Flash News

ഹാദിയ കേസില്‍ ഹൈക്കോടതി ഉത്തരവ് ഞെട്ടിച്ചു: പ്രകാശ് കാരാട്ട്

ഹാദിയ കേസില്‍ ഹൈക്കോടതി ഉത്തരവ് ഞെട്ടിച്ചു: പ്രകാശ് കാരാട്ട്
X


തൃശൂര്‍: ഡോ. ഹാദിയ കേസിലെ ഹൈക്കോടതി ഉത്തരവ് അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചുവെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിഷയത്തില്‍ തീരുമാനമെടുക്കാന്‍ അവകാശവും അര്‍ഹതയും ഹാദിയയ്ക്കു തന്നേയാണ്. ഹാദിയയുടെ തീരുമാനം പോലെ ജീവിക്കാമെന്നാണ് വിഷയത്തിലെ പാര്‍ട്ടി നിലപാട്. എന്‍.ഐ.എ ഇടപെടല്‍ കേസ് കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ് ചെയ്തതെന്നും കാരാട്ട് പറഞ്ഞു.

ജനാധിപത്യ രീതിയിലല്ലാ ബി.ജെ.പിയുടേയും ആര്‍.എസ്.എസിന്റേയും പ്രവര്‍ത്തനങ്ങള്‍. വര്‍ഗീയ കലാപങ്ങളും അക്രമങ്ങളും രാജ്യത്തുടനീളം സൃഷ്ടിക്കുകയാണ് ബി.ജെ.പി ചെയ്യുന്നത്. യു.പി, മധ്യപ്രദേശ്, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളിലെല്ലാം അതാണവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. തീര്‍ത്തും ജനാധിപത്യവിരുദ്ധമായ ഈ പ്രവര്‍ത്തനങ്ങളെ ദേശീയ തലത്തില്‍ തന്നെ സി.പി.എം തുറന്നുകാട്ടും. ഇതിനെതിരെ ഒക്ടോബര്‍ 9 ന് സി.പി.എം ദേശവ്യാപക പ്രതിഷേധ ദിനം ആചരിക്കും. കേരളത്തില്‍ സി.പി.എമ്മിനെതിരെ ബി.ജെ.പിയും ആര്‍.എസ്.എസും നടത്തുന്ന അക്രമങ്ങളുടേയും കൊലപാതകങ്ങളുടേയും പട്ടികയും പ്രചരണത്തിലുള്‍പ്പെടുത്തും. കേരളത്തില്‍ വീണ്ടും വീണ്ടും പ്രകോപനമുണ്ടാക്കി അക്രമങ്ങള്‍ സൃഷ്ടിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ബി.ജെ.പിയുടെ പ്രവര്‍ത്തനസ്വാതന്ത്ര്യം സി.പി.എം തടസ്സപ്പെടുത്തുന്നുവെന്ന വാദം അടിസ്ഥാന രഹിതമാണെന്നും കാരാട്ട് പറഞ്ഞു.

മോദിയുടെ സാമ്പത്തിക നയങ്ങള്‍ രാജ്യത്തെ അനുദിനം പുറകോട്ടടിച്ചുകൊണ്ടിരിക്കയാണ്. നോട്ടുനിരോധനത്തിന്റെ കിതപ്പില്‍ നിന്ന് രാജ്യത്തെ സമ്പദ് വ്യവസ്ഥ ഇതുവരെ കരകയറിയിട്ടില്ല. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന്റെ വില മൂന്നുവര്‍ഷത്തിനിടയില്‍ 60 ശതമാനം കുറഞ്ഞിട്ടും അതിനനുസൃതമായി ഇന്ധന വില കുറക്കുന്നതിന് കേന്ദ്രം തയ്യാറാകുന്നില്ല. അന്താരാഷ്ട്ര വിപണിയിലെ വിലക്കുറവിനനുസരിച്ച് ഇന്ധനത്തിന്റെ സെന്‍ട്രല്‍ എക്‌സൈസ് തീരുവ കുറക്കാന്‍ കേന്ദ്രം തയ്യാറാകുന്നില്ല. വലിയ തോതില്‍ സെന്‍ട്രല്‍ എക്‌സൈസ് തീരുവ കുറച്ചാലെ സംസ്ഥാനങ്ങള്‍ക്ക് നികുതിയിളവ് നല്‍കാന്‍ പ്രായോഗികമായി സാധിക്കുകയുള്ളൂവെന്നും കാരാട്ട് പറഞ്ഞു. കേരള മന്ത്രിസഭയിലെ ആരോപണ വിധേയനായ മന്ത്രിക്കെതിരെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരുന്ന മുറയ്ക്ക് വേണ്ട നടപടി സ്വീകരിക്കുമെന്നും കാരാട്ട് പറഞ്ഞു. സി.പി.എം ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it