Flash News

വനിത-ശിശുവികസന വകുപ്പ് രൂപീകരിക്കും ; മന്ത്രിസഭയിലെ ചര്‍ച്ചകള്‍ ചോരുന്നതില്‍ മുഖ്യമന്ത്രിക്ക് അതൃപ്തി



തിരുവനന്തപുരം: സംസ്ഥാനത്ത് വനിത-ശിശുവികസന വകുപ്പ് രൂപീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. എല്‍ഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനം പാലിച്ചാണ് മന്ത്രിസഭ ഈ തീരുമാനമെടുത്തത്. 2016ലെ നയപ്രഖ്യാപനത്തിലും പുതിയ വകുപ്പ് രൂപീകരിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്നു. സാമൂഹികനീതി വകുപ്പ് വിഭജിച്ചാണ് പുതിയ വകുപ്പ് രൂപീകരിക്കുന്നത്. വികസന പ്രവര്‍ത്തനത്തില്‍ സ്ത്രീകള്‍ക്കു തുല്യപങ്കാളിത്തം ലഭിക്കുന്നതിനും ലിംഗവിവേചനത്തില്‍ നിന്നും അതിക്രമങ്ങളില്‍ നിന്നും സംരക്ഷണം ലഭിക്കുന്നതിനും കുട്ടികളുടെ അവകാശ സംരക്ഷണത്തിനും പ്രത്യേക വകുപ്പ് വേണമെന്ന ആവശ്യം  ഏറെക്കാലമായി ഉന്നയിക്കുന്നതാണ്. ജെന്‍ഡര്‍ ഓഡിറ്റിങ്, മറ്റു വകുപ്പുകളിലെ സ്ത്രീകളുമായി ബന്ധപ്പെട്ട പദ്ധതികളുടെ ഏകോപനം എന്നിവയും പുതിയ വകുപ്പിന്റെ ചുമതലകളില്‍ വരും. വനിത-ശിശുവികസന വകുപ്പ് രൂപീകരിക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ സാമൂഹികനീതി വകുപ്പ് മുന്‍ ഡയറക്ടര്‍ വി എന്‍ ജിതേന്ദ്രനെ നിയോഗിച്ചിരുന്നു. അദ്ദേഹത്തിന്റെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് പുതിയ വകുപ്പിന്റെ ചുമതലകള്‍ നിര്‍ണയിച്ചത്. സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണം, പരിചരണം, ക്ഷേമം, വികസനം, പുനരധിവാസം, ശാക്തീകരണം തുടങ്ങിയ വിഷയങ്ങള്‍ പുതിയ വകുപ്പിന്റെ നിയന്ത്രണത്തിലാവും. വനിതാ കമ്മീഷന്‍, ബാലാവകാശ കമ്മീഷന്‍, ജെന്‍ഡര്‍ പാര്‍ക്ക്, നിര്‍ഭയ പദ്ധതി, ശിശുക്ഷേമ സമിതി, അങ്കണവാടി, ക്ഷേമനിധി ബോര്‍ഡ്, അഗതി മന്ദിരങ്ങള്‍ മുതലായ സ്ഥാപനങ്ങളും പദ്ധതികളും പുതിയ വകുപ്പിന് കീഴില്‍ വരും. പുതിയ വകുപ്പിന് ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കാനും മന്ത്രിസഭ തീരുമാനിച്ചു. ഡയറക്ടര്‍, 14 ജില്ലാ ഓഫിസര്‍മാര്‍, ലോ ഓഫിസര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ എന്നിവയ്ക്കു പുറമെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഉള്‍പ്പെടെയുള്ള സപ്പോട്ടിങ് സ്റ്റാഫിനെയും നിയമിക്കും. ജില്ലാതലത്തിലേക്ക് ആവശ്യമായ ഉദ്യോഗസ്ഥരെ മറ്റ് വകുപ്പുകളില്‍നിന്ന് പുനര്‍വിന്യസിക്കും. സംസ്ഥാനത്തെ 10 ഗ്രാമ ന്യായാലയങ്ങളില്‍ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറുടെ ഓരോ തസ്തിക സൃഷ്ടിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. കേന്ദ്ര ഡപ്യൂട്ടേഷന്‍ പൂര്‍ത്തിയാക്കി തിരികെ വരുന്ന മനോജ് ജോഷിയെ പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിക്കും. പൊതുജന സമ്പര്‍ക്ക വകുപ്പിന്റെയും നോര്‍ക്കയുടെയും അധികച്ചുമതലയും അദ്ദേഹത്തിനുണ്ടാവും. കേന്ദ്ര ഡപ്യൂട്ടേഷന്‍ കഴിഞ്ഞ് വരുന്ന ബിശ്വനാഥ് സിന്‍ഹയെ ധനകാര്യ (എക്‌സ്പന്‍ഡിച്ചര്‍) വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിക്കും.അതേസമയം, മൂന്നാര്‍, കോവളം കൊട്ടാരം തുടങ്ങിയവ സംബന്ധിച്ച മന്ത്രിസഭയിലെ ചര്‍ച്ചകള്‍ ചോര്‍ന്ന് പുറത്തുവരുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയന് അതൃപ്തി.  ഇക്കാര്യത്തിലുള്ള കടുത്ത അതൃപ്തി  മന്ത്രിസഭായോഗത്തില്‍  മുഖ്യമന്ത്രി സഹമന്ത്രിമാരെ അറിയിക്കുകയും ചെയ്തു.
Next Story

RELATED STORIES

Share it