ലാഭകരമല്ലാത്ത ട്രിപ്പുകള്‍ ഒഴിവായി: തച്ചങ്കരി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസ്സുകളിലെ ജീവനക്കാര്‍ക്ക് സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കിത്തുടങ്ങിയതോടെ അതിരാവിലെയും രാത്രിയിലും ഡ്യൂട്ടി ലഭിക്കുന്നതിനു വേണ്ടി ഉണ്ടായിരുന്ന ലാഭകരമല്ലാത്ത ട്രിപ്പുകള്‍ ഒഴിവായതായി സിഎംഡി ടോമിന്‍ ജെ തച്ചങ്കരി. ദേശീയതലത്തില്‍ മറ്റ് ആര്‍ടിസികളെ പോലെ സിംഗിള്‍ ഡ്യൂട്ടിയിലേക്ക് വന്നതോടു കൂടി ബസ്, തൊഴിലാളി അനുപാതം 5 എന്ന ദേശീയ ശരാശരിയിലേക്കെത്തിക്കാനാവും. ഓരോ ഡ്യൂട്ടിയും പരമാവധി 14 മണിക്കൂറിലേക്ക് സ്റ്റിയറിങ് സമയം ഉയര്‍ത്തിയതോടെ ഉപയോഗിക്കുന്ന ബസ്സുകളുടെയും ഡീസലിന്റെയും അളവില്‍ കുറവ് വരും. അധികം വരുന്ന ജീവനക്കാരെയും ബസ്സുകളെയും ഉപയോഗിച്ചു പുതിയ മേഖലയിലേക്ക് സര്‍വീസ് ആരംഭിച്ച് അധിക വരുമാനം നേടാം. ശമ്പളം, ഡീസല്‍ എന്നിവയിലെ ചെലവ് കുറയുന്നതോടെ നഷ്ടം കുറയും. അപകടരഹിതമായ കെഎസ്ആര്‍ടിസി എന്ന ലക്ഷ്യം നേടാന്‍ സഹായകരമാവും. ഇതിനോടൊപ്പം കൂടുതല്‍ മേഖലയിലേക്ക് കെഎസ്ആര്‍ടിസി കടന്നുചെല്ലുന്നതോടെ പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭിക്കുമെന്നും മാനേജ്‌മെന്റ് വ്യക്തമാക്കുന്നു. ഈ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയും സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കുന്നതിനെതിരേ ഉയരുന്ന നീക്കങ്ങളെ വിമര്‍ശിച്ചും ടോമിന്‍ ജെ തച്ചങ്കരി തൊഴിലാളികള്‍ക്ക് കത്ത് നല്‍കി. സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കുന്നതോടു കൂടി ഒരു ഡ്യൂട്ടി 12 മണിക്കൂറില്‍ കൂടാന്‍ പാടില്ലെന്നു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനുള്ളില്‍, ഏഴു മണിക്കൂറാണ് ബസ് ഓടിക്കേണ്ട സമയം. അതില്‍, അരമണിക്കൂര്‍ വീതം വിശ്രമത്തിനും ഡ്യൂട്ടി അനുബന്ധ ജോലികള്‍ക്കും കിട്ടും. ഓര്‍ഡിനറി ബസ്സുകള്‍ 160 കിലോമീറ്ററും ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകള്‍ 200 കിലോമീറ്ററും സര്‍വീസ് നടത്തണം. ചെയിന്‍ സര്‍വീസുകള്‍ രണ്ടു സിംഗിള്‍ ഡ്യൂട്ടികളാക്കണം. പുതിയ സംവിധാനം നടപ്പാവുന്നതോടെ തിരക്കു കൂടുതലുള്ള രാവിലെയും വൈകീട്ടും കൂടുതല്‍ ബസ്സുകള്‍ നിരത്തിലുണ്ടാവുമെന്നും തിരക്കു കുറഞ്ഞ ഉച്ചസമയത്ത് ബസ്സുകള്‍ കുറയുമെന്നുമാണ് മാനേജ്‌മെന്റിന്റെ വിലയിരുത്തല്‍.

Next Story

RELATED STORIES

Share it