wayanad local

ബാണാസുരസാഗര്‍ സൗരോര്‍ജത്തിലേക്ക്; ലക്ഷ്യം ആറു ലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദനം

മാനന്തവാടി: മണ്ണണയില്‍ വെള്ളം തടഞ്ഞുനിര്‍ത്തി വൈദ്യുതി ഉല്‍പാദിപ്പിച്ച് കോടികളുടെ വരുമാനം സര്‍ക്കാരിന് നേടിക്കൊടുക്കുന്ന പടിഞ്ഞാറത്തറ ബാണാസുരസാഗര്‍ ഡാമില്‍ ഇനി സൗരോര്‍ജ വൈദ്യുതി ഉല്‍പാദനം. ഒരു മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ശേഷിയുള്ള സോളാര്‍ പാനലുകള്‍ മണ്ണണയ്ക്ക് മുകളില്‍ വിനോദസഞ്ചാരികള്‍ക്ക് തണല്‍ വിരിക്കും വിധത്തില്‍ സംവിധാനിക്കുമ്പോള്‍ തന്നെ പ്രതിവര്‍ഷം ആറു ലക്ഷം യൂനിറ്റു വരെ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയുന്ന വെള്ളത്തിലെ സൗരോര്‍ജ പാനലിന്റെയും പ്രവൃത്തികള്‍ ആരംഭിച്ചു കഴിഞ്ഞു.
കരയിലെ പ്രവൃത്തികള്‍ കെല്‍ട്രോണും വെള്ളത്തിലെ പ്രവൃത്തികള്‍ തിരുവനന്തപുരം ആസ്ഥാനമായ ആഡ് ടെക് സിസ്റ്റവുമാണ് കരാറെടുത്തിരിക്കുന്നത്. ഒരു വര്‍ഷത്തിനകം വെള്ളത്തിലെയും കരയിലെയും സൗരോര്‍ജം നേരിട്ട് ഗ്രിഡ് ചെയ്യാന്‍ കഴിയുമെന്നാണ് കെഎസ്ഇബിയുടെ പ്രതീക്ഷ. രാജ്യത്ത് ആദ്യമായാണ് വെള്ളത്തില്‍ ഉയര്‍ന്നുനില്‍ക്കുന്ന രീതിയില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കുന്നത്. നാലു മാസം മുമ്പാണ് പരീക്ഷണാര്‍ഥം ഇതിന്റെ ജോലികള്‍ ആരംഭിച്ചത്.
കമ്മന സ്വദേശികളായ അജയ് തോമസും വി എം സുധിനുമാണ് കെഎസ്ഇബിയുടെ ഗവേഷണ സഹായമായി ലഭിച്ച 15 ലക്ഷം രൂപയും അത്രത്തോളം തന്നെ സ്വന്തമായും ചെലവഴിച്ച് സോളാര്‍ പാനല്‍ സംവിധാനിച്ചത്. മഴക്കാലത്തും വേനല്‍ക്കാലത്തും 20 മീറ്ററോളം വെള്ളം താഴുകയും ഉയരുകയും ചെയ്യുന്ന ഡാം റിസര്‍വോയറില്‍ ഇതിനനുസരിച്ച് പാനല്‍ ഉയരാനും താഴാനുമുള്ള സംവിധാനത്തോടെയാണ് സ്ഥാപിച്ചത്. വായു നിറച്ച കോണ്‍ക്രീറ്റ് ബേസ്‌മെന്റിലാണ് പാനലുകള്‍ നിര്‍മിച്ചത്.
