നടപ്പില്ല

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ അതിക്രമം തുടര്‍ന്നാല്‍ കേരള സര്‍ക്കാരിനെ താഴെയിടുമെന്ന ബിജെപി പ്രസിഡന്റ് അമിത്ഷായുടെ പ്രസ്താവനയ്‌ക്കെതിരേ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപിയുടെ ദയാദാക്ഷിണ്യത്തിലൂടെയല്ല, മറിച്ച് സംസ്ഥാനത്തെ ജനങ്ങളുടെ വിധിത്തീര്‍പ്പിലൂടെയാണ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതെന്ന് അമിത്ഷാ ഓര്‍ക്കണമെന്ന് പിണറായി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
ആ ജനവിധിയെ അട്ടിമറിക്കുമെന്ന സന്ദേശമാണ് അമിത്ഷാ തന്റെ പ്രസ്താവനയിലൂടെ നല്‍കുന്നത്. സുപ്രിംകോടതിയുടെ വിധി നടപ്പാക്കുന്നതിന്റെയും ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നതിന്റെയും പേരിലാണ് സംസ്ഥാന സര്‍ക്കാരിനെ താഴെയിറക്കുമെന്ന് ഭീഷണിപ്പെടുത്തുന്നത്. അമിത്ഷായുടെ പ്രസ്താവന സര്‍ക്കാരിനെതിരേ എന്നതിനേക്കാള്‍ സുപ്രിംകോടതിക്കും ഭരണഘടനയ്ക്കും നിയമവ്യവസ്ഥയ്ക്കും എതിരേയുള്ളതാണ്.
നടപ്പാക്കാനാവുന്ന വിധി മാത്രം പറഞ്ഞാല്‍ മതി കോടതിയെന്ന അമിത്ഷായുടെ പ്രസ്താവന, ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ നടപ്പാക്കാനുള്ളതല്ല എന്ന സന്ദേശമാണ് നല്‍കുന്നത്. ആര്‍എസ്എസിന്റെയും സംഘപരിവാരത്തിന്റെയും യഥാര്‍ഥ ഉള്ളിലിരിപ്പു തന്നെയാണ് പ്രസ്താവനയിലൂടെ പുറത്തുവന്നിട്ടുള്ളത്. സ്ത്രീ-പുരുഷസമത്വം ക്ഷേത്രപ്രവേശനത്തിലൂടെയല്ല ഉറപ്പുവരുത്തേണ്ടത് എന്ന വാദം, ജാതിയടിസ്ഥാനത്തിലുള്ള വിവേചനം നിര്‍ത്തലാക്കേണ്ടത് നിയമത്തിലൂടെയല്ല എന്ന വാദത്തിന്റെ മുന്നോടിയാണ്. സ്ത്രീയും പുരുഷനും തുല്യരല്ല എന്ന പഴയ മനുസ്മൃതി വാദത്തില്‍ത്തന്നെയാണ് ബിജെപി ഇപ്പോഴും നില്‍ക്കുന്നത് എന്നാണ് അമിത്ഷായുടെ വാക്കുകള്‍ വ്യക്തമാക്കുന്നതെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

Next Story

RELATED STORIES

Share it