wayanad local

വള്ളിയൂര്‍ക്കാവ് ക്ഷേത്രം: വിവിധ നിര്‍മാണ പ്രവൃത്തികള്‍ ഉദ്ഘാടനം ചെയ്തു

കല്‍പ്പറ്റ: വള്ളിയൂര്‍ക്കാവ് ക്ഷേത്രത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി തീര്‍ത്ഥാടന ടൂറിസത്തിന്റെ അനന്തമായ സാധ്യതകള്‍ക്ക് വഴിയൊരുക്കുന്നതിന് ക്ഷേത്രത്തില്‍ നടപ്പാക്കി വരുന്ന വിവിധ നിര്‍മാണ പ്രവൃത്തികളുടെ ഉദ്ഘാടനം മന്ത്രി പി കെ ജയലക്ഷ്മി നിര്‍വഹിച്ചു.
ജില്ലയിലെ ചരിത്ര പ്രാധാന്യമുള്ളതും ഉല്‍സവകാലത്ത് ആയിരക്കണക്കിന് ആളുകള്‍ എത്തുന്നതുമായ ക്ഷേത്രത്തില്‍ ഭൗതിക സാഹചര്യങ്ങള്‍ സജ്ജമാക്കേണ്ടത് അത്യാവശ്യമാണെന്നും ക്ഷേത്രത്തിലേക്കുള്ള പടിക്കെട്ട് നിര്‍മ്മിക്കുന്നതിന് എംഎല്‍എ ഫണ്ടില്‍ നിന്ന് 75 ലക്ഷം അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ടൂറിസം വകുപ്പില്‍ നിന്ന് അനുവദിച്ച 75 ലക്ഷം ഉപയോഗിച്ച് ക്ഷേത്രത്തിന്റെ തനിമ നിലനിര്‍ത്തി പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
ചരിത്രപരമായി ഏറെ ശ്രദ്ധേയമായ വള്ളിയൂര്‍ക്കാവില്‍ ഒന്നര കോടിയുടെ നവീകരണ പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുന്നത്. 75 ലക്ഷം വകയിരുത്തിയ പടിക്കെട്ടിന്റെ നിര്‍മാണ പ്രവൃത്തിക്ക് പൊതുമരാമത്ത് വകുപ്പാണ് നേതൃത്വം നല്‍കുന്നത്.
എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് ആദ്യ ഘട്ടത്തില്‍ അനുവദിച്ച 50 ലക്ഷം ഉപയോഗിച്ച് ക്ഷേത്രത്തിന്റെ പ്രവേശന കവാടം മുതല്‍ തനത് രീതിയില്‍ കല്ലു പാകിയുള്ള പടിക്കെട്ടിന്റെ നിര്‍മാണവും രണ്ടാം ഘട്ടത്തില്‍ അനുമതിയായ 25 ലക്ഷം രൂപയുപയോഗിച്ച് അന്നപൂര്‍ണേശ്വരി ഹാളിന് സമീപം സംരക്ഷണ മതില്‍ നിര്‍മാണം ഏകദേശം പൂര്‍ത്തീകരിച്ചിട്ടുണ്ട്.
മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സജീവ് മാറോളി അധ്യക്ഷനായ പരിപാടിയില്‍ സബ്കലക്ടര്‍ ശീറാം സാമ്പശിവ റാവു, തലശ്ശേരി ഡിവിഷന്‍ അസിസ്റ്റന്റ് കമ്മീഷണര്‍ മനോജ് കുമാര്‍, വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രം ട്രസ്റ്റിമാരായ ഏച്ചോം ഗോപി, സി എ കുഞ്ഞിരാമന്‍, നഗരസഭ കൗണ്‍സിലര്‍ ശ്രീലത കേശവന്‍, ഉല്‍സവാഘോഷ കമ്മിറ്റി പ്രസിഡന്റ് എന്‍ കെ മന്മദന്‍, സെക്രട്ടറി പി എന്‍ ജ്യോതി പ്രസാദ്, മൂപ്പന്‍ കെ രാഘവന്‍, എക്‌സിക്യൂട്ടിവ് ഓഫിസര്‍ കെ കെ ബാബു, നിര്‍മിതി കേന്ദ്രം പ്രോജക്ട് മാനേജര്‍ ഒ കെ സാജിത് പങ്കെടുത്തു.
Next Story

RELATED STORIES

Share it