wayanad local

സുല്‍ത്താന്‍ ബത്തേരിയിലും വൈത്തിരിയിലും ജനമൈത്രി എക്‌സൈസ് സ്‌ക്വാഡുകള്‍



കല്‍പ്പറ്റ: ആദിവാസി മേഖലകളിലടക്കം ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമെന്നും സുല്‍ത്താന്‍ ബത്തേരിയിലും വൈത്തിരിയിലും മാനന്തവാടിക്ക് സമാനമായി ജനമൈത്രി എക്‌സൈസ് സ്‌ക്വാഡുകള്‍ രൂപീകരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ എസ് സുഹാസ്. വ്യാജമദ്യത്തിന്റെ ഉല്‍പാദനം, കടത്ത്, വില്‍പന എന്നിവയ്‌ക്കെതിരേ കലക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ ജനകീയ സമിതി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു കലക്ടര്‍. ആദിവാസി കോളനികള്‍ കേന്ദ്രീകരിച്ച് ലഹരിവിരുദ്ധ ബോധവല്‍ക്കരണത്തിന് വ്യത്യസ്ത മാര്‍ഗങ്ങള്‍ കണ്ടെത്തും. ഏപ്രില്‍ മുതല്‍ ജൂണ്‍ 26 വരെ ജില്ലയില്‍ എക്‌സൈസ് വകുപ്പ് 1,723 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇവയില്‍ കോട്പ പ്രകാരം 1,389 കേസുകളും 270 അബ്കാരി കേസുകളും 64 മയക്കുമരുന്നു കേസുകളും ഉള്‍പ്പെടും. ഇക്കാലയളവില്‍ എക്‌സൈസ് വകുപ്പ് 829 റെയ്ഡുകളും പോലിസുമായി ചേര്‍ന്ന് 21 സംയുക്ത പരിശോധനകളും നടത്തി. ഇതിനിടയില്‍ 176 പേരെ അറസ്റ്റ് ചെയ്തു. 110 അബ്കാരി കേസുകളിലും 64 മയക്കുമരുന്നു കേസുകളിലും രണ്ടു കോട്പ കേസുകളിലുമാണ് അറസ്റ്റ്. 380 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും 57 ലിറ്റര്‍ ചാരായവും 3.56 കിലോ കഞ്ചാവും 5,858 ലിറ്റര്‍ വാഷും വിവിധ കസ്റ്റഡിയിലെടുത്തു. 61.5 കിലോഗ്രാം പുകയിലയും 392 കിലോ ഹാന്‍സും പിടിച്ചെടുത്തിട്ടുണ്ട്. 30 വാഹനങ്ങളും പിടിച്ചെടുത്തു. ജില്ലയില്‍ 17 ജനകീയ കമ്മിറ്റികളും 70 ബോധവല്‍ക്കരണ ക്ലാസുകളും 205 കോളനി സന്ദര്‍ശനങ്ങളും നടത്തിയതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കോട്പ പ്രകാരം 2,60,950 രൂപ പിഴയീടാക്കി. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ടി വി റാഫേല്‍, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്‍മുഖന്‍, വിവിധ സമിതിയംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it