Flash News

ഹര്‍ത്താല്‍ പുരോഗമിക്കുന്നു;പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു,വാഹനങ്ങള്‍ തടഞ്ഞു

ഹര്‍ത്താല്‍ പുരോഗമിക്കുന്നു;പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു,വാഹനങ്ങള്‍ തടഞ്ഞു
X
തിരുവനന്തപുരം: പട്ടികജാതി, പട്ടികവര്‍ഗ പീഡന നിരോധന നിയമം പുനസ്ഥാപിക്കാന്‍ പാര്‍ലമെന്റ് ഇടപെടണമെന്ന് ആവശ്യപ്പെട്ട് ദലിത് സംഘടനകളുടെ ഹര്‍ത്താല്‍ പുരോഗമിക്കുന്നു.പലയിടത്തും ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. തിരുവനന്തപുരം തമ്പാനൂരില്‍ സമരാനുകൂലികള്‍ റോഡ് ഉപരോധിക്കുകയും പ്രകടനം നടത്തുകയും ചെയ്തു. തമ്പാനൂരില്‍ നിന്ന് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തിയിരുന്നെങ്കിലും ഹര്‍ത്താലനുകൂലികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ പോലീസ് ആവശ്യപ്പെട്ടു.തിരുവനന്തപുരം ജില്ലയുടെ മലയോര മേഖലകളില്‍ ഹര്‍ത്താല്‍ പൂര്‍ണം. കെ എസ് ആര്‍ ടി സി സര്‍വീസുകള്‍ തടഞ്ഞു. സര്‍ക്കാര്‍ ഓഫിസുകളില്‍ ഹാജര്‍ നില കുറവായിരുന്നു. വാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല. പത്തനംതിട്ട ടൗണില്‍ വിരലില്‍ എണ്ണാവുന്ന  മെഡിക്കല്‍ സ്‌റ്റോറുകള്‍ മാത്രമാണ് തുറന്നത്. തുറന്ന കടകള്‍ എല്ലാം സമരക്കാര്‍ അടപ്പിക്കുകയാണ്. പ്രൈവറ്റ് ബസുകള്‍ ഒന്നും നിരത്തിലിറങ്ങിയില്ല.ഹര്‍ത്താല്‍ അനുകൂലികള്‍ പത്തനംതിട്ട അബാന്‍ ജംഗ്ഷന്‍ ഉപരോധിക്കുകയാണ്. വാഹനങ്ങള്‍ തടയുന്നുണ്ട്. പത്തനംതിട്ടയില്‍ ദലിത് സംഘടന നടത്തുന്ന ഹര്‍ത്താലിന് പിന്‍ന്തുണ പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രകടനം നടത്തുന്നു.



കോട്ടയത്ത് കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് തല്‍ക്കാലം നിര്‍ത്തിവച്ചിരിക്കുകയാണ്. കൊല്ലം ശാസ്താംകോട്ടയിലും തൃശൂര്‍ വലപ്പാടും കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. കല്ലേറില്‍ ഒരാള്‍ക്ക് പരിക്കേറ്റു.ആലപ്പുഴയില്‍ ബസ് തടഞ്ഞ സമരാനുകൂലികളെ പോലീസ് കസ്റ്റഡിയിലെടുത്തു.



രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. പാല്‍,പത്രം തുടങ്ങിയ അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ബിഎസ്പി, ഡിഎച്ച്ആര്‍എം, അഖില കേരള ചേരമര്‍ ഹിന്ദു മഹാസഭ, കേരള ചേരമര്‍ സംഘം, നാഷനല്‍ ദലിത് ലിബറേഷന്‍ ഫ്രണ്ട്, ചേരമ സാംബവ ഡവലപ്‌മെന്റ് സൊസൈറ്റി, സോഷ്യല്‍ ലിബറേഷന്‍ ഫ്രണ്ട്, ദ്രാവിഡ വര്‍ഗ ഐക്യമുന്നണി, ഭൂ അധികാര സംരക്ഷണ സമിതി, കെപിഎംഎസ്, മനുഷ്യാവകാശ പ്രവര്‍ത്തക സമിതി, ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം, ആദിവാസി ഗോത്രമഹാസഭ, പോരാട്ടം, ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍, സിഎസ്ഡിഎസ്, കേരള ദലിത് മഹാസഭ, ദലിത് ആദിവാസി മുന്നേറ്റ സമിതി, ഡിസിയുഎഫ്, ആര്‍എംപി, എന്‍ഡിഎല്‍എഫ്, എകെസിഎച്ച്എംഎസ്, എന്‍എഡിഒ, കെഡിഎഫ്, കെഎഡിഎഫ്, ആദിജനമഹാസഭ, ഐഡിഎഫ്, കൊടുങ്ങൂര്‍ കൂട്ടായ്മ, വേലന്‍ മഹാസഭ, ചെങ്ങറ സമരസമിതി, അരിപ്പ ഭൂസമര സമിതി, സിറ്റിസണ്‍സ് ഫോറം, സിപിഐ(എംഎല്‍), റെഡ്സ്റ്റാര്‍, എസ്‌സി/എസ്ടി കോഓഡിനേഷന്‍ കമ്മിറ്റി പാലക്കാട്, എസ്‌സി/എസ്ടി കോഓഡിനേഷ0ന്‍ കമ്മിറ്റി കാസര്‍കോട്, മലവേട്ടുവ സമുദായ സംഘം കാസര്‍കോട്, ഡിഎസ്എസ്, കേരള ചേരമര്‍ സംഘം, എന്‍സിഎച്ച്ആര്‍ഒ, പൊമ്പിളൈ ഒരുമൈ, സോഷ്യല്‍ ലിബറേഷന്‍ ഫ്രണ്ട്, സാംബവര്‍ മഹാസഭ തുടങ്ങിയ സംഘടനകളാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.



കെപിഎംഎസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ ഹര്‍ത്താലിന് ധാര്‍മികമായി പിന്തുണ നല്‍കുമെന്ന് അറിയിച്ചു.  എസ്‌സി, എസ്ടി പീഡനവിരുദ്ധ നിയമം ദുര്‍ബലപ്പെടുത്തിയതിനെതിരേ ദലിത് സംഘടനകള്‍ നടത്തിയ ഭാരത് ബന്ദില്‍ ഉത്തരേന്ത്യയില്‍ വ്യാപക അക്രമങ്ങളുണ്ടായിരുന്നു. വിവിധയിടങ്ങളിലായി നടന്ന സംഘര്‍ഷത്തില്‍ 11 പേരാണ് വെടിയേറ്റു മരിച്ചത്.
Next Story

RELATED STORIES

Share it