ഞ ഒരു ദശകത്തിനിടെ 30,000 ത്തിലധികം നിരപരാധികളെയെങ്കിലും ബോക്കോ ഹറാം കൊലപ്പെടുത്തിയിട്ടുണ്ട്.


70 കര്‍ഷകരെങ്കിലും കൊല്ലപ്പെട്ടതായി ബോര്‍ണോ ഗവര്‍ണര്‍ ബാബഗാനന്‍ ഉമറ സുലം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മേഖലയിലെ കര്‍ഷകരെ സംരക്ഷിക്കുന്നതിനായി കൂടുതല്‍ സൈനികരെയും സിവിലിയന്‍ ജോയിന്റ് ടാസ്‌ക് ഫോഴ്സ് അംഗങ്ങളെയും സിവില്‍ ഡിഫന്‍സ് പോരാളികളെയും നിയമിക്കണമെന്ന് സുലം ഫെഡറല്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ''ഒരു വശത്ത്, അവര്‍ വീട്ടില്‍ താമസിക്കുന്നു, വിശപ്പും പട്ടിണിയും കാരണം അവര്‍ കൊല്ലപ്പെട്ടേക്കാം; മറുവശത്ത്, അവര്‍ തങ്ങളുടെ കൃഷിസ്ഥലങ്ങളിലേക്ക് പോയി കലാപകാരികള്‍ കൊല്ലപ്പെടാന്‍ സാധ്യതയുണ്ട്, ''അദ്ദേഹം പറഞ്ഞു.







Tags:    

Similar News