ജിഷയുടെ വേര്‍പാടിനു പിന്നാലെ നിരവധി ബലാല്‍സംഗങ്ങള്‍

ശ്രീജിഷ പ്രസന്നന്‍

തിരുവനന്തപുരം: പെരുമ്പാവൂരില്‍ കൊടും ക്രൂരതയ്ക്കിരയായി മരിച്ച ജിഷ എന്ന നിയമ വിദ്യാര്‍ഥിനിയുടെ വേര്‍പാടിന്റെ തീ അടങ്ങും മുമ്പ് തലസ്ഥാനത്തു മാത്രം മൂന്ന് സ്ത്രീകള്‍ക്ക് നേരെ പീഡനം. ജിഷയ്ക്കു സംഭവിച്ചതുപോലെ രണ്ടുപേര്‍ സ്വന്തം വീട്ടിലും മറ്റെയാള്‍ പൊതുനിരത്തിലുമാണ് പീഡനത്തിനിരയായത്. 68കാരിയായ വൃദ്ധമാതാവും 19 കാരിയായ നഴ്‌സിങ് വിദ്യാര്‍ഥിനിയും 15കാരിയായ പിഞ്ചു ബാലികയുമാണ് കഴിഞ്ഞ മൂന്നു ദിവസത്തിനിടെ തിരുവനന്തപുരത്ത് ക്രൂരബലാല്‍സംഗത്തിനിരയായത്.
ജിഷയുടെ കൊലപാതകിയെ കണ്ടെത്താന്‍ സംസ്ഥാനമൊട്ടാകെ പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെയാണ് ഈ ക്രൂരകൃത്യം എന്നുള്ളതും സ്ത്രീ സമൂഹത്തെയാകെ വെല്ലുവിളിക്കുന്നതാണ്. സ്വന്തം വീട്ടില്‍ കിടന്നുറങ്ങുമ്പോള്‍ അജ്ഞാതനായ ഒരാള്‍ വീട്ടില്‍ കടന്നുകൂടി അതിക്രൂരമായാണ് അഞ്ചുതെങ്ങ് സ്വദേശിനിയായ വൃദ്ധയെ ബലാല്‍സംഗം ചെയ്തത്. ഒരു മുത്തശ്ശിയോട് ചെയ്യാന്‍ പാടില്ലാത്തതെല്ലാം ചെയ്ത ക്രൂരത അവരെ അവശയാക്കി.
സ്‌നേഹം നടിച്ച് അടുത്തുകൂടിയ യുവാവാണ് 19 കാരിയായ നഴ്‌സിങ് വിദ്യാര്‍ഥിനിയെ സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് ഓട്ടോറിക്ഷയിലിട്ട് പീഡിപ്പിച്ചത്. എന്നാല്‍, ഇതിനെല്ലാം വിപരീതമായി തുമ്പയില്‍ 15കാരിയായ പിഞ്ചു ബാലികയ്ക്ക് നേരിടേണ്ടി വന്നത് സ്വന്തം പിതാവിന്റെ കാമഭ്രാന്താണ്. കൂടാതെ ഇന്നലെ വീണ്ടുമൊരു സ്ത്രീ പട്ടാപ്പകല്‍ ഇവിടെ അപമാനിതയായി.
ബാലരാമപുരം താലൂക്ക് ആശുപത്രിയിലെ നഴ്‌സിനാണ് ഡ്യൂട്ടിക്കിടെ അപമാനം ഏറ്റുവാങ്ങേണ്ടിവന്നത്. കടന്നുപിടിച്ചയാളെ കൈകാര്യം ചെയ്യാന്‍ ആശുപത്രിയിലെ സഹപ്രവര്‍ത്തകര്‍ക്കായി എന്നത് ആശ്വാസകരം. അതിക്രമത്തിനിരായ പെണ്‍കുട്ടികളുടെ അഭയകേന്ദ്രമായ നിര്‍ഭയയില്‍ കഴിഞ്ഞദിവസം 17കാരി തൂങ്ങി മരിച്ചതിനു പിന്നിലും ദുരൂഹത അരോപിക്കപ്പെടുന്നുണ്ട്. ഒരാഴ്ചയ്ക്കിടെ നടന്ന ഈ സംഭവങ്ങള്‍ സ്ത്രീ സമൂഹത്തെയാകെ തളര്‍ത്തിയിരിക്കുകയാണ്.
Next Story

RELATED STORIES

Share it