മതംമാറുന്നവരെ പീഡിപ്പിക്കുന്ന ആര്‍എസ്എസ് ഭീകരതയ്ക്ക് പതിറ്റാണ്ടുകളുടെ പഴക്കം
BY fousiya sidheek3 Nov 2017 3:11 AM GMT
X
fousiya sidheek3 Nov 2017 3:11 AM GMT
തയ്യാറാക്കിയത്: ആബിദ് ചെറുവണ്ണൂര്‍
ഏകോപനം: എം ടി പി റഫീക്ക്
ഇസ്‌ലാം സ്വീകരിക്കുന്നവരെ മാനസിക-ശാരീരിക പീഡനങ്ങള്‍ ഏല്‍പ്പിച്ച് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്ന ആര്‍എസ്എസ് പദ്ധതിക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെന്ന് ഡോ. മുഹമ്മദ് സാദിഖിന്റെ അനുഭവങ്ങള്‍ തെളിയിക്കുന്നു. വധഭീഷണി മുഴക്കിയും മനോരോഗിയെന്ന് മുദ്രകുത്തിയും വിശ്വാസത്തില്‍ നിന്നു പിന്തിരിപ്പിക്കാന്‍ ശ്രമിച്ച സംഘപരിവാരം മനസ്സു മാറില്ലെന്നു കണ്ടപ്പോള്‍ ഷോക്ക് ട്രീറ്റ്മെന്റ് നല്‍കി ഭ്രാന്തനാക്കി ആജീവനാന്തം കുതിരവട്ടത്തെ മാനസികാരോഗ്യകേന്ദ്രത്തില്‍ തളയ്ക്കാന്‍ ശ്രമിച്ചതിന്റെ ഹൃദയഭേദകമായ അനുഭവമാണ് സാദിഖിന് പറയാനുള്ളത്. താമരശ്ശേരി കോരങ്ങാട്ടെ യാഥാസ്ഥിതിക ബ്രാഹ്മണകുടുംബത്തില്‍ പിറന്ന സത്യനാഥന്‍ എംബിബിഎസ് വിദ്യാര്‍ഥിയായിരിക്കെ മുഹമ്മദ് സാദിഖ് എന്ന പേര് സ്വീകരിച്ചു. ഇസ്‌ലാമിലേക്കു കടന്നുവന്ന് രണ്ടുവര്‍ഷം കഴിഞ്ഞാണ് വിവരം പുറത്തുവന്നത്. പിന്നീട് കൊടിയ പീഡനത്തിന്റെ നാളുകളായിരുന്നു. ഗുണ്ടകളെ വിട്ട് ഭീഷണിപ്പെടുത്തിയും കൊല്ലാന്‍ ശ്രമിച്ചും അമ്മയെയും സഹോദരിമാരെയും തടങ്കലിലാക്കിയും അച്ഛനെ ഭീഷണിപ്പെടുത്തി കള്ളക്കേസ് കൊടുപ്പിച്ചുമെല്ലാം ക്രൂരപീഡനങ്ങളാണ് സംഘപരിവാരം അഴിച്ചുവിട്ടത്. ഭ്രാന്തനെന്ന് മുദ്രകുത്തി അഞ്ചരമാസത്തോളം മെഡിക്കല്‍ കോളജിലെ റൂമുകളിലൊന്നില്‍ പുറംലോകവുമായി ഒരു ബന്ധവും അനുവദിക്കാതെ പോലിസ് കാവലില്‍ സാദിഖിനെ തടവിലിട്ടു.മുസ്ലിമായി ജീവിക്കാന്‍ അനുവദിക്കില്ലെന്നും പഠനം മുടക്കുമെന്നുമായിരുന്നു ആദ്യ നാളുകളിലെ ഭീഷണി. പിന്നീട് ക്വട്ടേഷന്‍ സംഘത്തെ വിട്ട് ആക്രമിക്കാനും ശ്രമിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ വളഞ്ഞ് തട്ടിക്കൊണ്ടുപോവാനും ശ്രമം നടന്നു. പിന്നീടാണ് ഭ്രാന്തനായി ചിത്രീകരിച്ച് തടവിലാക്കാന്‍ ശ്രമിച്ചത്. ബലംപ്രയോഗിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജിലെ സൈക്യാട്രി വിഭാഗം പ്രഫസറുടെ മുന്നില്‍ ഹാജരാക്കി കടുത്ത മനോരോഗിയാണെന്ന സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ ശ്രമം നടത്തി. അതു വിജയിച്ചില്ല. സാദിഖിനെതിരേ കള്ളക്കേസ് നല്‍കാന്‍ അച്ഛനെ നിര്‍ബന്ധിച്ചു. അദ്ദേഹം വഴങ്ങാതിരുന്നപ്പോള്‍ സാദിഖിനെ കൊല്ലുമെന്നായി. സാദിഖിന്റെ ജീവന്‍ അപകടത്തിലാവുമെന്നു ഭയന്ന അച്ഛനും അനിയനും സംഘപരിവാര സമ്മര്‍ദത്തിനു വഴങ്ങി കള്ളക്കേസ് നല്‍കി. സത്യനാഥനെ ആരോ തടങ്കലില്‍ വച്ചിരിക്കുകയാെണന്നു കാണിച്ച് മജിസ്ട്രേറ്റ് കോടതിയില്‍ ഹരജി ഫയല്‍ ചെയ്തു. കോടതിയില്‍ ഹാജരാവാനെത്തുമ്പോള്‍ സാദിഖിനെ തട്ടിക്കൊണ്ടുപോവാന്‍ ഒരു സായുധസംഘത്തെയും ഹിന്ദുത്വര്‍ ഏര്‍പ്പാടാക്കിയിരുന്നു. സാദിഖിന് ഭ്രാന്താണെന്ന് അവര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചു. നേരിട്ട് കോടതിയില്‍ ഹാജരായി താന്‍ ആരുടെയും തടങ്കലിലല്ലെന്ന് വ്യക്തമാക്കിയെങ്കിലും ഭ്രാന്തുണ്ടോ ഇല്ലയോ എന്നു പരിശോധിക്കാന്‍ കോടതി മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു. മെഡിക്കല്‍ കോളജിലെ സൈക്യാട്രി വിഭാഗത്തിലെ ഒരു മുറിയില്‍ പൂട്ടിയിട്ടു. ഒരു മാസത്തെ നിരീക്ഷണത്തിനായിരുന്നു കോടതി നിര്‍ദേശമെങ്കിലും അഞ്ചരമാസക്കാലം ഏകാന്ത തടവ് നീണ്ടു. ഭ്രാന്തുണ്ടെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന് പ്രഫസര്‍ ഉറപ്പിച്ചുപറഞ്ഞെങ്കിലും അവര്‍ അദ്ദേഹത്തെ ഭീഷണിപ്പെടുത്തി റിപോര്‍ട്ട് നല്‍കുന്നത് വൈകിപ്പിച്ചു. 12 പോലിസുകാരുടെ കാവലിലായിരുന്നു തടങ്കല്‍. തന്റെ സുഹൃത്തുക്കളെയോ എന്തിന് അഭിഭാഷകനെ പോലുമോ സന്ദര്‍ശിക്കാന്‍ അനുവദിച്ചിരുന്നില്ല. അതേസമയം, ഇപ്പോള്‍ ഡോ. ഹാദിയയുടെ കാര്യത്തില്‍ സംഭവിക്കുന്നതുപോലെ അക്രമികള്‍ പോലിസ് ഒത്താശയോടെ അവിടെയെത്തി നിരന്തരം ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. പല ഭീഷണികള്‍ പ്രയോഗിച്ചെങ്കിലും സാദിഖ് ഭയന്നില്ല. കാരണം, ദൈവത്തിലേക്കുള്ള വഴിയിലായിരുന്നു. മരിച്ചാല്‍ രക്തസാക്ഷിത്വത്തിന്റെ വലിയ പ്രതിഫലമാണ് കാത്തിരിക്കുന്നതെന്ന ഉറച്ച വിശ്വാസം തനിക്കുണ്ടായിരുന്നുവെന്ന് സാദിഖ് പറഞ്ഞു.
