kozhikode local

പുഴയോരമിടിഞ്ഞ് നാശം; പരിശോധനയ്ക്ക് കലക്ടറുടെ ഉത്തരവ്

മുക്കം: കനത്ത മഴയില്‍ വ്യാപകമായി പുഴയോര മിടിഞ്ഞ് അപകടാവസ്ഥയിലായ ഇരുവഴിഞ്ഞി പുഴയോരത്തെ വീടുകളെയും കൃഷിയെയും കുറിച്ച് പരിശോധിച്ച് റിപോര്‍ട്ട് നല്‍കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.
ദുരന്തനിവാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അടിയന്തിര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി കെ ഖാസിം നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധിച്ച് റിപോര്‍ട്ട് നല്‍കാന്‍ മേജര്‍ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറോട് നിര്‍ദേശിച്ചത്. ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ദിവസങ്ങളോളം നീണ്ട ശക്തമായ മഴയും കാരണം നിരവധി വീടുകള്‍  ഭീഷണിയിലാണ്. വന്‍ തുകയുടെ കൃഷിനാശവുമുണ്ട്. റോഡ്, പാലം, അംഗനവാടി, ആരാധനാലയങ്ങള്‍ എന്നിവയും  ഭീഷണിയിലാണ്. ഇരു വഴിഞ്ഞിപ്പുഴയുടെ ആരംഭം മുതല്‍ ചാലിയാര്‍വരെ വ്യാപകമായ തോതില്‍ ഇടിച്ചിലുണ്ടായി. കാരശ്ശേരി പഞ്ചായത്തിലെ കാരമൂലയില്‍ ചെറുപുഴയുടെ തീരം ഇടിഞ്ഞു മൂന്ന് വീടുകള്‍ അപകട ഭീഷണിയിലാണ്. വീട് ഏത് നിമിഷവും പുഴയിലേക്ക് പതിക്കുന്ന സ്ഥിതിയാണ്.  കൊടിയത്തൂരിലും വ്യാപകമായി തോതില്‍ മണ്ണിടിഞ്ഞു നാശം സംഭവിച്ചു..തെയ്യത്തുംകടവ്—, താളത്തില്‍, വേരന്‍ കടവ് എന്നിവിടങ്ങളിലാണ് മണ്ണിടിഞ്ഞ് കൃഷി നാശം സംഭവിച്ചത്. വേരന്‍ കടവ് നാസറിന്റെ  അമ്പതിലധികം സെന്റ് പുഴയിലേക്കിടിഞ്ഞു.  തെങ്ങ്, തേക്ക്, വാഴ, കവുങ്ങ് എന്നിവ കടപുഴകി വീണു.
കുലകള്‍ മൂപ്പെത്തിയ 1100 വാഴകള്‍, 7 തേക്ക്,  6 തെങ്ങ് എന്നിവ നശിച്ചു. കടപുഴകി വീണ വലിയ മരങ്ങളെല്ലാം മണ്ണിനടിയിലാണ്. തെയ്യത്തുംകടവ് കാരാട്ട് ഹുസൈന്റെ വീടിന്റെ പിന്‍വശത്തുള്ള സ്ഥലമാണ് ഇടിഞ്ഞത്.പ്ലാവ് അടക്കമുള്ള മരങ്ങള്‍ നശിച്ചിട്ടുണ്ട്.  ഇരുന്നൂറിലധികം  വാഴകളും നശിച്ചിട്ടുണ്ട്. സുരക്ഷാ ഭിത്തിയില്ലാത്ത ഭാഗങ്ങളിലാണ് മണ്ണിടിച്ചില്‍ കൂടുതല്‍ ബാധിച്ചത്.
Next Story

RELATED STORIES

Share it