നിയമ പഠനത്തിനുള്ള പൊതുപ്രവേശന പരീക്ഷാഫലം റദ്ദാക്കാനാവില്ല

ന്യൂഡല്‍ഹി: നിയമ പഠനത്തിനുള്ള പൊതു പ്രവേശനപ്പരീക്ഷാ ഫലം-2018 പ്രഖ്യാപിക്കുന്നതു റദ്ദാക്കാന്‍ കോടതി വിസമ്മതിച്ചു. പ്രവേശനപ്പരീക്ഷയില്‍ സാങ്കേതിക പ്രശ്‌നങ്ങളും പൊരുത്തക്കേടുകളുമുണ്ടെന്നു ആരോപിച്ച് 251 വിദ്യാര്‍ഥികള്‍ നല്‍കിയ ഹരജി പരിഗണിച്ച സുപ്രിംകോടതിയുടെ അവധിക്കാല ബെഞ്ചിന്റേതാണ് നടപടി. പരീക്ഷ നടത്തിയ കൊച്ചിയിലെ നാഷനല്‍ യൂനിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസിന് (എന്‍യുഎല്‍എസ്) ഫലം ഇന്നു പ്രഖ്യാപിക്കാന്‍ കോടതി നിര്‍ദേശം നല്‍കി.
ഓണ്‍ലൈന്‍ വഴി നടത്തിയ പ്രവേശനപ്പരീക്ഷയിലെ സാങ്കേതിക തകരാറുകള്‍ സംബന്ധിച്ച പരാതികള്‍ പരിശോധിക്കുന്നതിനു കോടതി കഴിഞ്ഞദിവസം സമിതിയെ നിയോഗിച്ചിരുന്നു. ജൂണ്‍ ആറോടെ ഇതു സംബന്ധിച്ച റിപോര്‍ട്ട് സുപ്രിംകോടതി മുമ്പാകെ സമര്‍പ്പിക്കാനും സമിതിക്കു നിര്‍ദേശം നല്‍കിയിരുന്നു.
മെയ് 13ന് നടത്തിയ പ്രവേശനപ്പരീക്ഷ റദ്ദാക്കാനാവില്ലെന്ന് ഇന്നലെ ഹരജി പരിഗണിച്ച ജസ്റ്റിസുമാരായ എല്‍ നാഗേശ്വര റാവു, മോഹന്‍ എം ശാന്തനഗൗഡര്‍ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. ഇന്നു ഫലം പ്രഖ്യാപിക്കുകയാണെങ്കില്‍ നല്ല മാര്‍ക്ക് ലഭിച്ച നിരവധി പേര്‍ പരാതിയില്‍ നിന്ന് പിന്‍മാറുമെന്ന് എന്‍യുഎല്‍എസിന് വേണ്ടി ഹാജരാ—യ അഭിഭാഷകന്‍ വി ഗിരി പറഞ്ഞു. പരാതി ഉയര്‍ന്നിട്ടുള്ളവരില്‍ 99.99 ശതമാനത്തിനും സാങ്കേതിക തകരാറു മൂലം 15 മിനിറ്റോളം നേരമാണു നഷ്ടമായതെന്നും ഇവര്‍ക്ക് പരീക്ഷ എഴുതാന്‍ അധികസമയം അനുവദിച്ചുവെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it