സര്‍വേ നടപടികള്‍ നിര്‍ത്തിവച്ചിട്ടില്ല: ജി സുധാകരന്‍

തിരുവനന്തപുരം: ദേശീയപാത 4 വരി വികസനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഒരിടത്തും സര്‍വേ മരവിപ്പിക്കാന്‍ സര്‍ക്കാര്‍ ഒരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്ന് മന്ത്രി ജി സുധാകരന്‍ അറിയിച്ചു.
ചേര്‍ത്തല മുതല്‍ കഴക്കൂട്ടം വരെയുള്ള ഭാഗങ്ങളിലെ സര്‍വേ നടപടിയും കല്ലിടലും നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശിച്ചതായി ചില മാധ്യമങ്ങളില്‍ വാര്‍ത്തവന്നത് തെറ്റാണ്. നിശ്ചയിച്ച അലൈന്‍മെന്റിലെ പരാതിക്കിടയാക്കിയ ചില ഭാഗങ്ങള്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ പുനപ്പരിശോധിക്കുമെന്നു മാത്രമാണു നിര്‍ദേശിച്ചിട്ടുള്ളത്.  വികസനത്തോടൊപ്പം ക്രിയാത്മകമായി നിലകൊള്ളുന്നതിനു പകരം സര്‍ക്കാരിനെതിരേ നടത്തുന്ന തെറ്റായ പ്രചാരവേലകള്‍ ശരിയാണോയെന്ന് മാധ്യമസുഹൃത്തുക്കള്‍ ആലോചിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ചേര്‍ത്തല- കഴക്കൂട്ടം ദേശീയപാതയില്‍ ഭൂമിയെടുപ്പ്  അടയാളപ്പെടുത്താനുള്ള കല്ലുകള്‍ ടെന്‍ഡര്‍ ചെയ്ത് ലഭിക്കാനുണ്ടായ കാലതാമസം മാത്രമാണെന്നും അടുത്ത ആഴ്ചയില്‍ തന്നെ സര്‍വേ നടപടികള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. മലപ്പുറത്തെ പരാതി ചര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരത്ത് ഈ വരുന്ന 11ന് എംപി, എംഎല്‍എ, രാഷ്ട്രീയ പ്രതിനിധികള്‍ എന്നിവരുടെ യോഗം ചേരുന്നുണ്ട്.
സര്‍ക്കാരിന് യാതൊരു വാശിയുമില്ലെന്നും വികസനം നഷ്ടപ്പെടരുതെന്നു മാത്രമാണ് ഉദ്ദേശ്യമുള്ളതെന്നും സുധാകരന്‍ പറഞ്ഞു. ഇല്ലാത്ത വാര്‍ത്തകള്‍ സര്‍ക്കാരിന്റേതെന്ന രീതിയില്‍ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന സമീപനത്തില്‍ നിന്ന് പിന്തിരിയണമെന്നും മന്ത്രി ജി സുധാകരന്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it