യൂറോപ ലീഗ്: നാടകീയ ജയം, ലിവര്‍പൂള്‍ സെമിയില്‍

ലണ്ടന്‍/മാഡ്രിഡ്: അവിസ്മരണീയ ജയത്തോടെ മുന്‍ ചാംപ്യന്‍മാരായ ലിവര്‍പൂള്‍ യൂറോപ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ കടന്നു. ഇരുപാദങ്ങളിലായി നടന്ന ആവേശകരമായ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ജര്‍മനിയില്‍ നിന്നുള്ള ശക്തരായ ബൊറൂസ്യ ഡോട്മുണ്ടിനെയാണ് ലിവര്‍പൂള്‍ മറികടന്നത്.
ഇരുപാദങ്ങളിലായി നടന്ന ക്വാര്‍ട്ടറില്‍ നാലിനെതിരേ അഞ്ച് ഗോളുകള്‍ക്കായിരുന്നു റെഡ്‌സിന്റെ ജയം. ആദ്യപാദം 1-1ന് കലാശിച്ചിരുന്നു. മറ്റു ക്വാര്‍ട്ടര്‍ മല്‍സരങ്ങളില്‍ ഇരുപാദങ്ങളിലായി നിലവിലെ ചാംപ്യന്‍മാരായ സെവിയ്യ പെനാല്‍റ്റിയില്‍ 5-4ന് അത്‌ലറ്റികോ ബില്‍ബാവോയെയും വിയ്യാറയല്‍ 6-3ന് സ്പാര്‍ട്ട പ്രാഗിനെയും ഷക്തര്‍ ഡൊണെസ്‌ക് 6-1ന് ബ്രാഗയെയും പരാജയപ്പെടുത്തി സെമി ടിക്കറ്റ് കരസ്ഥമാക്കി.
ഇരുപാദങ്ങളിലായി നടക്കുന്ന സെമി ഫൈനലില്‍ ലിവര്‍പൂള്‍ വിയ്യാറയലിനെയും സെവിയ്യ ഷക്തറിനെയും എതിരിടും. ഒന്നാംപാദം ഈ മാസം 28നും രണ്ടാംപാദം അടുത്ത മാസം അഞ്ചിനുമാണ് അരങ്ങേറുക.
ലിവര്‍പൂളിന്റെ തട്ടകമായ അന്‍ഫീല്‍ഡിലാണ് ഡോട്മുണ്ടുമായുള്ള നിര്‍ണായക രണ്ടാംപാദം നടന്നത്. എന്നാല്‍, ലിവര്‍പൂളിന്റെ ഇപ്പോഴത്തെ പരിശീലകനും തങ്ങളുടെ മുന്‍ കോച്ചുമായ യുര്‍ഗന്‍ ക്ലോപിനെ സ്തംബ്ധരാക്കി കളിയുടെ ആദ്യ 10 മിനിറ്റിനുള്ളില്‍ തന്നെ ഡോട്മുണ്ട് രണ്ട് ഗോളുകള്‍ നേടി. ഹെന്‍ റിക് മിത്രയാന്‍ (അഞ്ചാം മിനിറ്റ്), പിയെറ ഒബമയാങ്ക് (9) എന്നിവരാണ് ഡോട്മുണ്ടിനു വേണ്ടി വലചലിപ്പിച്ചത്. 48ാം മിനിറ്റില്‍ ഡിവോക് ഒറിജിയിലൂടെ ലിവര്‍പൂള്‍ ആദ്യ ഗോള്‍ മടക്കി.
57ാം മിനിറ്റില്‍ ഡോട്മുണ്ടിനായി മാര്‍കോ റ്യൂസ് ലക്ഷ്യം കണ്ടതോടെ ലിവര്‍പൂള്‍ ടൂര്‍ണമെന്റിന്റെ സെമി കാണാതെ പുറത്താവുമെന്ന പ്രതീതിയുണ്ടാക്കി. ഈ ഘട്ടത്തില്‍ നിന്നാണ് ലിവര്‍പൂള്‍ നാടകീയ തിരിച്ചുവരവ് നടത്തിയത്. ഒന്നിന് പിറകെ ഓരോന്നായി ലിവര്‍പൂള്‍ തിരിച്ചടിച്ചതോടെ നിശ്ചിത സമയത്ത് മല്‍സരം 3-3 ആയി. പക്ഷേ, ഇഞ്ചുറി ടൈമിലെ ആദ്യ മിനിറ്റില്‍ അന്‍ഫീല്‍ഡിനെ പൂരപ്പറമ്പാക്കി ഡിജാന്‍ ലോവ്‌റന്‍ ലിവര്‍പൂളിന് ജയവും സെമി ടിക്കറ്റും സമ്മാനിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it