kasaragod local

34,813 പേര്‍ വോട്ടര്‍പ്പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്തില്ല: എഡിഎം



കാസര്‍കോട്: പുതിയ സെന്‍സസ് പ്രകാരം പ്രായപൂര്‍ത്തിയായ 50,181 പേരില്‍ 34,813 പേര്‍ വോട്ടര്‍ പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്തില്ലെന്ന് എഡിഎം കെ അംബുജാക്ഷന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 16,0 96 പേര്‍ മാത്രമാണ് വോട്ടര്‍പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കഴിഞ്ഞ ജനുവരി ഒന്നിന് 18 വയസ് തികഞ്ഞ മുഴുവന്‍ ആള്‍ക്കാരെയും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുക എന്ന ഉദ്ദേശത്തോടെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടികള്‍ സ്വീകരിച്ചു വരികയാണ്.18 മുതല്‍ 21 വയസു വരെ പ്രായമുള്ളവരെ വോട്ടര്‍ പട്ടികയില്‍ ഉള്‍പെടുത്തുന്നതിനായി ഇലക്ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍മാര്‍, ബൂത്ത് ലെവല്‍ ഓഫിസര്‍മാരുടെ സഹായത്തോടെ ഓരോ പോളിങ് സ്‌റ്റേഷനുകളിലും വിവര ശേഖരണം നടത്തുകയും ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കുന്നതിനുമുള്ള നടപടികള്‍ ചെയ്തുവരികയാണ്. ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ ഗൃഹസന്ദര്‍ശനം നടത്തുകയും കോളജ്, കോളനികള്‍ എന്നിവ കേന്ദ്രീകരിച്ച് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യും. സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായുള്ള പ്രത്യേക പ്രചരണ ദിവസങ്ങളായ ജൂലൈ എട്ടു മുതല്‍ 22 വരെ പൊതുജനങ്ങള്‍ക്ക് പോളിങ് സ്‌റ്റേഷനുകളില്‍ വച്ച് ബൂത്ത് ലെവല്‍ ഓഫിസര്‍മാരുടെ കൈവശമുള്ള വോട്ടര്‍ പട്ടിക പരിശോധിച്ച് പേരുണ്ടോയെന്ന് ഉറപ്പുവരുത്താവുന്നതാണ്.ജൂലൈ ഒന്നു മുതല്‍ 31 വരെ ലഭിക്കുന്ന വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള അപേക്ഷകള്‍ ആഗസ്ത് 31 നകം തീര്‍പ്പ് കല്‍പ്പിക്കും. മരിച്ചുപോയവരുടെയോ, പോളിങ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കാത്തവരുടെയോ വിവരങ്ങള്‍ ശേഖരിക്കുകയും വോട്ടര്‍ പട്ടികയില്‍ നിന്നും പേര് നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. ജില്ലയില്‍ 9,77,079 വോട്ടര്‍മാരാണ് ഉള്ളത്. ഇതില്‍ 4,76,504 പേര്‍ പുരുഷ വോട്ടര്‍മാരും 5,05,205 പേര്‍ സ്ത്രീ വോട്ടര്‍മാരുമാണ്. ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളുടെ മുന്നോടിയായാണ് ഇപ്പോള്‍ വോട്ടര്‍ പട്ടിക പുതുക്കുന്നത്.ഡെപ്യൂട്ടി കലക്ടര്‍ (ഇലക്ഷന്‍) ഡി ഹരികുമാര്‍, കെല്‍ട്രോണ്‍ ഉദ്യോഗസ്ഥ എച്ച് ശ്രീജ, ജീവനക്കാരായ പി സുരേഷ്, ടി കെ വിനോദ്, പി അജിത് കുമാര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it