ബിനോയ് വിശ്വം സിപിഐ രാജ്യസഭാ സ്ഥാനാര്‍ഥി

തിരുവനന്തപുരം: മുന്‍മന്ത്രി ബിനോയ് വിശ്വം സിപിഐയുടെ രാജ്യസഭാ സ്ഥാനാര്‍ഥിയാവും. ഇന്നലെ ചേര്‍ന്ന സിപിഐ നിര്‍വാഹക സമിതി യോഗമാണ് ബിനോയ് വിശ്വത്തെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചത്. ഐകകണ്‌ഠ്യേനയായിരുന്നു തീരുമാനം. ഏഴു വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ബിനോയ് വിശ്വത്തിന്റെ പാര്‍ലമെന്ററിരംഗത്തേക്കുള്ള മടങ്ങിവരവ്.
2006ലെ വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരില്‍ വനംമന്ത്രിയായിരുന്ന ബിനോയ് വിശ്വം പിന്നീട് മല്‍സരിച്ചിരുന്നില്ല. കുറച്ചുകാലമായി ഡല്‍ഹി കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ദേശീയ സെക്രട്ടേറിയേറ്റ് അംഗമായപ്പോള്‍ തന്നെ രാജ്യസഭാംഗത്വം ഉറപ്പായിരുന്നു. പാര്‍ട്ടി ഏല്‍പ്പിച്ച ചുമതല ഉത്തരവാദിത്തത്തോടെ നിര്‍വഹിക്കുമെന്ന് ബിനോയ് വിശ്വം പറഞ്ഞു.
അതേസമയം, സിപിഎമ്മിന്റെ സ്ഥാനാര്‍ഥിനിര്‍ണയം എങ്ങുമെത്തിയിട്ടില്ല. സിപിഎം സഹയാത്രികനായ ചെറിയാന്‍ ഫിലിപ്പ് വരുമെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ നല്‍കിയിരുന്ന സൂചന. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ നിന്നുതന്നെ ആരെങ്കിലും സ്ഥാനാര്‍ഥിയാവണമെന്ന ആവശ്യം ഒരു വിഭാഗം ഉയര്‍ത്തിയിട്ടുണ്ട്. സിപിഎം കേന്ദ്രകമ്മിറ്റി അംഗങ്ങളായ എളമരം കരീം, വിജു കൃഷ്ണന്‍, ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ് എന്നിവരുടെ പേരുകളും സജീവമാണ്. രാജ്യസഭയിലേക്ക് ഒഴിവു വരുന്ന മൂന്ന് സീറ്റുകളില്‍ ഓരോ സീറ്റില്‍ സിപിഎമ്മും സിപിഐയും ഒരു സീറ്റ് യുഡിഎഫിനുമാണ്. കോണ്‍ഗ്രസ്സില്‍ നിലവിലെ അംഗമായ പി ജെ കുര്യനെ മാറ്റണമെന്ന ആവശ്യം ശക്തമാണ്.
Next Story

RELATED STORIES

Share it