[caption id="attachment_297926" align="aligncenter" width="560"] സാദിഖ്[/caption]
ഒന്നിനും വഴങ്ങില്ലെന്നായപ്പോള്‍ ആജീവനാന്തം മനോരോഗാശുപത്രിയി ല്‍ തളയ്ക്കാനായി നീക്കം. ഇതിനായി അക്രമാസക്തരായ മനോരോഗികള്‍ക്കു നല്‍കുന്ന ഇലക്ട്രോ കണ്‍വള്‍സി തെറാപ്പിക്ക് വിധേയമാക്കാനുള്ള ശ്രമം നടന്നു. ബുദ്ധിമാനായ ഒരു മനുഷ്യനെ മന്ദബുദ്ധിയാക്കാന്‍ ഇതിലൂടെ കഴിയും. ഭാഗ്യവശാല്‍ അതില്‍നിന്നു രക്ഷപ്പെട്ടു. പിന്നീട് സുഹൃത്തുക്കള്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഫയല്‍ ചെയ്തു. കോടതി തന്നെ സ്വതന്ത്രനാക്കാന്‍ ഉത്തരവിടുകയും മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് നിയമവിരുദ്ധമാണെന്നു കണ്ടെത്തുകയും ചെയ്തു. സാദിഖിനൊപ്പം ഇസ്‌ലാമിലേക്കു കടന്നുവന്ന അധ്യാപികയായ അമ്മയെയും കോളജ് വിദ്യാര്‍ഥിനികളായ രണ്ട് അനിയത്തിമാരെയും ഈ സമയം അവര്‍ മാസങ്ങളോളം വീട്ടുതടങ്കലിലാക്കിയിരുന്നു. പക്ഷേ, അവരെയും വിശ്വാസത്തില്‍നിന്ന് വ്യതിചലിപ്പിക്കാ ന്‍ പീഡനങ്ങള്‍ക്കായില്ല. സ്രഷ്ടാവിനെ കുറിച്ച് കൂടുതല്‍ അറിയാനുള്ള ഒടുങ്ങാത്ത അഭിനിവേശമാണ് ഹൈന്ദവ വിശ്വാസത്തെയും ആചാരങ്ങളെയും കുറിച്ച് നല്ല ധാരണയുണ്ടായിരുന്ന സത്യനാഥനെ ഇസ്‌ലാമിലേക്കെത്തിച്ചത്. പരിത്യാഗമാണ് ദൈവത്തിലേക്കെത്താനുള്ള വഴിയെന്നു മനസ്സിലാക്കിയ താന്‍ എംബിബിഎസ് പഠനശേഷം ഹിമാലയത്തില്‍ പോയി തപസ്സിരിക്കണമെന്നാഗ്രഹിച്ചിരുന്നുവെന്ന് സാദിഖ് പറയുന്നു. അതിനിടയിലാണ് ഇസ്ലാമിനെക്കുറിച്ച് അറിയുന്നത്. കൂടുതല്‍ പഠിച്ചപ്പോള്‍ താന്‍ അന്വേഷിക്കുന്ന ദൈവത്തെ കണ്ടെത്തി. അതു വീട്ടില്‍ പറഞ്ഞു. അമ്മയും രണ്ട് അനിയത്തിമാരും തന്റെ പാത സ്വീകരിച്ചു. 1980കളുടെ അവസാനത്തിലായിരുന്നു അത്. രണ്ടു വര്‍ഷത്തോളം ആ വിശ്വാസമനുസരിച്ച് വീട്ടില്‍ തന്നെ താമസിച്ചു. പ്രാര്‍ഥനാകര്‍മങ്ങളെല്ലാം വീട്ടില്‍ തന്നെയായിരുന്നു. അച്ഛന്‍ ഇസ്‌ലാം വിശ്വസിച്ചില്ലെങ്കിലും എതിര്‍പ്പൊന്നും ഉണ്ടായിരുന്നില്ല. വീടു വിടാന്‍ ആഗ്രഹിച്ചതല്ല. എന്നാല്‍, രണ്ടു വര്‍ഷം കഴിഞ്ഞതോടെ സ്ഥിതി മാറി. ഭീഷണിയും മാനസിക പീഡനവുമായി സംഘപരിവാരം രംഗത്തെത്തിയതോടെയാണ് താന്‍ മുസ്‌ലിം