thiruvananthapuram local

പ്രേമനൈരാശ്യം: യുവതി ആത്മഹത്യ ചെയ്തു; മൃതദേഹവുമായി നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

വിഴിഞ്ഞം: പ്രേമനൈരാശ്യത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തു. ക്ഷുഭിതരായ നാട്ടുകാര്‍ മൃതദേഹവുമായി കാമുകന്റെ വീട്ടിലെത്തി. വീട് പൂട്ടി കാമുകന്റെ വീട്ടുകാര്‍ സ്ഥലം വിട്ടതോടെ പ്രകോപിതരായ നാട്ടുകാര്‍ മൃതദേഹവുമായി റോഡ് ഉപരോധിച്ചു. കോട്ടുകാല്‍ പുലിയൂര്‍കോണം ആശാ ഭവനില്‍ ചന്ദ്രന്റെയും സുജാതയുടെയും മകള്‍ ആശാ ചന്ദ്രന്റെ (24) മരണമാണ് നാടകീയ രംഗങ്ങള്‍ക്ക് വഴിവച്ചത്.
എംഎസ്‌സി മാത്തമറ്റിക്‌സ് പഠനശേഷം ബാങ്ക് ടെസ്റ്റിനും കോച്ചിങ് ക്ലാസിനും മറ്റും പോയിരുന്ന ആശ ചൊവ്വാഴ്ച രാത്രി ഏഴോടെയാണ് സ്വന്തം വീട്ടിലെ ബെഡ് റൂമിനോട് ചേര്‍ന്ന കുളിമുറിയില്‍ ഷാളില്‍ കെട്ടി തൂങ്ങിയത്. കുരുക്കഴിച്ച് ഇറക്കിയ വീട്ടുകാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ കണ്ടെത്തിയ ആത്മഹത്യാ കുറിപ്പാണ് വിവാദത്തിന് കാരണമായത്. വിഴിഞ്ഞം സിസിലിപുരം സ്വദേശിയായ അനൂപ് എന്ന യുവാവിന്റെ വഞ്ചനയാണ് മരണത്തിന് കാരണമെന്നും വര്‍ഷങ്ങളായി ഇയാള്‍ വിവിധ സ്ഥലങ്ങളില്‍ വച്ച് പീഡിപ്പിച്ചിട്ടുള്ളതായി കത്തിലുണ്ടെന്നും വിഴിഞ്ഞം പോലിസ് പറയുന്നു.
ദിവസങ്ങള്‍ക്ക് മുമ്പ് യുവാവ് നാട്ടില്‍ നിന്ന് മുങ്ങിയതായും സൂചനയുണ്ട്. കത്ത് വിവാദമായതോടെ മരിച്ച പെണ്‍കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും സംഘടിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം പ്രതിഷേധമായി ബന്ധുക്കള്‍ മൃതദേഹം കാമുകന്റെ വീട്ടിലേക്കു കൊണ്ടുപോയി. ഉപരോധം ഭയന്ന വീട്ടുകാര്‍ വീട് പൂട്ടിപോവുകയായിരുന്നു. തുടര്‍ന്നാണ് പ്രകോപിതരായ നാട്ടുകാര്‍ ബാലരാമപുരം-വിഴിഞ്ഞം റോഡില്‍ ഉച്ചക്കട ജങ്ഷനില്‍ മൃതദേഹവുമായി ഇവര്‍ കുത്തിയിരുന്നു. കേസെടുത്തു അന്വേഷിക്കാമെന്ന വിഴിഞ്ഞം പോലിസ് അനുനയിപ്പിച്ചെങ്കിലും ഇവര്‍ വഴങ്ങിയില്ല. ഇതോടെ ഇതുവഴിയുള്ള ഗതാഗതവും ഏറെ നേരം സ്തംഭിച്ചു.
Next Story

RELATED STORIES

Share it