കരയില്‍ നിര്‍മാണം പൂര്‍ത്തിയാക്കി വെള്ളത്തില്‍ സ്ഥാപിക്കുകയായിരുന്നു. പ്രതിവര്‍ഷം 15,000 യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പാനല്‍ 110 സ്്ക്വയര്‍ മീറ്റര്‍ പ്രദേശത്ത് സ്ഥാപിച്ച് വെള്ളത്തിലൂടെ വൈദ്യുതി കരയിലെത്തിച്ച് ഗ്രിഡ് ചെയ്ത് വിജയം കണ്ടതിനെ തുടര്‍ന്നാണ് 500 കിലോവാട്ട്‌സ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള (പ്രതിവര്‍ഷം ആറു ലക്ഷം യൂനിറ്റ്) പാനല്‍ നിര്‍മിക്കാന്‍ കെഎസ്ഇബി 9.25 കോടി രൂപയ്ക്ക് കരാര്‍ നല്‍കിയത്.
ഈ പ്രവൃത്തി ഏറ്റെടുത്ത കമ്പനിക്കും സാങ്കേതിക സഹായങ്ങള്‍ ഇവര്‍ തന്നെയാണ് നല്‍കുന്നത്. ഒമ്പതു മാസത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഡാമിലെ വെള്ളം നഷ്ടമാവുന്നതു തടയാനും തുടര്‍ച്ചയായി വെയില്‍ ലഭിക്കുന്നതു കാരണം സൗരോര്‍ജ ഉല്‍പാദനം വര്‍ധിക്കുമെന്നതിനാലും സോളാര്‍ പാനലുകള്‍ക്ക് മാത്രമായി ഭൂമി കണ്ടെത്തേണ്ടതില്ലെന്നതുമാണ് ഒഴുകും സൗരോര്‍ജ പദ്ധതിക്ക് കെഎസ്ഇബി പരിഗണന നല്‍കുന്നത്. ഡാം റിസര്‍വോയര്‍ കാണാനെത്തുന്ന വിനോദസഞ്ചാരികള്‍ക്കു കൂടി അനുഗ്രഹമാകുന്ന രീതിയിലാണ് കരയിലെ സോളാര്‍ സിസ്റ്റം ഒരുക്കുന്നത്. അണക്കെട്ടിനു മുകളിലെ റോഡിന് പന്തലൊരുക്കിക്കൊണ്ടാണ് പാനല്‍ സംവിധാനിക്കുന്നത്. റോഡിലെ ആദ്യത്തെ 280 മീറ്ററോളം ദൂരത്തിലാണ് 400 കിലോവാട്‌സ് വൈദ്യുതി ഉല്‍പാദിപ്പിക്കാനായി പാനലിന്റെ പണികള്‍ ഇപ്പോള്‍ നടന്നുവരുന്നത്. 4.27 കോടി രൂപ ചെലവ് വരുന്ന ഈ പ്രവൃത്തികള്‍ മൂന്നുമാസം കൊണ്ടാണ് കെല്‍ട്രോണ്‍ പൂര്‍ത്തീകരിക്കുക. ബാക്കിവരുന്ന റോഡിലും സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതോടെ കരയിലെ സൗരോര്‍ജ ഉല്‍പ്പാദനം ഒരു മെഗാവാട്ടായി ഉയര്‍ത്താനും സഞ്ചാരികള്‍ക്ക് വെയിലേല്‍ക്കാതെ ഡാമിന്റെ സൗന്ദര്യം ആസ്വദിക്കാനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
1,200 കോടി രൂപ ചെലവില്‍ നിര്‍മാണം പൂര്‍ത്തിയാക്കി 2005ല്‍ കമ്മീഷന്‍ ചെയ്ത ബാണാസുര ജലവൈദ്യുത പദ്ധതിയിലൂടെ ഇതിനോടകം 1,000 കോടി രൂപയോളം സര്‍ക്കാരിന് ലാഭം കിട്ടി. ടൂറിസം വഴി കോടികള്‍ ഹൈഡല്‍ ടൂറിസത്തിനും ലഭിച്ചിട്ടുണ്ട്. സൗരോര്‍ജ വരുമാനം കൂടിയുണ്ടാവുന്നതോടെ ജില്ലയില്‍ സര്‍ക്കാരിന് ഏറ്റവുമധികം വരുമാനം ലഭ്യമാക്കുന്ന സ്ഥാപനമായി ബാണാസുരസാഗര്‍ മാറും.
Next Story

RELATED STORIES

Share it