Sub Lead

തെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്‌കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ് ശ്രീറാം' വിളിച്ച് അടിച്ചുതകര്‍ത്തു(വീഡിയോ)

തെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്‌കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; ജയ് ശ്രീറാം വിളിച്ച് അടിച്ചുതകര്‍ത്തു(വീഡിയോ)
X

ഹൈദരാബാദ്: തെലങ്കാനയില്‍ ക്രിസ്ത്യന്‍ മാനേജ്‌മെന്റ് സ്‌കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം. ജയ് ശ്രീറാം വിളിച്ചെത്തിയ സംഘം മലയാളി വൈദികനെ ഉള്‍പ്പെടെ മര്‍ദിക്കുകയും സ്‌കൂള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. തെലങ്കാന ലക്‌സേറ്റിപേട്ടിലെ മദര്‍ തെരേസാ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് നേരെയാണ് ഹിന്ദുത്വ സംഘടനകളുടെ ആക്രമണം. കഴിഞ്ഞദിവസം രാവിലെ എട്ടരയോടെയായിരുന്നു സംഭവം. സ്‌കൂള്‍ യൂനിഫോമിന് പകരം ഏതാനും വിദ്യാര്‍ഥികള്‍ മതപരമായ വസ്ത്രങ്ങള്‍ ധരിച്ചുവന്നത് അധ്യാപകര്‍ ചോദ്യം ചെയ്തതിന്റെ പേരിലാണ് ആക്രമണം. സ്‌കൂളിലേക്ക് അതിക്രമിച്ചുകയറിയ ഹിന്ദുത്വര്‍ ഉപകരണങ്ങള്‍ തല്ലിത്തകര്‍ത്തു. കെട്ടിടത്തിന് മുകളില്‍ കാവിക്കൊടി ഉയര്‍ത്തുകയും മദര്‍ തെരേസയുടെ രൂപം അടിച്ചു തകര്‍ക്കുകയും ചെയ്തു. ജയ് ശ്രീറാം വിളിച്ചെത്തിയ നൂറോളം പേരാണ് ആക്രമണം നടത്തിയത്. മലയാളി വൈദികനെ മര്‍ദിക്കുകയും ചെയ്തു.

മറ്റു കുട്ടികളെല്ലാം യൂനിഫോം ധരിച്ച് എത്തിയപ്പോള്‍ പത്തോളം പേര്‍ മതപരമായ വസ്ത്രം ധരിച്ചാണ് സ്‌കൂളില്‍ എത്തിയത്. ഇക്കാര്യത്തെ കുറിച്ച് രക്ഷിതാക്കളോട് സംസാരിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. പിറ്റേന്ന് രാവിലെയാണ് ഹിന്ദുത്വര്‍ സംഘടിച്ചെത്തി സ്‌കൂളിനു നേരെ ആക്രമണം നടത്തിയത്. ക്ലാസ് തുടങ്ങുന്ന സമയം ജയ് ശ്രീറാം വിളിച്ച് സ്‌കൂളിലേക്ക് അതിക്രമിച്ചു കയറിയ സംഘം മദര്‍ തെരേസയുടെ രൂപം അടിച്ചുതകര്‍ക്കുകയായിരുന്നു. സ്‌കൂള്‍ മാനേജറെ വളഞ്ഞ അക്രമികള്‍ അദ്ദേഹത്തെക്കൊണ്ട് നിര്‍ബന്ധിച്ചു ജയ് ശ്രീറാം വിളിപ്പിച്ചു. സംഭവത്തില്‍ പോലിസ് കേസെടുത്തു. സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ളവ പരിശോധിച്ച് കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പോലിസ് വ്യക്തമാക്കി.

Next Story

RELATED STORIES

Share it