പാലത്തായി ബാലികാ പീഡനക്കേസ്: അരങ്ങേറിയത് സമാനതകളില്ലാത്ത അട്ടിമറി; സിപിഎം മറുപടി പറയേണ്ടി വരും
പി സി അബ്ദുല്ല
കണ്ണൂര്‍: ബിജെപി നേതാവ് പ്രതിയായ പാലത്തായി ബാലികാ പീഡനക്കേസില്‍ സമാനതകളില്ലാത്ത വിധം നിയമം കടങ്കഥയായി. കഴിഞ്ഞ മൂന്നു മാസത്തിലേറെയായി അരങ്ങേറിയ പോലിസ്-സിപിഎം-ബിജെപി ഒത്തുകളിയുടെ പഴുതുകളില്ലാത്ത സാക്ഷ്യമാണ് കേസില്‍ ഇന്ന് ക്രൈം ബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ച 'കുറ്റപത്രം'. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്ന കേസുകളില്‍ പരമാവധി ശിക്ഷ ഉറപ്പുവരുത്താനുള്ള നിയമ പരിരക്ഷകളേറെ നിലനില്‍ക്കേ അതെല്ലാം പോലിസ് കാറ്റില്‍ പ്പറത്തി എന്നതാണ് പാലത്തായി കേസിന്റെ കുറ്റപത്രം വിളിച്ചോതുന്നത്. സ്വന്തം അധ്യാപകനാല്‍ പത്തു വയസ്സുകാരിയായ സ്കൂള്‍ വിദ്യാര്‍ഥിനി ഒന്നിലേറെ തവണ പീഡിപ്പിക്കപ്പെട്ടെന്നാണു കേസ്. ലൈംഗികമായി പീഡിപ്പിക്കപ്പെട്ടത് സ്ഥിരീകരിക്കുന്ന വൈദ്യ പരിശോധന റിപോര്‍ട്ടും മജിസ്ട്രേറ്റിനു സ്വമേധയാ നല്കിയ നിയമ പരിരക്ഷയുള്ള ഇരയുടെ മൊഴിയും നിലനില്ക്കുന്നു.
പക്ഷേ, പോലിസ് ഇന്നു സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പ്രതിക്കെതിരേ പോക്സോ പീഡനം ചുമത്തിയിട്ടില്ല. താരതമ്യേന ദുര്‍ബലമായ ജുവനൈല്‍ ജസ്റ്റിസ് നിയമത്തിലെയും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെയും ചില വകുപ്പുകള്‍ പ്രകാരമുള്ള കുറ്റം മാത്രമാണ് ചുമത്തിയിട്ടുള്ളത്. കേസില്‍ പോക്സോ നിയമപ്രകാരമുളള അന്വേഷണം തുടരുമെന്നും അന്വേഷണം പൂര്‍ത്തിയാവുമ്പോള്‍ ആവശ്യമെങ്കില്‍ വീണ്ടും കുറ്റപത്രം തയ്യാറാക്കി സമര്‍പ്പിക്കുമെന്നുമാണ് ക്രൈം ബ്രാഞ്ച് ഐജി എസ് ശ്രീജിത്ത് ഇന്ന് അറിയിച്ചത്. ഇന്നോളമുള്ള പോക്സോ പീഡനക്കേസുകളില്‍ കേട്ടുകേള്‍വിയില്ലാത്തതാണ് ക്രൈം ബ്രാഞ്ചിന്റെ ഈ നടപടി. പ്രായ പൂര്‍ത്തിയാവാത്തവര്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്ന കേസുകളില്‍ ഇരയുടെ മൊഴിയാണ് പരമ പ്രധാനമെന്നാണ് സുപ്രിംകോടതിയടക്കമുള്ള രാജ്യത്തെ ഉന്നത നിയമപീഠങ്ങളെല്ലാം ഇതിനകം വിധികള്‍ പുറപ്പെടുവിച്ചത്. വിവിധ കാലഘട്ടങ്ങളില്‍ പഴുതുകളടച്ച് പരിഷ്കരിപ്പിക്കപ്പെട്ട ഇന്ത്യന്‍ ശിക്ഷാ നിയമത്തിലും പോക്സോ നിയമത്തിലെ സുപ്രധാന വകുപ്പുകളനുസരിച്ചും ഇരയുടെ മൊഴി തന്നെയാണ് ഇത്തരം കേസുകളില്‍ നിര്‍ണായകം.
