പൊതുമേഖലാ ബാങ്കുകള്‍ക്ക് ഓരോ മണിക്കൂറിലും നഷ്ടം ഒമ്പതുകോടി

ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ക്ക് ഓരോ മണിക്കൂറിലും ഒമ്പതുകോടി രൂപയുടെ നഷ്ടം സംഭവിക്കുന്നതായി റിപോര്‍ട്ട്. തിരിച്ചടയ്ക്കാത്ത ലോണുകള്‍ ഉള്‍പ്പെടെയുള്ളവ മൂലമാണ് 21 പൊതുമേഖലാ ബാങ്കുകള്‍ക്ക് ഈ വന്‍ നഷ്ടം സംഭവിക്കുന്നതെന്നാണു കണക്ക്.
പൊതുമേഖലാ ബാങ്കുകള്‍ക്ക് 79,000 കോടി രൂപയിലധികം നഷ്ടവും 8.6 ലക്ഷം കോടിയുടെ തിരിച്ചടയ്ക്കാത്ത ലോണുകളുമാണ് 2017-18 സാമ്പത്തികവര്‍ഷം ഉണ്ടായത്.
രാജ്യത്തെ ബാങ്കിങ് ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടമാണു സംഭവിച്ചിരിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി പൊതുമേഖലാ ബാങ്കുകളില്‍ തിരിച്ചടയ്ക്കാത്ത വായ്പകള്‍ അധികരിച്ചുവരുന്നതാണ് ഇത്തരമൊരു സാഹചര്യത്തിലേക്കു നയിച്ചത്. 2016 മാര്‍ച്ചില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന രഘുറാം രാജന്‍ വായ്പകള്‍ നല്‍കുന്നത് കൃത്യമായി തരംതിരിക്കുകയും അതു നല്‍കേണ്ട മൂല്യവസ്തു (നോണ്‍പെര്‍ഫോമിങ് അസറ്റ്) കണിശമാക്കുകയും ചെയ്തിരുന്നു. എന്നാല്‍, അദ്ദേഹത്തിന്റെ പിന്നാലെ എത്തിയ ഊര്‍ജിത് പട്ടേല്‍ ഈ പദ്ധതികളെല്ലാം നിര്‍ത്തലാക്കാന്‍ ആവശ്യപ്പെട്ടു. രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ മൊത്തം നഷ്ടം 79,01 കോടി രൂപയാണെന്നാണു കണക്കുകള്‍ പറയുന്നത്.
അതേസമയം, ഈ സാമ്പത്തികവര്‍ഷത്തില്‍  സ്വകാര്യമേഖലയില്‍ നിന്നുള്ള ബാങ്കുകള്‍ വന്‍ ലാഭം കൊയ്യുകയായിരുന്നു. 42,000 കോടി രൂപയാണ് ഈ സാമ്പത്തികവര്‍ഷത്തില്‍ രാജ്യത്തെ സ്വകാര്യമേഖലാ ബാങ്കുകള്‍ ലാഭമായി നേടിയത്.
Next Story

RELATED STORIES

Share it