kannur local

പിണറായി വിജയനെതിരേ രൂക്ഷവിമര്‍ശനവുമായി കെ സുധാകരന്‍

കണ്ണൂര്‍: നാലേനാലു അക്രമങ്ങള്‍ എടുത്തുകാട്ടി തന്നെ നിയമസഭയില്‍ ക്രിമിനലാക്കി ചിത്രീകരിക്കാന്‍ ശ്രമിച്ച പിണറായി വിജയന്റെ നേതൃത്വത്തില്‍ ജില്ലയില്‍ എണ്ണിയാല്‍ ഒടുങ്ങാത്ത അക്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം കെ സുധാകരന്‍. അതിനാല്‍ നിയമസഭയുടെ അന്തസത്തക്ക് നിരക്കാത്ത ആരോപണങ്ങള്‍ ഉന്നയിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിന് അപമാനമാണെന്ന് കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നുണ്ടായ അക്രമമെല്ലാം സിപിഎമ്മുകാരുടെ അക്രമത്തിന്റെ തിരിച്ചടി മാത്രമായിരുന്നു. എന്നാല്‍ കണ്ണൂരില്‍ ജില്ലയില്‍ സിപിഎമ്മുകാര്‍ ആക്രമിച്ച് കൈയ്യും കാലും വെട്ടിമാറ്റിയത് ആയിരത്തിലധികം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേതാണ്. പിണറായി വിജയന്‍ നേരിട്ട് അക്രമത്തിന് നേതൃത്വം നല്‍കിയ സംഭവങ്ങളുമുണ്ട്. 26 വര്‍ഷം ഇദ്ദേഹത്തിന്റെ ഗണ്‍മാനായിരുന്ന പിണറായിലെ ബാബുവിനെ വേണ്ടാതായപ്പോള്‍ തലശ്ശേരിയില്‍ വച്ച് വെട്ടിനുറുക്കി കൊന്നു. പാര്‍ട്ടിയെ പേടിച്ച് മൃതദേഹം പിണറായിയിലെ സ്വന്തം വീട്ടില്‍ അടക്കം ചെയ്യാന്‍പോലും തൊട്ടടുത്ത വീട്ടുകാര്‍ എത്തിയിരുന്നില്ല. പിന്നീട് കോണ്‍ഗ്രസുകാരെത്തിയാണ് മൃതദേഹം സംസ്‌കരിച്ചത്. എപ്പോഴും കൈയില്‍ തോക്കും ഉണ്ടയും കൊണ്ടുനടക്കുന്ന രാജ്യത്തെ ഏക മുഖ്യമന്ത്രി പിണറായിയാണ്.
വിദ്യാര്‍ഥികളാണ് ഇപ്പോഴത്തെ പാര്‍ട്ടിയുടെ ക്വട്ടേഷന്‍ സംഘം. ഇങ്ങനെ പോയാല്‍ കേരളം വലിയ കലാപഭൂമിയാവും. . പി ജയരാജനെകൊണ്ട് മുഖ്യമന്ത്രിക്കും ശരണമില്ലാതായി. അതുകൊണ്ടാണ് ശുഹൈബ് വധത്തില്‍ സിബിഐ അന്വേഷണം ആവാമെന്നുപറഞ്ഞ് മന്ത്രി ബാലനെ പറഞ്ഞയച്ച മുഖ്യമന്ത്രി പിന്നീട് തിരുത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി, ഐഎന്‍ടിയുസി അഖിലേന്ത്യാ സെക്രട്ടറി കെ സുരേന്ദ്രന്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
Next Story

RELATED STORIES

Share it