Flash News

ശിവശക്തി യോഗാ കേന്ദ്രം: ഖുര്‍ആനെയും ബൈബിളിനേയും മോശമാക്കി ചിത്രീകരിക്കുന്നു; പെണ്‍കുട്ടികളെ എത്തിക്കുന്നത് ഹെല്‍പ് ലൈന്‍ വഴി

ശിവശക്തി യോഗാ കേന്ദ്രം: ഖുര്‍ആനെയും ബൈബിളിനേയും മോശമാക്കി ചിത്രീകരിക്കുന്നു; പെണ്‍കുട്ടികളെ എത്തിക്കുന്നത് ഹെല്‍പ് ലൈന്‍ വഴി
X


തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയിലെ ശിവശക്തി യോഗാ കേന്ദ്രത്തിലേക്ക് പെണ്‍കുട്ടികളെ എത്തിക്കുന്നത് ഹിന്ദു ഹെല്‍പ് ലൈന്‍ വഴിയെന്ന് വെളിപ്പെടുത്തല്‍. യോഗാ കേന്ദ്രത്തില്‍ ലൈംഗിക പീഡനവും നടക്കുന്നുണ്ടെന്ന് കോടതിയില്‍ വെളിപ്പെടുത്തിയ മുന്‍ ഇന്‍സ്ട്രക്ടര്‍ കൃഷ്ണകുമാര്‍ നല്‍കിയ പരാതിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഖുര്‍ആനെയും ബൈബിളിനേയും മോശമാക്കി ചിത്രീകരിക്കുന്ന ക്ലാസുകളാണ് യോഗാ കേന്ദ്രത്തില്‍ കൊടുക്കുന്നത്. സ്ഥാപന നടത്തിപുകാരന്‍ മനോജ് ഗുരുജിയും കോര്‍ഡിനേറ്റര്‍ ശ്രുതിയും നല്‍കുന്ന കൗണ്‍സിലിങ് ക്ലാസുകളിലാണ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്താറുള്ളത്. മുസ്‌ലിം-കൃസ്ത്യന്‍ വിദ്വേഷമാണ് അവര്‍ പടര്‍ത്തുന്നതെന്നും പരാതിയില്‍ പറയുന്നു.
ഇതരമതസ്ഥരെ വിവാഹം കഴിക്കുന്ന ഹിന്ദുപെണ്‍കുട്ടികളെ ഹിന്ദുഹെല്‍പ് ലൈന്‍ വഴിയാണ് ഇവിടേക്ക് എത്തിക്കുന്നത്. പ്രതീഷ് വിശ്വനാഥന്‍ എന്നയാളാണ് ഇതിന്റെ ഓപ്പറേറ്റര്‍. യോഗ സെന്ററിന്റെ വിവിധ ബ്രാഞ്ചുകളില്‍ രാത്രിയും പകലുമെന്നോളം പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നു. ഇവരുടെ ശിക്ഷണത്തിലായില്ലെങ്കില്‍ മയക്കുമരുന്ന് കുത്തിവെക്കുകയും ചൂരല്‍ പ്രയോഗം നടത്തുകയും ചെയ്യാറുണ്ട്. പെണ്‍കുട്ടികളുടെ നഗ്‌ന ചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്താറുണ്ട്. മനോജ് ഗുരുജിക്ക് തീവ്രവാദ സംഘടനകളില്‍ നിന്ന് പിന്തുണ ലഭിക്കുന്നുണ്ട്. സര്‍ക്കാറിലെ ഉന്നതരുമായും ബന്ധമുണ്ട്. ആ പേരുകള്‍ വെളിപ്പെടുത്തിയാല്‍ ജീവന്‍ അപകടത്തിലാവുമെന്ന ഭയമുണ്ടെന്നും പരാതിയില്‍ പറയുന്നു.
ഹിന്ദു പെണ്‍കുട്ടികളെ കാണിച്ച്  മറ്റു മതസ്ഥരെ ഹിന്ദുമതത്തിലേക്ക് കൊണ്ടു വരാനും ശ്രമിക്കുന്നു. ചില കേസുകളില്‍ പുരുഷ ജീവനക്കാരെ ഉപയോഗിച്ചാണ് പെണ്‍കുട്ടികളെ വശത്താക്കുന്നത്. നിയമവിരുദ്ധമായി പ്രവര്‍ത്തനങ്ങളിലൂടെ ലഭിക്കുന്ന പണം ഭൂമിയിടപാടുകള്‍ക്കാണ് ഉപയോഗിക്കുന്നത്. അനധികൃത പണ ഇടപാടുകളും അദ്ദേഹം നടത്തുന്നു. തൃപ്പൂണിത്തുറയിലും മറ്റും അദ്ദേഹത്തിന്റെ അനധികൃത പണ ഇടപാടുമായി ബന്ധപ്പെട്ട് അനവധി ആരോപണങ്ങളുണ്ട്. ഇക്കാര്യങ്ങളെല്ലാം അന്വേഷണ ഏജന്‍സികളുമായി പങ്കുവെക്കാമെന്നും പരാതിയില്‍ പറയുന്നുണ്ട്.
Next Story

RELATED STORIES

Share it