സംസ്ഥാനത്ത് 22,402 ഹൈടെക് ക്ലാസ്മുറികള്‍

തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 22,402 ക്ലാസ്മുറികള്‍ ഹൈടെക് ആക്കുന്ന നടപടിക്രമങ്ങള്‍ കൈറ്റ് (കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എജ്യൂക്കേഷന്‍) പൂര്‍ത്തിയാക്കിയതായി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു. പദ്ധതിയുടെ ഭാഗമായി ആകെ 45,000 ക്ലാസ്മുറികള്‍ ഹൈടെക് ആക്കാനാണു തീരുമാനം.
2018 ജനുവരി 22നാണു മുഖ്യമന്ത്രി പിണറായി വിജയന്‍ ഹൈടെക് പ്രോഗ്രാം ഉദ്ഘാടനം ചെയ്തത്. 1564 സ്‌കൂളുകളില്‍ മുഴുവന്‍ ക്ലാസ്മുറികളിലും 1079 സ്‌കൂളുകളില്‍ പകുതിയിലധികം ക്ലാസ്മുറികളിലും ഹൈടെക് സംവിധാനമെത്തി. ഓരോ ക്ലാസ്മുറികളിലെക്കും ലാപ്‌ടോപ്പുകള്‍, മള്‍ട്ടിമീഡിയാ പ്രൊജക്റ്ററുകള്‍, മൗണ്ടിങ് കിറ്റുകള്‍, സ്‌ക്രീനുകള്‍ തുടങ്ങിയവ ലഭ്യമാക്കിയിട്ടുണ്ട്. ഇന്‍സ്റ്റലേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ക്ലാസ്മുറിയൊന്നിന് 1000 രൂപ വീതവും സ്‌ക്രീനിന് പകരം ഭിത്തി പെയിന്റ് ചെയ്യുന്നതിന് 1500 രൂപ വീതവും സ്‌കൂളുകള്‍ക്ക് അനുവദിക്കും.
സ്‌കൂളുകളിലെ ഹൈടെക് സംവിധാനമൊരുക്കാന്‍ സജ്ജമായ ക്ലാസ് മുറികളിലേക്കാണ് ഉപകരണങ്ങള്‍ വിതരണം ചെയ്തത്. 39 സ്‌കൂളുകളിലെ 1264 ക്ലാസ് മുറികളില്‍ കഴിഞ്ഞവര്‍ഷം തന്നെ പൈലറ്റടിസ്ഥാനത്തില്‍ ഹൈടെക് ക്ലാസ്മുറികള്‍ സജ്ജമാക്കിയിരുന്നു. ഇതുള്‍പ്പെടെ ഒന്നാംഘട്ടത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ക്ലാസ്മുറികളില്‍ പദ്ധതി നടപ്പിലാക്കിയ ജില്ല മലപ്പുറമാണ് (2819 ക്ലാസ്മുറികള്‍). കോഴിക്കോടും (2502), എറണാകുളവുമാണ് (2085) തൊട്ടടുത്ത്.
രണ്ടാം ഘട്ടത്തില്‍ 11,000 ക്ലാസ്മുറികളാണു പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഈ ക്ലാസുകളിലേക്കുള്ള ഉപകരണങ്ങളുടെ വിതരണവും ഈ മാസം തന്നെ പൂര്‍ത്തിയാക്കുമെന്നു കൈറ്റ് വൈസ് ചെയര്‍മാന്‍ കെ അന്‍വര്‍ സാദത്ത് അറിയിച്ചു.
ഇതോടെ 33,000 ക്ലാസ്മുറികള്‍ ഹൈടെക്കാക്കുന്ന പ്രക്രിയ മാര്‍ച്ചോടെ പൂര്‍ത്തിയാവും. ക്ലാസ്മുറികള്‍ സജ്ജമാക്കാന്‍ സമയം ആവശ്യപ്പെട്ടിട്ടുള്ള അവശേഷിക്കുന്ന സ്‌കൂളുകളില്‍  മെയ് മാസത്തോടെ പദ്ധതി നടപ്പാക്കും. അടുത്ത അധ്യയന വര്‍ഷം തുടങ്ങുന്നതിനു മുമ്പ് സംസ്ഥാനത്തെ എട്ടു മുതല്‍ 12 വരെ ക്ലാസുകളുള്ള സര്‍ക്കാര്‍, എയ്ഡഡ് മേഖലകളിലുള്ള എല്ലാ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെയും ക്ലാസ്മുറികള്‍ ഹൈടെക്കാകും. ഇത്തരം ക്ലാസ്മുറികളില്‍ ഉപയോഗിക്കുന്നതിനുള്ള സമഗ്ര’റിസോഴ്‌സ് പോര്‍ട്ടല്‍ തയ്യാറായിക്കഴിഞ്ഞു. ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് എല്ലാ സ്‌കൂളുകള്‍ക്കും ലഭ്യമാക്കി. സമഗ്ര ഉപയോഗിച്ച് ഹൈടെക് ക്ലാസ്മുറികളില്‍ പഠിപ്പിക്കുന്നതിനുള്ള പ്രത്യേക പരിശീലനം ഈ അവധിക്കാലത്ത് മുഴുവന്‍ അധ്യാപകര്‍ക്കും നല്‍കും.
സെക്കന്‍ഡറി തലത്തില്‍ നടപ്പാക്കുന്ന ഹൈടെക് സ്‌കൂള്‍ സ്‌കീമിന്റെ തുടര്‍ച്ചയായി ഒന്നു മുതല്‍ ഏഴ് വരെ ക്ലാസുകളിലുള്ള 11000ലധികം പ്രൈമറി, അപ്പര്‍ പ്രൈമറി സ്‌കൂളുകളില്‍ ഹൈടെക് ലാബ് ഒരുക്കാനായി 300 കോടി രൂപ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it