ഗിനിയിൽ തടവിലായവർക്ക് കുടിവെള്ളം കിട്ടി, ഭക്ഷണവും; കാണാൻ അനുവദിച്ചില്ല

Update: 2022-11-08 12:11 GMT

ന്യൂഡൽഹി: എക്വറ്റോറിയൽ ഗിനിയിൽ തടവിലാക്കപ്പെട്ട മലയാളികളടക്കമുള്ള കപ്പൽ ജീവനക്കാർക്ക് ഒടുവിൽ ആശ്വാസം. ഏകദേശം പതിനൊന്ന് മണിക്കൂറുകൾക്ക് ശേഷം ഇവർക്ക് കുടിവെള്ളവും ഭക്ഷണവും ലഭിച്ചു. കപ്പൽ ജീവനക്കാർക്ക് ഇന്ത്യൻ എംബസി അധികൃതരെത്തിച്ച വെള്ളവും ഭക്ഷണവും ഗിനി നേവി കൈമാറി. 10 മണിക്കൂറിലേറെയായി ഭക്ഷണമോ വെള്ളമോ സൈന്യം നൽകിയിരുന്നില്ല. ഒടുവിൽ ഇന്ത്യൻ എംബസി അധികൃതർ ആണ് കപ്പൽ ജീവനക്കാർക്ക് ഭക്ഷണവും വെള്ളവും എത്തിച്ചത്. ഇത് കൈമാറിയെങ്കിലും ജീവനക്കാരെ കാണാൻ എംബസി അധികൃതരെ സൈന്യം അനുവദിച്ചില്ല.

ഹീറോയിക് ഇഡുൻ കപ്പലിലെ തടവിലായ ജീവനക്കാരെ വിമാനത്തിൽ നൈജീരിയക്ക് കൊണ്ടു പോകാൻ ശ്രമമുണ്ടെന്നാണ് വ്യക്തമാകുന്നത്. തടവിൽ കഴിയുന്ന ജീവനക്കാരുടെ പാസ്പോർട്ട് സൈന്യം വാങ്ങിയിട്ടുണ്ട്. തടവിലായ പതിനഞ്ച് ഇന്ത്യക്കാരെയും എക്വറ്റോറിയൽ ഗിനി വീണ്ടും തടവ് കേന്ദ്രത്തിലാക്കിയിട്ടുണ്ട്. ഇവിടെ ഭക്ഷണവും വെള്ളവും പോലും കിട്ടാത്ത സാഹചര്യമാണെന്നും നൈജീരിയയിലേക്ക് കൈമാറുമോയെന്ന ആശങ്കയുണ്ടെന്നും ക്യാപ്റ്റൻ തനൂജ് മേത്ത നേരത്തെ പ്രതികരിച്ചിരുന്നു. ഇന്നലെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയ ചീഫ് ഓഫീസറും മലയാളിയുമായ സനു ജോസിനെ എക്വേറ്റോറിയൽ ഗിനി സൈന്യം തിരികെ കപ്പലിൽ എത്തിച്ചിട്ടുണ്ട്. സമുദ്രാതിർത്തി ലംഘച്ചെന്ന പേരിൽ പിടിയിലായ ചരക്ക് കപ്പലിൽ നിന്ന് ഇന്നലെയാണ് സനു ജോസിനെ യുദ്ധകപ്പലിലേക്ക് എക്വറ്റോറിയൽ ഗിനി നേവി കൊണ്ടുപോയത്. നൈജീരയക്ക് കൈമാറുമെന്ന ഭീഷണി നിലനിൽക്കുന്നതിനാൽ വലിയ ആശങ്കയിലായിരുന്നു സഹപ്രവർത്തകർ. ഏറെ നേരത്തിനൊടുവിലാണ് സനുവിനെ സ്വന്തം കപ്പലിൽ തിരികെ എത്തിച്ചത്.