ഖാര്‍ഗോണിലെ മുസ്‌ലിം വിരുദ്ധ കലാപം: ബിജെപി സര്‍ക്കാരും ജില്ലാ ഭരണകൂടവും ഉത്തരവാദികള്‍- വസ്തുതാന്വേഷണ റിപോര്‍ട്ട്
കലാപം നടന്ന് 15 ദിവസങ്ങള്‍ പിന്നിട്ടിട്ടും സമാധാനം പുനസ്ഥാപിക്കുന്നതില്‍ പോലിസ് പരാജയപ്പെട്ടു. സംഘപരിവാര്‍ കലാപത്തിനിടെ കൊല്ലപ്പെട്ട 28കാരനായ ഇബ്രിസ് ഖാന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്നും സംഘം ആവശ്യപ്പെട്ടു.
ഭോപാല്‍: രാമനവമി ആഘോഷത്തിന്റെ മറവില്‍ മധ്യപ്രദേശിലെ ഖാര്‍ഗോണില്‍ സംഘപരിവാര്‍ ആസൂത്രണം ചെയ്ത മുസ്‌ലിം വിരുദ്ധ കലാപത്തില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും പോലിസിന്റെയും വീഴ്ചകളും ഏകപക്ഷീയ നടപടികളും തുറന്നുകാട്ടി വസ്തുതാന്വേഷണ റിപോര്‍ട്ട്. ഖാര്‍ഗോണിലെ സംഘപരിവാര്‍ അഴിഞ്ഞാട്ടത്തില്‍ മധ്യപ്രദേശ് സര്‍ക്കാരും ജില്ലാ ഭരണകൂടവും നേരിട്ട് ഉത്തരവാദികളാണെന്ന് റിപോര്‍ട്ട് അടിവരയിടുന്നു. ഏപ്രില്‍ 25 ന് ഖാര്‍ഗോണ്‍ സന്ദര്‍ശിച്ച എട്ട് രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ ഉള്‍പ്പെട്ട വസ്തുതാന്വേഷണ സംഘത്തിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തലുകള്‍.
ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിട്ടും അനുവാദമില്ലാതെ സെന്‍സിറ്റീവ് പ്രദേശങ്ങളില്‍ റാലി നടത്താന്‍ ഭരണകൂടം അനുമതി നല്‍കിയെന്ന് റിപോര്‍ട്ട് വ്യക്തമാക്കുന്നു. സംഘപരിവാര്‍ കലാപത്തിനിടെ കൊല്ലപ്പെട്ട 28കാരനായ ഇബ്രിസ് ഖാന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്നും സംഘം ആവശ്യപ്പെട്ടു. പ്രാഥമികമായി പരിശോധിച്ചാല്‍ തന്നെ ഭരണകൂടം കലാപത്തെത്തുടര്‍ന്ന് സ്വീകരിച്ച നടപടികള്‍ ഏകപക്ഷീയമായിരുന്നു. കലാപം നടന്ന് 15 ദിവസങ്ങള്‍ പിന്നിട്ടിട്ടും സമാധാനം പുനസ്ഥാപിക്കുന്നതില്‍ പോലിസ് പരാജയപ്പെട്ടു. ഭരണഘടനാപരമായ പദവികള്‍ വഹിക്കുന്ന ഉദ്യോഗസ്ഥര്‍ റൂള്‍ബുക്കിലെ എല്ലാ നിയമങ്ങളും ലംഘിക്കുകയാണ്.
