Kottayam Local

വിദേശത്ത് മരിച്ച വീട്ടമ്മയുടെ മൃതദേഹം എരുമേലിയിലെത്തിച്ച് സംസ്‌കരിച്ചപ്പോള്‍ ദുരൂഹത



എരുമേലി: ബഹ്‌റൈനില്‍ മരിച്ച മലയാളി വീട്ടമ്മയുടെ മൃതദേഹവുമായി നാട്ടിലേക്ക് വന്നവര്‍ വിമാനത്താവളത്തില്‍ വച്ച് മുങ്ങിയെന്ന് കാട്ടി ബന്ധുക്കള്‍ എരുമേലി പോലിസില്‍ പരാതി നല്‍കി. മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്‌തോയെന്നു ബോധ്യപ്പെടുത്തിയിട്ടില്ലെന്നും മരിച്ചയാളുടെ രേഖകള്‍ ലഭിച്ചിട്ടില്ലെന്നും മരണകാരണം വ്യക്തമാക്കിയിട്ടില്ലെന്നും കാട്ടി മക്കളാണു പരാതി നല്‍കിയത്. സംഭവത്തില്‍ നിജസ്ഥിതി അറിയാന്‍ പോലിസ് അന്വേഷണം ആരംഭിച്ചു. എരുമേലി ശ്രീനിപുരം കോളനി പുന്നമൂട്ടില്‍ പൊന്നമ്മ ജോണി (സൂസി 49) ആണ് കഴിഞ്ഞ 18ന് ബഹ്‌റൈനില്‍ മരിച്ചത്. അമിത രക്ത സമ്മര്‍ദ്ദം മൂലം മരണം സംഭവിച്ചതാണെന്നു പറയുന്നു. ബഹ്‌റൈനില്‍ അഞ്ചു വര്‍ഷമായി കഴിഞ്ഞിരുന്ന സൂസി 25 വര്‍ഷമായി വിദേശ രാജ്യങ്ങളിലാണ് കഴിഞ്ഞിരുന്നതെന്ന് നാട്ടിലുളള മക്കള്‍ പറയുന്നു. നാട്ടിലുള്ള ആദ്യ ഭര്‍ത്താവുമായി ബന്ധം വേര്‍പിരിഞ്ഞ ശേഷം മറ്റൊരാള്‍ക്കൊപ്പം ബഹ്‌റൈനില്‍ സഹോദരിയുടെ കൂടെ ജോലി ചെയ്തുവരികയായിരുന്നു. രണ്ടാം ഭര്‍ത്താവും സഹോദരിയുമാണ് മൃതദേഹം കഴിഞ്ഞ 25ന് വിമാന മാര്‍ഗം നെടുമ്പാശ്ശേരിയിലെത്തിച്ചത്. മക്കള്‍ക്ക് മൃതദേഹം കൈമാറിയ ശേഷം ഇവര്‍ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാതെ വിമാനത്താവളത്തില്‍ വച്ച് തന്നെ സ്ഥലം വിടുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു. മൃതദേഹം എംബാം ചെയ്ത് പെട്ടെയിലാക്കിയതാണെന്നും തുറക്കരുതെന്നും ഇവര്‍ മക്കളോട് പറഞ്ഞിരുന്നു. 25ന് ഉച്ചക്ക് 12ഓടെ പുലിക്കുന്ന് പെന്തക്കോസ്ത് ആരാധാനാലയത്തിന്റ്റെ ശ്മശാനത്തിലാണ് സംസ്‌കാരംനടത്തിയത്. ഇവിടെ വച്ചാണ് പെട്ടി തുറന്ന് മൃതദേഹം പുറത്തെടുത്തത്. മൂക്കില്‍ നിന്ന് രക്തം വാര്‍ന്ന നിലയിലായിരുന്നു മൃതദേഹമെന്ന് മക്കള്‍ പറയുന്നു. തുടര്‍ന്ന് സംസ്‌കാരം നടത്തിയ ശേഷം പരാതി നല്‍കുകയായിരുന്നു. പാസ്‌പോര്‍ട്ട്, ബാങ്കുകളിലെ നിക്ഷേപതുകയുടെ വിവരങ്ങള്‍, ഇന്‍ഷുറന്‍സ് രേഖകള്‍ തുടങ്ങിയവ ലഭിക്കാനുണ്ടെന്നും മക്കള്‍ പറയുന്നു. മരിച്ച സൂസിയുടെ പെണ്‍മക്കളായ ജാന്‍സി ലൈജു, ഫേബ സജേഷ് എന്നിവരാണ് പരാതി നല്‍കിയത്.
Next Story

RELATED STORIES

Share it