Flash News

യുവതിയുടെ കൊലപാതകം: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

യുവതിയുടെ കൊലപാതകം: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍
X

അടിമാലി: സാമൂഹിക പ്രവര്‍ത്തകയായ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. തൊടുപുഴ വണ്ടമറ്റം പടിക്കുഴി ഗിരോഷ് (30) ആണ് പിടിയിലായത്. കൊല നടത്തിയ ശേഷം അറുത്തെടുത്തുകൊണ്ടുപോയ യുവതിയുടെ സ്തനം പ്രതിയുടെ തൊടുപുഴയിലെ വീട്ടില്‍നിന്ന് പോലിസ് കണ്ടെടുത്തു. സാമ്പത്തിക ഇടപാടാണ് ക്രൂരതയ്ക്ക് കാരണമെന്നാണ് പോലിസ് പറയുന്നത്.
അടിമാലി പതിനാലാം മൈല്‍ ചരുവിള പുത്തന്‍പുരയില്‍ സിയാദിന്റെ ഭാര്യ സെലീനയാണ് (41) ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് കൊല്ലപ്പെട്ടത്. കൊച്ചി-ധനുഷ്—കോടി ദേശീയപാതയില്‍ പതിനാലാം മൈലില്‍ വീടിനു പിന്നിലായാണ് സെലീനയുടെ മൃതദേഹം കണ്ടെത്തിയത്. അര്‍ധ നഗ്‌നയായ നിലയിലായിരുന്നു മൃതദേഹം. സിയാദ് കച്ചവടം കഴിഞ്ഞ് എത്തിയപ്പോഴാണ് സെലീനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അബ്ദുര്‍റഫീഖ്, ആഷിക് എന്നിവര്‍ മക്കളാണ്.
അടിമാലിയില്‍ ബസ്സ്റ്റാന്‍ഡില്‍ ഫോട്ടോസ്റ്റാറ്റ് സ്ഥാപനം നടത്തുകയാണ് പ്രതി ഗിരോഷ്. ഇയാള്‍ നേരത്തേ ഒരു പീഡനശ്രമകേസില്‍ ഉള്‍പ്പെട്ടിരുന്നു. ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടി സാമൂഹിക പ്രവര്‍ത്തകയായ സെലീനയുടെ സഹായം തേടി. പെണ്‍കുട്ടിയെ സഹായിച്ചതോടെ ഗിരോഷിന് സെലീനയോട് വൈരാഗ്യമുണ്ടായിരുന്നു. എന്നാല്‍, പിന്നീട് സെലീനയും ഗിരോഷും സൗഹൃദത്തിലാവുകയായിരുന്നു. ഇവര്‍ തമ്മില്‍ സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നു. ഇതേതുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊടുംക്രൂരതയ്ക്ക് കാരണമായതെന്നാണ് പോലിസ് പറയുന്നത്.
ഇന്നലെ പുലര്‍ച്ചെ തൊടുപുഴയിലെ വീടുവളഞ്ഞാണ് പ്രതിയെ പോലിസ് പിടികൂടിയത്. ഗിരോഷിനെ പിന്നീട് തൊടുപുഴയിലെ വീട്ടിലെത്തിച്ച് തെളിവെടുത്തു. കൊലപ്പെടുത്താനുപയോഗിച്ച കത്തിയും സെലീനയുടെ കഴുത്തില്‍ കിടന്ന മാലയും പ്രതിയുടെ വീട്ടില്‍നിന്നു കണ്ടെടുത്തു. ജില്ലാ പോലിസ് മേധാവി കെ ബി വേണുഗോപാല്‍ സ്ഥലത്തെത്തിയിരുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
മൂന്നാര്‍ ഡിവൈഎസ്പി എസ് അഭിലാഷ്, സിഐ പി കെ സാബു, എസ്‌ഐ  സന്തോഷ് സജീവ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണു അന്വേഷണത്തിന് നേതൃത്വം നല്‍കിയത്. സിഐ പി കെ സാബു, എഎസ്‌ഐമാരായ സി ആര്‍ സന്തോഷ്, അബ്ദുല്‍ഖനി, എസ്‌സിപിഒമാരായ എം എം ഷാജു, പി ടി ഷാജി, ഹരികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഗിരോഷ് ശിവസേനയുടെയും ആര്‍എസ്എസിന്റെയും സജീവ പ്രവര്‍ത്തകനാണ്.
Next Story

RELATED STORIES

Share it