സംഘര്‍ഷമുണ്ടാവുമെന്നതിനാല്‍ ആദ്യദിവസത്തെ റാലിക്ക് അനുമതി നല്‍കരുതെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിട്ടും ചെവികൊണ്ടില്ല. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് തലാബ് ചൗക്ക് മസ്ജിദ് സ്‌ക്വയറില്‍ നിന്ന് പുറപ്പെടേണ്ട റാലി അഞ്ച് മണി വരെ അവിടെത്തന്നെ സംഘടിച്ചു. പള്ളിക്ക് മുന്നില്‍ പ്രകോപനപരമായ ഗാനങ്ങള്‍ മുഴങ്ങി- വസ്തുതാന്വേഷണ സംഘത്തിലുണ്ടായിരുന്ന സിപിഎം സംസ്ഥാന സെക്രട്ടറി ജസ്വീന്ദര്‍ സിങ് പറഞ്ഞു. വലതുപക്ഷ ഹിന്ദുത്വ സംഘടനകളും ബിജെപിയും ഖാര്‍ഗോണില്‍ മുസ്‌ലിംകളെ ഇളക്കിവിടാന്‍ ശ്രമിച്ചതിന്റെ അരഡസനിലധികം ഉദാഹരണങ്ങള്‍ കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
കഴിഞ്ഞ വര്‍ഷം മുസ്‌ലിം സമുദായത്തിനെതിരേ തുടര്‍ച്ചയായി പ്രകോപനങ്ങള്‍ സൃഷ്ടിച്ചിരുന്നുവെന്നും സംഘം ചൂണ്ടിക്കാട്ടി. ഏപ്രില്‍ 27 ന് ഭോപാലില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് 16 പേജുള്ള റിപോര്‍ട്ട് വസ്തുതാന്വേഷണ സംഘം പുറത്തുവിട്ടത്. ഖാര്‍ഗോണ്‍ കലാപത്തിന് ശേഷം സംസ്ഥാനത്ത് തകര്‍ത്ത എല്ലാ വീടുകളും കടകളും മുസ്‌ലംകളുടേതാണെന്ന് വസ്തുതാന്വേഷണ സംഘം പറഞ്ഞു. രാഷ്ട്രീയ സമ്മര്‍ദത്തെത്തുടര്‍ന്ന് സംഭവവുമായി യാതൊരു ബന്ധവുമില്ലാത്ത ചോട്ടി മോഹന്‍ ടാക്കീസിലെയും ഔറംഗ്പുര സ്‌ക്വയറിലെയും ഏതാനും കടകള്‍ തകര്‍ക്കുന്നതിലേക്കും നയിച്ചു- സിങ് തുടര്‍ന്നു. തലാബ് ചൗക്ക് മസ്ജിദ് കമ്മിറ്റിയുടെ കീഴിലുള്ള വാടക കെട്ടിടങ്ങളില്‍ കച്ചവടം ചെയ്തിരുന്ന് നാല് ഹിന്ദു കടയുടമകളെ പൊളിക്കുന്നതിന് മുമ്പ് കടകള്‍ ഒഴിപ്പിക്കാന്‍ അനുവദിച്ചു.
അതേസമയം, അവരുടെ എതിരാളികളായ മുസ്‌ലിംകള്‍ക്കെതിരേ ആക്രോശിക്കുകയും ആട്ടിയോടിക്കുകയും ചെയ്തതായി സംഘം വിശദീകരിച്ചു. സര്‍ക്കാരും ഉദ്യോഗസ്ഥരും ഏറ്റുമുട്ടലിന് ഒരു പ്രത്യേക ജനതയെ ലക്ഷ്യം വച്ചതും മുദ്രകുത്തുന്നതും ഹിറ്റ്‌ലറുടെ ജൂതന്‍മാരോടുള്ള പെരുമാറ്റവുമായി വസ്തുതാന്വേഷണ സംഘത്തിലെ അംഗവും രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) അംഗവുമായ സ്വരൂപ് നായക് താരതമ്യം ചെയ്തു. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പത്തില്‍ ഒമ്പത് സീറ്റും നഷ്ടപ്പെട്ടതിന് പിന്നാലെ വോട്ടര്‍മാരെ ധ്രുവീകരിക്കാന്‍ ഖാര്‍ഗോണ്‍, ബര്‍വാനി ജില്ലകളില്‍ ബിജെപി അശാന്തി സൃഷ്ടിച്ചതായി വസ്തുതാന്വേഷണ റിപോര്‍ട്ട് കുറ്റപ്പെടുത്തി. അക്രമം ബോധപൂര്‍വം ഇളക്കിവിട്ടതാണ്. കാരണം രാഷ്ട്രീയമായിരുന്നു. ഖാര്‍ഗോണിലും ബര്‍വാനിയിലും (സെന്ധവ ബ്ലോക്കില്‍ രാമനവമിയില്‍ കലാപം നടന്ന മറ്റൊരു ജില്ല) 10 നിയമസഭാ സീറ്റുകളുണ്ട്.
കഴിഞ്ഞ നാല് നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഫലങ്ങള്‍ വിശകലനം ചെയ്താല്‍, 2003, 2008, 2013 വര്‍ഷങ്ങളില്‍ ബിജെപി ഈ 10 സീറ്റുകളില്‍ ആറ് മുതല്‍ ഏഴ് വരെ സീറ്റുകള്‍ നേടിയതായി കാണാന്‍ കഴിയും. എന്നിരുന്നാലും 2018ല്‍, ബിജെപിക്ക് 10 സീറ്റുകളില്‍ ഒമ്പതും നഷ്ടപ്പെട്ടു (അതും വോട്ടെടുപ്പില്‍ നേരിയ വ്യത്യാസത്തില്‍ തോറ്റു). ഈ തോല്‍വിയാണ് ബിജെപിക്ക് ദഹിക്കാത്തത്. അതിനാല്‍ (2023)ലെ തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ വര്‍ഗീയ ധ്രുവീകരണത്തിന് ഗൂഢാലോചന നടത്തുകയാണ് ബിജെപി- വസ്തുതാന്വേഷണ സംഘം സംയുക്ത പ്രസ്താവനയില്‍ വ്യക്കമാക്കുന്നു. മാര്‍ച്ച് 10ന് നാല് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വിജയിച്ചതിന് പിന്നാലെ ഖാര്‍ഗോണില്‍ ബിജെപി വിജയഘോഷയാത്ര നടത്തിയെന്ന് സിപിഎം നേതാവ് സിങ് പറഞ്ഞു.
