മെസ്സി മുര്‍തസയെ കാണും; സ്‌നേഹത്തിന് നന്ദി പറയാന്‍

കാബൂള്‍: യുദ്ധം കലുഷിതമാക്കിയ അഫ്ഗാനിലെ അഞ്ചു വയസ്സുകാരനായ മുര്‍തസയെ കാണാന്‍ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി തീരുമാനിച്ചുകഴിഞ്ഞു. തന്നെ അത്രയേറെ ഇഷ്ടപ്പെടുന്ന കുഞ്ഞുബാലനെ എത്രയും പെട്ടെന്നു കാണാനുള്ള ഒരുക്കത്തിലാണ് ലോക ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍.
കാബൂളിനടുത്തുള്ള ഗസ്‌നി പ്രവിശ്യയിലെ ദരിദ്രകര്‍ഷകന്റെ മകനായ മുര്‍തസ അഹ്മദി പ്ലാസ്റ്റിക് കവര്‍ കൊണ്ട് അര്‍ജന്റീനയുടെ ജഴ്‌സി തയ്യാറാക്കി അതില്‍ പേന കൊണ്ട് ലയണല്‍ മെസ്സി എന്നെഴുതി പൊട്ടിയ പന്തുതട്ടുന്ന പടം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി പടര്‍ന്നിരുന്നു. ഇഷ്ടതാരത്തിന്റെ ജഴ്‌സി വാങ്ങാന്‍ കഴിയാത്തത്ര ദരിദ്ര കുടുംബത്തിലെ അംഗമായ മുര്‍തസയ്ക്ക് സഹോദരനാണ് അര്‍ജന്റീനയുടെ ജഴ്‌സിക്കു സാമ്യമുള്ള ഷോപ്പിങ് കവര്‍ ഉപയോഗിച്ച് ജഴ്‌സി നിര്‍മിച്ചു നല്‍കിയത്. കവറിന്റെ മുന്നിലും പിറകിലും മെസ്സി എന്നെഴുതി ജഴ്‌സി പോലെ ധരിച്ച് പന്തുതട്ടുന്ന മുര്‍തസയുടെ പടം അയല്‍വാസി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതോടെ പതിനായിരങ്ങളാണ് ഇത് ഷെയര്‍ ചെയ്തത്.
ഇതോടെ കുഞ്ഞ് ആരാധകനെ എങ്ങനെയെങ്കിലും കാണാന്‍ മെസ്സി തീരുമാനിക്കുകയായിരുന്നു. അഫ്ഗാനില്‍ വച്ചോ അല്ലെങ്കില്‍ മുര്‍തസയെ ഏതെങ്കിലും യൂറോപ്യന്‍ രാജ്യത്ത് എത്തിച്ചോ ആയിരിക്കും മെസ്സി കാണുകയെന്ന് കാബൂളിലെ സ്പാനിഷ് എംബസി പറഞ്ഞു. ദാരിദ്ര്യത്തിനിടയിലും കുഞ്ഞുമനസ്സില്‍ തന്നോടുള്ള ഇഷ്ടം സൂക്ഷിക്കുന്ന മുര്‍തസയെ മെസ്സി ഉടന്‍ കാണുമെന്നും സഹായം നല്‍കുമെന്നുമുള്ള കാര്യം മെസ്സിയുടെ കുടുംബവും സ്ഥിരീകരിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it