എന്നാല്‍, പാലത്തായി കേസില്‍ ഇരയുടെ മൊഴി ക്രൈംബ്രാഞ്ച് മുഖവിലക്കെടുത്തില്ല എന്നതാണ് പോക്സോ വകുപ്പുകള്‍ ഒഴിവാക്കിയതിലൂടെയും തുടരന്വേഷണം എന്ന പഴുതിലും വ്യക്തമാവുന്നത്. കേസില്‍ പാനൂര്‍ പോലിസ് തുടക്കം മുതല്‍ സ്വീകരിച്ച അട്ടിമറി ശ്രമങ്ങളുടെ തനിയാവര്‍ത്തനം തന്നെയാണ് ഈ സമീപനത്തിലൂടെ െ്രെകംബ്രാഞ്ചില്‍ നിന്നും ഉണ്ടായത്. പാനൂര്‍ പോലിസ് ഇരയ്ക്കു നല്‍കേണ്ട നിയമ പരിരക്ഷ തുടക്കം മുതല്‍ പ്രതിയായ ബിജെപി നേതാവിനാണു നല്‍കിയത്. പ്രതിയെ കണ്‍വെട്ടത്തുണ്ടായിട്ടും പിടികൂടാതെ പീഡനം സംബന്ധിച്ച് മൊഴി നല്കിയ പത്തു വയസ്സുകാരിയെ പോക്സോ വ്യവസ്ഥകള്‍ പോലും കാറ്റില്‍പ്പറത്തി നിരന്തരം പീഡിപ്പിക്കുകയാണ് അന്വേഷണത്തിന്റെ പേരില്‍ പാനൂര്‍ പോലിസ് ചെയ്തത്. സംഘപരിവാരം ഉയര്‍ത്തിയ വാദമുഖങ്ങള്‍ മുഖവിലയ്ക്കെടുത്ത് പെണ്‍കുട്ടിയെ പോലിസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയും മറ്റും നിരന്തരം ചോദ്യം ചെയ്ത് പീഡിപ്പിക്കുകയായിരുന്നു പാനൂര്‍ പോലിസ്. അതേസമയം, ഇരയുടെ മൊഴിയിലെ സാങ്കേതിക വൈരുധ്യങ്ങളും വൈദ്യ പരിശോധനാ വിവരങ്ങളുമൊക്കെ പ്രതി പ്രതിഭാഗത്തിനു പോലിസ് ചോര്ത്തിനല്കുകയും ചെയ്ണു. സമാനമായി, പ്രതിയുടെ വാദങ്ങള്‍ അംഗീകരിച്ച് ഇരയുടെ മൊഴി അവിശ്വസിക്കുക തന്നെയാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ചും ചെയ്തിരിക്കുന്നത്.
കേസില്‍ പ്രതിക്കനുകൂലമായ ക്രൈം ബ്രാഞ്ചിന്റെ മെല്ലെപ്പോക്കും സിപിഎമ്മിന്റെയും മന്ത്രി കെ കെ ശൈലജയടക്കമുള്ളവരുടേയും ഒളിച്ചുകളിയും ബോധ്യപ്പെടുന്നതാണ് ഇന്നത്തെ കുറ്റപത്രം. കേസിന്റെ തുടക്കത്തില്‍ സിപിഎമ്മും പോഷക സംഘടനകളും രംഗത്തുണ്ടായിരുന്നു. എന്നാല്‍, പ്രതി മാര്‍ച്ച് 15ന് അറസ്റ്റിലായ ശേഷം സിപിഎമ്മോ ജനാധിപത്യ മഹിളാ അസോഷിയേഷനോ ഡിവൈഎഫ് ഐയോ പ്രക്ഷോഭ വഴിയിലില്ല. ഇക്കാലയളവില്‍ പാലത്തായി പോക്സോ കേസ് അട്ടിമറിക്കെതിരേ വിവിധ ബഹുജന സംഘടനകളും സാമൂഹിക-സാംസ്കാരിക പ്രവര്‍ത്തകരും രംഗത്തുവന്നിട്ടും സിപിഎമ്മും അനുബന്ധ സംഘടനകളും മൗനത്തിലായിരുന്നു.
സിപിഎം നേതാവ് പി കെ കുഞ്ഞനന്തന്റെ മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം സിപിഎമ്മിന്റെ സംസ്ഥാന-ജില്ലാതല നേതൃത്വം പാനൂരില്‍ കേന്ദ്രീകരിച്ചിരുന്നു. എന്നാല്‍, ആ നേതൃതല ചര്‍ച്ചകളിലൊന്നും പാലത്തായി പീഡക്കേസുമായി ബന്ധപ്പെട്ട ബഹുജന പ്രതിഷേധങ്ങള്‍ ചര്ച്ചയായാവാതിരുന്നത് പ്രതിയെ രക്ഷിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമാണെന്നാണ് ആക്ഷേപം. സമയ ബന്ധിതമായി കുറ്റപത്രം നല്‍കിയില്ലെങ്കില്‍ പ്രതിക്ക് വിചാരണക്കോടതിയില്‍ നിന്നു തന്നെ ജാമ്യം ലഭിക്കുമെന്ന ആശങ്ക ഒട്ടേറെ കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടും സിപിഎം നേതാവിന്റെ നേതൃത്വത്തിലുള്ള ആക്ഷന്‍ കമ്മിറ്റി മൗനത്തിലായിരുന്നു. കേസ് അട്ടിമറിക്കും വിധം ക്രൈംബ്രാഞ്ച് ഇന്ന് നല്കിയ കുറ്റപത്രത്തിനെതിരെയും സിപിഎം നേതാവിനു കീഴിലുള്ള കര്‍മ സമിതി പ്രതികരിച്ചിട്ടില്ല. ഏതായാലും, ഇരകള്‍ക്കും വേട്ടക്കാര്‍ക്കുമിടയിലെ സിപിഎമ്മിന്റെയും പിണറായി പോലിസിന്റെയും ഒളിച്ചുകളി പാലത്തായി കേസിലും മറനീങ്ങിയെന്നതാണ് ശ്രദ്ധേയം. സിപിഎം ഇതിന് രാഷ്ട്രീയമായി വലിയ വില കൊടുക്കേണ്ടിയും വന്നേക്കും.
Palathayi Pocso case: CPM will have to answer
RELATED STORIES
മഹാരാഷ്ട്ര സ്വദേശിയെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു
4 May 2024 5:05 PM GMTകെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവം: മേയര്‍ ആര്യക്കും സച്ചിന്‍ദേവിനുമെതിരെ...
4 May 2024 4:52 PM GMTമലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMTവയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMTഅരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ...
4 May 2024 10:46 AM GMTരോഹിത് വെമുല കേസ് ; പുനരന്വേഷണം നടത്തും
4 May 2024 10:44 AM GMT