malappuram local

നിലവില്‍ പ്രവര്‍ത്തിക്കുന്നത് നാലു ദുരിതാശ്വാസ ക്യാംപുകള്‍

മലപ്പുറം: ജില്ലയില്‍ കാലവര്‍ഷക്കെടുതിയില്‍ ദുരന്തമനുഭവിച്ചവരില്‍ 11,803 കുടുംബങ്ങളില്‍ നിന്നായി 40,822 ആളുകളാണ് വിവിധ ദുരിതാശ്വാസ ക്യാംപുകളില്‍ രജിസ്റ്റര്‍ ചെയ്ത് താമസിച്ചതെന്ന് മന്ത്രി ഡോ.കെ ടി ജലീല്‍. ഇതിനു പുറമെ ബന്ധുവീടുകളിലേക്ക് മാറിത്താമസിച്ചത് 27,097 കുടുംബങ്ങളാണ്. മുഴുവന്‍ പേര്‍ക്കും സര്‍ക്കാര്‍ നിര്‍ദേശിച്ച രീതിയിലുള്ള ആനുകൂല്യങ്ങള്‍ നല്‍കും. എന്നാല്‍, കുടുംബങ്ങള്‍ ബന്ധുവീടകളില്‍ മാറി താമസിച്ചതു സംബന്ധിച്ചുള്ള കണക്കുകള്‍പൂര്‍ണമായും പരിശോധിക്കേണ്ടതുണ്ട്. ഇതു സംബന്ധിച്ച കൃത്യമായ പരിശോധനകള്‍ വില്ലേജ് ഓഫിസര്‍മാര്‍ നടത്തി വരികയാണെന്നും മന്ത്രി പറഞ്ഞു. മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ക്യാംപില്‍ രജിസ്റ്റര്‍ ചെയ്ത 11,803 കുടുംബങ്ങള്‍ക്ക് കിറ്റുകള്‍ നല്‍കി. കിറ്റ് ലഭിക്കാത്തവര്‍ അതാത് വില്ലേജ് ഓഫിസറുമായി ബന്ധപ്പെടണം. 138 വില്ലേജുകളില്‍ 116 വില്ലേജുകള്‍ പ്രളയബാധിതമാണെന്ന് ജില്ലാ ഭരണകൂടം കണ്ടെത്തിയിട്ടുണ്ട്. ആരംഭഘട്ടത്തിലും രണ്ടാംഘട്ടത്തിലും ലഭിച്ച കണക്കുകള്‍ പ്രകാരം 53 വില്ലേജുകളാണ് പ്രളയബാധിതമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നിരീക്ഷണത്തില്‍ വന്നിട്ടുള്ളത്. 67 വില്ലേജുകള്‍ കൂടി ഉള്‍പ്പെടുത്തണമെന്ന ശുപാര്‍ശ ദുരന്തനിവാരണ അതോറിറ്റിയുടെ കമ്മിറ്റിക്ക് നല്‍കിയിട്ടുണ്ട്. റവന്യു വകുപ്പിന്റെ ഫ്ലഡ് മാപ്പുമായി ഒത്തുനോക്കിയാണ് അന്തിമ തീരുമാനം ദുരന്തനിവാരണ അതോറിറ്റിയുടെ കമ്മിറ്റി എടുക്കുക. 10,000 രൂപയാണ് ഓരോ കുടുംബത്തിനും നഷ്ടപരിഹാരമായി സര്‍ക്കാര്‍ നല്‍കുന്നത്. ഇതില്‍ 6,200 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 3,800 രൂപ ദുരന്തനിവാരണ അതോറിറ്റിയുടെ ഫണ്ടില്‍ നിന്നുമാണ്. നിലവില്‍ 3,800 രൂപ വീതം 7,553 കുടുംബങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നല്‍കിക്കഴിഞ്ഞിട്ടുണ്ട്. ശേഷിക്കുന്ന 4,250 കുടുംബങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ലഭിക്കാത്തതിനാല്‍ തുക നല്‍കാനായിട്ടില്ല. ഇവര്‍ വിവരങ്ങള്‍ നല്‍കുന്ന മുറയ്ക്ക് പണം നല്‍കും. ബാക്കി തുക ഒറ്റത്തവണയായി അക്കൗണ്ടുകളിലേക്ക് നല്‍കാനായി ജില്ലയ്ക്ക് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങിയിട്ടുണ്ട്. അതത് തഹസില്‍ദാര്‍മാര്‍ പണം നല്‍കുന്നതിനായി തുക അനുവദിച്ചിട്ടുണ്ട്. 6,918 കുടുംബങ്ങള്‍ക്കായി 6,200 രൂപ നല്‍കുന്നതിനായി ഏഴ് തഹസില്‍ദാര്‍മാര്‍ക്കും 4.2891600 കോടി രൂപ വീതം നല്‍കിക്കഴിഞ്ഞു. 3,800 രൂപ വീതം നല്‍കാന്‍ 15 കോടിയിലധികം രൂപ കേന്ദ്രത്തില്‍ നിന്നും ലഭിച്ചിട്ടുണ്ട്. ബാക്കിയുള്ള 6,200 രൂപ നല്‍കാനായി ആവശ്യമുള്ള 24.93 കോടിയും ലഭിച്ചു. മഴക്കെടുതിയില്‍ ജില്ലയില്‍ 48 പേരാണ് മരണപ്പെട്ടത്. നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ഒരാളെ കാണാതാവുകയും ചെയ്തിട്ടുണ്ട്. നിലവിലെ കണക്കുകള്‍പ്രകാരം 596 വീടുകളാണ് പൂര്‍ണമായും തകര്‍ന്നത്. ഇത് സംബന്ധിച്ച സ്ഥല പരിശോധനകള്‍ക്ക് ശേഷമേ കൃത്യമായ വിവരം ലഭിക്കുകയുള്ളൂ. ഭാഗികമായി തകര്‍ന്നത് 5,303 വീടുകളാണ്. ഭാഗികമായി തകര്‍ന്ന വീടുകള്‍ റിപ്പയര്‍ ചെയ്യുന്നതിന് 386 കുടുംബങ്ങള്‍ക്ക് 23.97 ലക്ഷം രൂപ നല്‍കി. ജില്ലയില്‍ നിലവില്‍ നാല് ക്യാംപുകളാണ് പ്രവര്‍ത്തിക്കുന്നത്. കൊണ്ടോട്ടി താലൂക്കിലെ മൊറയൂര്‍ വില്ലേജില്‍ രണ്ട് ക്യാംപുകളാണുള്ളത്. ബിആര്‍സി കെട്ടിടത്തില്‍ അഞ്ച് കുടുംബങ്ങളില്‍ നിന്നായി പതിനെട്ടാളുകളും കുന്നക്കാട് അങ്കണവാടിയില്‍ മൂന്ന് കുടുംബങ്ങളുമാണ് താമസിക്കുന്നത്. നിലമ്പൂര്‍ താലൂത്തിലെ കുറമ്പിലങ്ങോട് വില്ലേജില്‍ എരഞ്ഞിമങ്ങാട് യത്തീംഖാനയില്‍ 53 കുടുംങ്ങളില്‍ നിന്നായി 183 ആളുകളാണുള്ളത്. പൊന്നാനി എഴവത്തിരുത്തി ചമ്രവട്ടം പ്രൊജക്ട് ഓഫീസിലെ ക്യാംപില്‍ 21 കുടംബങ്ങളില്‍ നിന്നായി 80 ആളുകളും താമസിക്കുന്നു. ഇത്തരത്തില്‍ ജില്ലയില്‍ ആകെ 82 കുടുംബങ്ങളില്‍ നിന്നായി 294 പേര്‍ ക്യാംപുകളിലുണ്ട്.



Next Story

RELATED STORIES

Share it