ernakulam local

പോലിസ് അന്വേഷണത്തിനിടയിലും മോഷ്ടാക്കള്‍ വിലസുന്നു



പറവൂര്‍: ഒരാഴ്ചക്ക് മുന്നേ നടന്ന മോഷണം പോലിസ് അന്വേഷിക്കുന്നതിനിടെ സമീപ പ്രദേശങ്ങളില്‍ വീണ്ടും വ്യാപക മോഷണം. മോഷ്ടാവിനെ സിസി കാമറ ദൃശ്യത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്. പെരുമ്പടന്ന കവലയിലെ നാല് സ്ഥാപനങ്ങളിലാണ് കഴിഞ്ഞദിവസം മോഷണം നടന്നത്. കമല ബേക്കറി, ശക്തി ബേക്കറി, ഫ്രയ്ഡ് ഫ്രൂട്‌സ്, അലങ്കാരി ഫാബ്രിക്‌സ് എന്നീ കടകളുടെ താഴ് തകര്‍ത്താണ് മോഷ്ടാവ് അകത്ത് പ്രവേശിച്ചത്. തുണിക്കടയുടെ ഷട്ടര്‍ ഉയര്‍ത്തിയതിനുശേഷം ഗഌസ് പാനലും തകര്‍ക്കേണ്ടിവന്നു അകത്തുകടക്കാന്‍. പുലര്‍ച്ചെ രണ്ടിനും മൂന്നു മണിക്കിടയിലുമാണ് മോഷണം നടന്നതായി സി സി കാമറയിലൂടെ മനസ്സിലാക്കാന്‍ കഴിയുന്നത്. പൊക്കം കുറഞ്ഞ ഒരാളുടെ ദൃശ്യമാണ് കാമറയില്‍ വ്യക്തമാവുന്നത്. കമ്പി പാര ഉപയോഗിച്ച് താഴ് തകര്‍ത്ത് കടയ്ക്കുള്ളില്‍ കയറിയ തസ്‌ക്കരന്‍ കൗണ്ടറില്‍ ഉണ്ടായിരുന്ന പണമാണ് അപഹരിച്ചത്. എല്ലാ കടകളില്‍ നിന്നും രണ്ടായിരത്തിനും മൂവായിരത്തിനും ഇടയില്‍ തുക നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ഉടമകള്‍ പറഞ്ഞു. ശക്തി ബേക്കറിയില്‍ നിന്നും ഏതാനും പഴവര്‍ഗങ്ങളും എടുത്തുകൊണ്ടുപോയിട്ടുണ്ട്. തകര്‍ത്ത താഴോ കമ്പി പാരയോ കണ്ടെത്താനായിട്ടില്ല. രാവിലെ കട തുറക്കാനെത്തിയ ജീവനക്കാരാണ് മോഷണ വിവരം അറിയുന്നത്. ഇവര്‍ അറിയിച്ചതനുസരിച്ചു പറവൂര്‍ പോലിസെത്തി കടകള്‍ പരിശോധന നടത്തി. സമാന രീതിയിലുള്ള മോഷണം ഒരാഴ്ച്ച മുമ്പ് നഗരത്തില്‍ നടന്നിരുന്നു. ചെറിയ പല്ലംതുരുത്ത് റോഡില്‍ ഹബ്ബ് എന്ന ഇന്റര്‍നെറ്റ് കഫേയിലായിരുന്നു മോഷണം. ഇവിടെ നിന്നും കൗണ്ടറില്‍ സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടമായത്. ഇതിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് തൊട്ടടുത്ത പ്രദേശത്തെ മോഷണവും നടന്നത്.
Next Story

RELATED STORIES

Share it