വിജയ് യാത്രയ്ക്കിടെ തലാബ് ചൗക്ക് മസ്ജിദിനുള്ളില്‍ പടക്കം പൊട്ടിച്ചു. മസ്ജിദ് കമ്മിറ്റി പോലിസില്‍ പരാതി നല്‍കിയിട്ടും ഒരു നടപടിയുമുണ്ടായില്ലെന്നാണ് സിങ പരാതിയില്‍ പറയുന്നത്. ദുരന്തം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും ഒരു പ്രത്യേക സമുദായത്തിനെതിരേ വിദ്വേഷം വളര്‍ത്തുന്നതും ലക്ഷ്യമിടുന്നതും നിര്‍ത്താതെ തുടരുന്നു. 15 ദിവസം കഴിഞ്ഞിട്ടും മേഖലയില്‍ സമാധാനം പുനസ്ഥാപിക്കുന്നതില്‍ പരാജയപ്പെട്ടതിന് ജില്ലാ ഭരണകൂടത്തെയും സംസ്ഥാന ആഭ്യന്തര മന്ത്രി നരോത്തം മിശ്രയെയും സംഘം കുറ്റപ്പെടുത്തി. പുറത്തുവന്ന നിരവധി വീഡിയോകളിലും ചിത്രങ്ങളിലും മുസ്‌ലിംകളെ ജനങ്ങള്‍ പരസ്യമായി തള്ളിക്കളയുകയാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഇനിയും ആരംഭിച്ചിട്ടില്ല, മതപരമായ സ്ഥലങ്ങള്‍ ഇപ്പോഴും പൂട്ടിയ നിലയിലാണ്.
ഒരു ഡസനിലധികം എഫ്‌ഐആറുകള്‍ മുസ്‌ലിം സമുദായത്തില്‍നിന്നുള്ള ഇരകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. 20 ലധികം അപേക്ഷകളില്‍ തീര്‍പ്പുകല്‍പ്പിക്കുന്നില്ല. ഭൂരിപക്ഷ ഗ്രൂപ്പിലെ അംഗങ്ങളെ ആരെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നില്ല. ഭൂരിപക്ഷ സമുദായത്തില്‍നിന്ന് 40 ലധികം എഫ്‌ഐആറുകള്‍ ഫയല്‍ ചെയ്തു. 160 ലധികം മുസ്‌ലിംകളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്- വസ്തുതാന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നു.
ഏപ്രില്‍ 11 ന് മൃതദേഹം കണ്ടെടുത്തിട്ടും ഏപ്രില്‍ 18 വരെ സംഘപരിവാര്‍ കലാപത്തിന്റെ ആദ്യ ഇരയായ ഇബ്രിസ് ഖാന്റെ മരണം കുടുംബത്തില്‍ നിന്ന് പോലിസ് മറച്ചുവെച്ചത് എന്തുകൊണ്ടാണെന്ന് വസ്തുതാന്വേഷണ സംഘം ചോദിച്ചു.ആഭ്യന്തര മന്ത്രി നരോത്തം മിശ്രയും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും ഇബ്രിസിന്റെ മരണത്തില്‍ ഇരുട്ടില്‍ തപ്പുകയായിരുന്നു. ഏപ്രില്‍ 15 നാണ് അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് അവര്‍ക്ക് ഔദ്യോഗിക അറിയിപ്പ് ലഭിച്ചത്. കൊലപാതകം തെളിയിക്കുന്ന ഹ്രസ്വമായ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടുണ്ടായിട്ടും എന്തുകൊണ്ടാണ് പോലിസ് കൊലപാതകത്തിന് കേസ് ഫയല്‍ ചെയ്യാത്തത്. പകരം 'അസ്വാഭാവിക മരണത്തിനാണ്' കേസെടുത്തത്- വസ്തുതാന്വേഷണ സംഘം റിപോര്‍ട്ട് ചെയ്തു.

