കൊച്ചി മെട്രോ; ടെസ്റ്റ് ട്രാക്കിലെ പരീക്ഷണ ഓട്ടം വിജയം

കൊച്ചി: കേരളത്തിന്റെ സ്വപ്‌ന പദ്ധതികളില്‍ ഒന്നായ കൊച്ചി മെട്രോയുടെ ആദ്യ പരീക്ഷണ ഓട്ടം വിജയകരമെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനും (ഡിഎംആര്‍സി) കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡും (കെഎംആര്‍എല്‍) അറിയിച്ചു. ഇന്നലെ രാവിലെയാണ് ആലുവ മുട്ടത്തെ യാര്‍ഡിലെ ടെസ്റ്റ് ട്രാക്കിലൂടെ കോച്ചുകള്‍ പരീക്ഷണ ഓട്ടം നടത്തിയത്. മണിക്കൂറില്‍ 5 കിലോമീറ്റര്‍ വേഗതയിലായിരുന്നു പരീക്ഷണം. പരീക്ഷണ ഓട്ടം ഇന്നും തുടരും.
നാളെയാണ് പാളത്തിലൂടെയുള്ള പരീക്ഷണ ഓട്ടം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ടെസ്റ്റ് റണ്‍ ഫഌഗ്ഓഫ് ചെയ്യും. പൈലറ്റ് ഇല്ലാത്ത മെട്രോയാണ് കൊച്ചിക്കായി വിഭാവനം ചെയ്തിരിക്കുന്നതെങ്കിലും പൈലറ്റിനെ വച്ചായിരിക്കും പരീക്ഷണ ഓട്ടം നടത്തുക. കോച്ചുകളിലെ ഗ്രാഫിക്‌സുകളും മറ്റും പൂര്‍ത്തിയാക്കി പൂര്‍ണസജ്ജമായ മെട്രോ ട്രെയിനിന്റെ ആദ്യരൂപവും നാളെ പുറത്തുവരും.
അടുത്തമാസം മുതല്‍ ആലുവയില്‍ നിന്ന് തുടങ്ങുന്ന മെട്രോ ട്രാക്കിലൂടെ തുടര്‍ച്ചയായി പരീക്ഷണ ഓട്ടമുണ്ടാവും. മാസങ്ങള്‍ നീളുന്ന പരീക്ഷണ ഓട്ടത്തിന് ശേഷമേ യാത്രാ സര്‍വീസിന് റെയില്‍വേ ബോര്‍ഡ് അനുമതി നല്‍കൂ. ആന്ധ്രയിലെ ശ്രീ സിറ്റിയില്‍ നിന്ന് ജനുവരി
രണ്ടിനാണ് മെട്രോ കോച്ചുകള്‍ കേരളത്തിലേക്ക് കൊണ്ടുവന്നത്. നിര്‍മാതാക്കളായ അല്‍സ്‌റ്റോമിന്റെ ഫാക്ടറിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവാണ് കോച്ചുകള്‍ കൈമാറിയത്. 10 ദിവസം റോഡ് മാര്‍ഗമുള്ള യാത്രയ്ക്കു ശേഷം 12ന് ഇവ മുട്ടം യാര്‍ഡിലെത്തി.
കോച്ചുകള്‍ കൂട്ടിയോജിപ്പിച്ച് മെട്രോ ട്രെയിനിന്റെ രൂപത്തിലാക്കിയത് യാര്‍ഡിലാണ്. ജൂണില്‍ യാത്രാ സര്‍വീസ് തുടങ്ങുമെന്നായിരുന്നു മുന്‍ പ്രഖ്യാപനം. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇതിനായി 2016 അവസാനം വരെയെങ്കിലും കാത്തിരിക്കേണ്ടി വരും. ആലുവ മുതലുള്ള റൂട്ടില്‍ നിര്‍മാണം പുരോഗമിക്കുന്നതേയുള്ളൂ. സ്റ്റേഷന്‍ നിര്‍മാണവും പാളം സ്ഥാപിക്കലും ഉള്‍പ്പെടെയുള്ള ജോലികള്‍ ഇനിയും പൂര്‍ത്തിയാവാനുണ്ട്.
Next Story

RELATED STORIES

Share it