Flash News

ലോക്‌സഭയില്‍ ബിജെപിയുടെ അംഗസംഖ്യ കുറഞ്ഞു

ന്യൂഡല്‍ഹി: ലോക്‌സഭയിലെ ബിജെപി എംപിമാരുടെ എണ്ണം 272 ആയി കുറഞ്ഞു. 2014ല്‍ ബിജെപി അധികാരത്തിലെത്തുമ്പോള്‍ പാര്‍ട്ടിക്ക് 282 എംപിമാരാണുണ്ടായിരുന്നത്. ഇതാണ് ഇപ്പോള്‍ ചുരുങ്ങി ലോക്‌സഭയിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമായ 272ല്‍ എത്തിനില്‍ക്കുന്നത്. ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജനെ കൂടാതെയുള്ള കണക്കാണിത്. ഈ 272ല്‍ തന്നെ ബിജെപി എംപി കീര്‍ത്തി ആസാദിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. മറ്റൊരു എംപിയായ ശത്രുഘ്‌നന്‍ സിന്‍ഹ കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരേ രൂക്ഷ വിമര്‍ശനം നടത്തി വിമതപക്ഷത്തുമാണ്.
കര്‍ണാടക അസംബ്ലി തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് എംഎല്‍എമാരായ ബി എസ് യെദ്യൂരപ്പയും ബി ശ്രീരാമുലുവും  സത്യപ്രതിജ്ഞ ചെയ്യുകയും ലോക്‌സഭാ സ്പീക്കര്‍ ഇവരുടെ എംപി സ്ഥാനത്തുനിന്നുള്ള രാജി സ്വീകരിക്കുകയും ചെയ്തതോടെയാണ് ബിജെപിയുടെ അംഗസംഖ്യ ഗണ്യമായി കുറഞ്ഞത്. ഇതിനു പുറമേ മഹാരാഷ്ട്രയിലെ രണ്ടു ലോക്‌സഭ മണ്ഡലങ്ങളില്‍ ഉള്‍പ്പെടെ നാലു മണ്ഡലങ്ങളില്‍ മെയ് 28ന് ഉപതിരഞ്ഞെടുപ്പു നടക്കുന്നുണ്ട്. മഹാരാഷ്ട്രയിലെ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്-എന്‍സിപി സഖ്യമാണ് ബിജെപിക്കു വന്‍ ഭീഷണി.
ബിജെപി എംപിയായിരുന്ന നാന പട്ടോലെ രാജിവച്ച മഹാരാഷ്ട്രയിലെ ബാന്ദ്രഗോണ്ടിയ മണ്ഡലത്തിലും ബിജെപി എംപിയായിരുന്ന സി വാങ്കയുടെ മരണത്തെ തുടര്‍ന്ന് പല്‍ഗാര്‍ മണ്ഡലത്തിലുമാണ്് ഉപതിരഞ്ഞെടുപ്പു നടക്കുന്നത്. ഉത്തര്‍പ്രദേശിലെ കൈരാനയില്‍ ബിജെപി എംപിയുടെ മരണത്തെ തുടര്‍ന്ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ മറ്റു പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയോടെ ആര്‍എല്‍ഡിയാണ് ബിജെപിക്ക് വന്‍ ഭീഷണി ഉയര്‍ത്തുന്നത്. ഇതിനു പുറമേ നാഗാലാന്‍ഡിലും ഉപതിരഞ്ഞെടുപ്പു നടക്കുന്നുണ്ട്.
എന്നാല്‍, എംപിമാരുടെ എണ്ണത്തില്‍ ഉണ്ടായ ഗണ്യമായ കുറവ് നരേന്ദ്രമോദി സര്‍ക്കാരിന്റെ ഭൂരിപക്ഷത്തെ ബാധിക്കില്ല. ബിജെപിക്കും എന്‍ഡിഎ സഖ്യകക്ഷികള്‍ക്കുമായി സഭയില്‍ ഇപ്പോഴും വ്യക്തമായ ഭൂരിപക്ഷമുണ്ട്. വിവിധ ലോക്‌സഭാ മണ്ഡലങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ പരാജയം നേരിട്ടതാണ് ബിജെപിയുടെ ലോക്‌സഭയിലെ അംഗസംഖ്യ കുറയാനുണ്ടായ പ്രധാന കാരണം.
ലോക്‌സഭയില്‍ സ്വന്തം പാര്‍ട്ടി അംഗങ്ങളുടെ എണ്ണം കുറഞ്ഞത് സഭയ്ക്കുള്ളില്‍ സഖ്യകക്ഷികളോടു വിധേയപ്പെട്ടുനില്‍ക്കാന്‍ ബിജെപിയെ നിര്‍ബന്ധിതമാക്കും. സഖ്യകക്ഷികളില്‍ ശിവസേന ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരേ രൂക്ഷവിമര്‍ശനങ്ങള്‍ നടത്തുന്നുമുണ്ട്. പാര്‍ട്ടിയില്‍ നിന്ന് ഇടഞ്ഞുനില്‍ക്കുന്ന കീര്‍ത്തി ആസാദിനെ പോലുള്ള എംപിമാരെ അനുനയിപ്പിച്ചു കൂടെ നിര്‍ത്തേണ്ട ഗതികേടും ബിജെപിക്കുണ്ട്.
ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനിലെ അഴിമതികള്‍ ചൂണ്ടിക്കാണിച്ചതോടെയാണ് പാര്‍ട്ടിയില്‍ നിന്നു കീര്‍ത്തി ആസാദിനെ സസ്‌പെന്‍ഡ് ചെയ്തത്. ഇദ്ദേഹത്തെ ഇപ്പോള്‍ ബിജെപിയുടെ പാര്‍ലമെന്ററി യോഗങ്ങളില്‍ പങ്കെടുപ്പിക്കാറില്ല.
ബിജെപിയുടെ സിറ്റിങ് സീറ്റുകളായിരുന്ന ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍, ഫൂല്‍പൂര്‍, പഞ്ചാബിലെ ഗുരുദാസ്പൂര്‍, മധ്യപ്രദേശിലെ ബീഡ്, രാജസ്ഥാനിലെ അജ്മീര്‍, അല്‍വാര്‍ ലോക്‌സഭാ മണ്ഡലങ്ങളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പുകളിലെല്ലാം പാര്‍ട്ടിക്ക്് കനത്ത പരാജയമാണു നേരിടേണ്ടിവന്നത്.
Next Story

RELATED STORIES

Share it