സമുദായത്തിന്റെ ഭാഗമായതെന്ന് സാദിഖ് പറഞ്ഞുഇസ്്‌ലാം ആശ്ലേഷിച്ചതിന്റെ പേരില്‍ ആര്‍എസ്എസ് ഡോ. മുഹമ്മദ് സാദിഖിനെ വേട്ടയാടാന്‍ ആരംഭിച്ചതോടെ ഭരണഘടനാപരമായ അവകാശം സംരക്ഷിക്കുന്നതിന് മുസ്‌ലിം സംഘടനകളും ഒത്തൊരുമിച്ചു. സാദിഖിനെ സംരക്ഷിക്കണമെന്ന ചിന്ത എല്ലാവിഭാഗം മുസ്‌ലിം സംഘടനാനേതാക്കളിലും ഉണ്ടാവുകയും അവര്‍ സഹകരിക്കാന്‍ തയ്യാറാവുകയും ചെയ്തതായി സത്യനാഥന്റെ സുരക്ഷയ്ക്കു വേണ്ടിയുണ്ടാക്കിയ ജനകീയ കൂട്ടായ്മയുടെ കണ്‍വീനറും നിലവില്‍ പോപുലര്‍ ഫ്രണ്ട് ചെയര്‍മാനുമായ ഇ അബൂബക്കര്‍ പറഞ്ഞു. ഇരുവിഭാഗം സുന്നികളും മുജാഹിദ്, ജമാഅത്തെ ഇസ്്‌ലാമി, തബ്‌ലീഗ് ജമാഅത്ത് പ്രവര്‍ത്തകരുമെല്ലാം ഒരുപോലെ സാദിഖിനു വേണ്ടി രംഗത്തെത്തി. ഇ കെ അബൂബക്കര്‍ മുസ്്‌ല്യാര്‍ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. എപി വിഭാഗം നേതാവ് കാരന്തൂര്‍ ഉസ്്മാന്‍ മുസ്്‌ല്യാര്‍, സിദ്ദീഖ് ഹസന്‍, ആല്‍ഫ അബ്ദുര്‍റഹ്്മാന്‍, കെ വി മൂസ സുല്ലമി, കെ പി മുഹമ്മദ് മൗലവി, ഡോ യൂനസ്, ഡോ അബ്ദുര്‍റഹ്്മാന്‍, അഡ്വ. കെ എം അഷ്‌റഫ്, അഡ്വ. മുഹമ്മദ് ശരീഫ്, ഹമീദ് മാസ്റ്റര്‍ കുറ്റിയാടി, ഹമീദ് ചീക്കൊന്ന്, എന്‍ വി മുഹമ്മദ് ഫദലുല്ല അരീക്കോട്, മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളായിരുന്ന അബ്ദുല്‍ കരീം, അബ്ദുല്‍ ഗഫൂര്‍ തുടങ്ങി വിവിധ മേഖലകളിലും സംഘടനകളിലും പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന നിരവധിപേര്‍ പങ്കാളികളായി. കോടതിയുടെ ജനല്‍ച്ചില്ലുകള്‍ വരെ തകര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ആര്‍എസ്എസിന്റെ ഹുങ്കിനെ പ്രതിരോധിക്കുന്നതില്‍ ഈ കൂട്ടായ്മ സഹായകമായി. സത്യനാഥന്റെ നിശ്ചയദാര്‍ഢ്യം അതിനു കരുത്തേകി. കോടതിയില്‍ തന്റെ ഭാഗം കൃത്യതയോടെ അവതരിപ്പിക്കാന്‍ കഴിഞ്ഞതോടെയാണ് സത്യനാഥന്റെ സാദിഖിലേക്കുള്ള പരിവര്‍ത്തനവഴി എല്ലാ പ്രയാസങ്ങളെയും അതിജയിച്ചത്.
പത്താം ഭാഗം:
കൊലക്കത്തി താഴെവയ്ക്കാതെ ആര്‍എസ്എസ്; നോക്കുകുത്തിയായി നിയമം
ഒന്നാം ഭാഗം ഇവിടെ വായിക്കാം
Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്‍
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT