thiruvananthapuram local

ജീവന്‍ നഷ്ടമായവരില്‍ തിരുവനന്തപുരം മുതല്‍ തലശ്ശേരി വരെയുള്ളവരും

കിളിമാനൂര്‍/കണ്ണൂര്‍: നാടിനെ നടുക്കിയ വെടിക്കെട്ടപകടത്തില്‍ മരണപ്പെട്ടവരില്‍ തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ ജില്ലയില്‍പ്പെട്ടവര്‍ വരെ. തലശ്ശേരി തോട്ടുമല്‍ മേക്കിലേരി ക്ഷേത്രത്തിനു സമീപത്തെ കണ്ണോത്ത് വീട്ടില്‍ ബൈജു(40)മാണ് കൊല്ലപ്പെട്ടത്. കിളിമാനൂരിനു സമീപം മടവൂര്‍ കക്കോട്ടെ രണ്ടു പേരും പള്ളിക്കല്‍ പ്ലാച്ചിവിളയിലെ ഒരാളും മരിച്ചു. കക്കോട് വാഴവിള വീട്ടില്‍ പരേതനായ രാജേന്ദ്രന്‍പിള്ളയുടെയും ശ്രീകുമാരിയുടെയും മകന്‍ രാജ്കുമാര്‍ (30- രാജീവ്), മടവൂര്‍ ആനകുന്നം കോണത്ത് കിഴക്കുംകര വീട്ടില്‍ പരേതനായ പൊടിയന്റെയും രമണിയുടെയും മകന്‍ ഷാജി (30), പള്ളിക്കല്‍ പ്ലാച്ചിവിള മഹേഷ് ഭവനില്‍ കെഎസ്ഇബി കരാര്‍ ജീവനക്കാരാന്‍ കെ മണി (51) എന്നിവരാണ് മരിച്ചത്.
സുഹൃത്തുക്കളായ മറ്റുമുന്നുപേരൊപ്പമാണ് ബൈജു പരവൂരിലെത്തിയത്. സുഹൃത്തായ തോട്ടമ്മലിലെ മേലെ തറമ്മല്‍ നിഗേഷ് (33)ന് പരിക്കേറ്റിട്ടുണ്ട്. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ബൈജുവിന്റെ മൃതദേഹം ഇന്നലെ രാത്രിയോടെ നാട്ടിലെത്തിച്ച് സംസ്‌കരിച്ചു. തിരുവനന്തപുരം സ്വദേശിയായ ബൈജു 15വര്‍ഷം മുമ്പ് തലശ്ശേരിയില്‍ നിര്‍മാണത്തൊഴിലാളിയായി എത്തിയതായിരുന്നു. ഭാര്യ: സിന്ധു. മക്കള്‍: സംഗീത, സ്‌നേഹ (ഇരുവരും വിദ്യാര്‍ഥികള്‍).
മടവൂരില്‍ മരിച്ച ഇരുവരും സുഹൃത്തുക്കളും അയല്‍വാസികളുമാണ്. രാജ്കുമാറിന്റെ സഹോദരന്‍ രാജേഷും സംഘവും വെടിക്കെട്ട് കാണാന്‍ പോയിരുന്നു. ഉല്‍സവ സ്ഥലത്ത് എല്ലാവരും ഒത്തുകൂടുകയും ചെയ്തു. രാജേഷിനൊപ്പം അനൂപ്, വിനോദ്, അജിത്ത് തുടങ്ങിയവരും ഉണ്ടായിരുന്നു. അപകടം നടക്കുന്നതിനു തൊട്ടുമുമ്പ് രാജേഷ് രാജ്കുമാറിന്റെ കൈയില്‍ നിന്നും നൂറു രൂപ വാങ്ങി ഒപ്പം വന്ന അനൂപ്, വിനോദ്, അജിത്ത് തുടങ്ങിയവരെയും കൂട്ടി വെള്ളം കുടിക്കാന്‍ പോയി. തുടര്‍ന്നാണ് അപകടം ഉണ്ടായത്. തല നാരിഴ വ്യത്യാസത്തിലാണ് മറ്റുള്ളവര്‍ രക്ഷപ്പെട്ടത്.
Next Story

RELATED STORIES

Share it