Flash News

രാജാവാകാന്‍ കുടുംബത്തിലാരും ആഗ്രഹിക്കുന്നില്ല: ഹാരി രാജകുമാരന്‍



ലണ്ടന്‍: 'രാജാവാകുക എന്നത് കഠിനമായ ജോലിയാണ്. ഭാവി രാജാവാകുന്നതാവട്ടെ അതിലേറെ ബുദ്ധിമുട്ടും. രാജകുടുംബത്തില്‍ ജനിക്കുന്നതു തന്നെ അതിലേറെ പ്രയാസമുള്ളതാണ്.' ബ്രിട്ടിഷ് രാജകുമാരന്‍ ഹാരിയുടേതാണ്  പ്രതികരണം. താനുള്‍പ്പെട്ട രാജകുടുംബാംഗങ്ങള്‍ ആരും ബ്രിട്ടന്റെ രാജാവാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും രാജകുമാരന്‍ ഒരഭിമുഖത്തില്‍ പറഞ്ഞു. രാജകുടുംബത്തില്‍ രാജാവോ രാജ്ഞിയോ ആവാന്‍ ആര്‍ക്കും താല്‍പര്യം ഉണ്ടെന്നു തോന്നുന്നില്ല. എങ്കിലും ശരിയായ സമയത്ത് തങ്ങളുടെ കടമ നിര്‍വഹിക്കുമെന്നും ഹാരി വ്യക്തമാക്കി. ബ്രിട്ടിഷ് രാജഭരണം ആധുനികവല്‍ക്കരിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നു. ഇതു സ്വന്തം താല്‍പര്യത്തിനല്ലെന്നും ജനങ്ങളുടെ ക്ഷേമത്തിനാണെന്നും ഹാരി പറഞ്ഞു. തന്റെ കൗമാരകാലത്ത് മാതാവായ ഡയാന രാജകുമാരിയുടെ വിയോഗത്തെക്കുറിച്ചും ഹാരി അഭിമുഖത്തില്‍ അനുസ്മരിച്ചു. മാതാവിന്റെ ശവപേടകത്തിന്റെ പിന്നാലെ പോവുമ്പോള്‍ ആയിരക്കണക്കിന് ആളുകളാണു തന്നെ നോക്കിയിരുന്നത്. അതിലേറെ പേര്‍ ടെലിവിഷനിലൂടെയും കണ്ടുകൊണ്ടിരുന്നു. എന്നാല്‍, ഇന്നാണെങ്കില്‍ അങ്ങനെയുണ്ടാവുമെന്നു കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 20ാം വയസ്സ് വരെ താന്‍ ജോലിയൊന്നും ചെയ്തിരുന്നില്ല. അതിനുശേഷം അഫ്ഗാനില്‍ സേവനമനുഷ്ഠിച്ചു. ഇതിനിടയില്‍ ചില ഇരുണ്ട വര്‍ഷങ്ങളും കടന്നുപോയിട്ടുണ്ടെന്നു ഹാരി പറഞ്ഞു. ഹാരിയുടെ നാത്‌സി വേഷത്തിലുള്ള ചിത്രങ്ങളും നഗ്‌നരായ സ്ത്രീകള്‍ക്കൊപ്പം പാര്‍ട്ടിയില്‍ പങ്കെടുക്കുന്ന ചിത്രങ്ങളും ഇന്റര്‍നെറ്റിലൂടെ പടര്‍ന്നിരുന്നു. സാധാരണ ജീവിതം നയിക്കാനും ജനസേവനം നടത്താനുമാണ് ആഗ്രഹമെന്നാണ് 32കാരനായ ഹാരി പറയുന്നത്. 1997ലാണ് കാറപകടത്തില്‍ അമ്മ ഡയാന രാജകുമാരി മരിച്ചത്. അന്ന് 12 വയസ്സായിരുന്നു ഹാരിയുടെ പ്രായം.
Next Story

RELATED STORIES

Share it