മധ്യവയസ്‌കന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു; പ്രതി അറസ്റ്റില്‍

ഈരാറ്റുപേട്ട: മേലുകാവ് പഞ്ചായത്തു വക കുളത്തില്‍ മധ്യവയസ്‌കന്‍ മരിച്ചുകിടന്ന സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് എരുമാപ്ര പറങ്കിമലയില്‍ ജോജി (35)യെ മേലുകാവ് പോലിസ് അറസ്റ്റ് ചെയ്തു. മേലുകാവ് പഞ്ചായത്തിലെ എരുമാപ്രയില്‍ കഴിഞ്ഞ 25നാണ് മേലുകാവ് എരുമാപ്ര അരീക്കല്‍ ഐസക് (47) എന്ന സാലി പഞ്ചായത്തു കുളത്തില്‍  വീണു മരിച്ചത്. തലേദിവസം കാണാതായ ഐസക്കിനെ വീട്ടുകാര്‍ അന്വേഷിക്കുന്നതിനിടെയാണ് കുളത്തില്‍ ചെരിപ്പ് കണ്ടത്. സംശയം തോന്നിയതിനെ തുടര്‍ന്ന് ഫയര്‍ ഫോഴ്‌സും പോലിസും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മരണം കൊലപാതകമാണെന്ന സംശയത്തില്‍ പോലിസ് അന്വേഷണം തുടരുന്നതിനിടെയാണ് രഹസ്യവിവരത്തെ തുടര്‍ന്ന് പ്രതി പിടിയിലായത്. സംഭവുമായി ബന്ധപ്പെട്ട് പോലിസ് പറയുന്നത് ഇങ്ങനെ. 25ന് രാത്രി ജോജിയും ഐസക്കും മറ്റു രണ്ടു സുഹൃത്തുക്കളും ചേര്‍ന്ന് കുളത്തിനു സമീപമിരുന്ന് മദ്യപിച്ചിരുന്നു. തടിപ്പണിക്കാരായ ഐസക്കും ജോജിയും തമ്മില്‍ പണം പങ്കുവയ്ക്കുന്നതു സംബന്ധിച്ച് വാക്തര്‍ക്കം ഉണ്ടാവുകയും സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്തു. പിടിവലിക്കിടയില്‍ ഐസക്ക് കുളത്തില്‍ വീഴുകയായിരുന്നു. മനപ്പൂര്‍വമല്ലാത്ത നരഹത്യക്കാണ് പോലിസ് കേസെടുത്തത്. പ്രതിയെ ഈരാറ്റുപേട്ട കോടതിയില്‍ ഹജരാക്കി. മദ്യപിച്ചു കുളത്തില്‍ വീണു മരിച്ചതാണെന്ന ഊഹത്തില്‍ മൃതദേഹം 26നു തന്നെ കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം എരുമാപ്ര പള്ളിയില്‍ സംസ്‌കരിച്ചിരുന്നു. ഐസക്കിന്റെ ഭാര്യ റോസ്‌ലി, മക്കള്‍. ഷൈന്‍, ഷാന്‍.
Next Story

RELATED STORIES

Share it